Latest News

30 വര്‍ഷം രാജ്യത്തെ സേവിച്ച പട്ടാള ഉദ്യോഗസ്ഥന്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരനെന്ന് പറഞ്ഞ് ഏതാനും മാസം മുമ്പ് കസ്റ്റഡിയിലെടുക്കപ്പെട്ട പട്ടാള ഉദ്യോഗസ്ഥന്‍ മുഹമ്മദ് സനാവുള്ളാ ദേശീയ പൗരത്വ പട്ടികയുടെ പുറത്ത്. എന്നാല്‍ ഇതില്‍ വലിയ അത്ഭുതമില്ലെന്നാണ് സനാവുള്ളായുടെ പ്രതികരണം.[www.malabarflash.com]

"എന്റെ പേര് പട്ടികയിലുണ്ടാവുമെന്ന പ്രതീക്ഷ തീരെ ഇല്ലായിരുന്നു. കാരണം ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ കിടക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ പരിപൂര്‍ണ്ണമായ വിശ്വാസമുണ്ട്. അതിനാല്‍ തന്നെ നീതി ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഞാന്‍." സനാവുള്ളാ പറഞ്ഞു.

പട്ടാള ജീവിതത്തിനിടയില്‍ കശ്മീരിലെയും മണിപൂരിലെയും തീവ്രവാദികള്‍ക്കെതിരേ പോരാടിയിട്ടുള്ള സൈനികോദ്യോഗസ്ഥനായിരുന്നു സനാവുള്ളാ. എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലിന്റെ വിധി പ്രകാരം അറസ്റ്റു ചെയ്യപ്പെട്ട സനാവുള്ളാ 12 ദിവസത്തോളം ജയിലില്‍ കിടന്ന ശേഷം ഹൈക്കോടതി ഉത്തരവ് പ്രകാരം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. കോടതിയില്‍ കേസ് ഇപ്പോഴും നിലവിലുണ്ട്.

"30 വര്‍ഷക്കാലം പട്ടാളക്കാരനായി ജീവിച്ചത് കൊണ്ട് തന്നെ ഇത് വളരെയധികം വേദനിപ്പിക്കുന്നു. ഇതാണ് രാജ്യത്തെ സേവിച്ച എനിക്ക് അവസാനം ലഭിക്കുന്നത്. പക്ഷെ എന്റെ കേസ് രാജ്യത്തിന്റെ കണ്ണ്തുറപ്പിക്കുന്ന കേസായാണ് ഞാന്‍ കാണുന്നത്. നീതി തീര്‍ച്ചയായും ലഭിക്കും." സനാവുള്ളാ എന്‍ഡിടിവിയോട് പറഞ്ഞു.

ഞാനൊരു യഥാര്‍ഥ ഇന്ത്യനാണ്. വിദേശിയാക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദേശീയ പൗരത്വ പട്ടികയുടെ കരട് പട്ടിക പുറത്ത് വന്നപ്പോള്‍ മാത്രമാണ് പുറത്താക്കപ്പെട്ട കാര്യം അറിയുന്നത്. ആ സമയം ഞാന്‍ ബെംഗളൂരുവിലായതിനാല്‍ കേസുമായി ബന്ധപ്പെട്ട നോട്ടീസൊന്നും ഞാന്‍ കൈപറ്റിയിരുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

2017-ല്‍ സൈന്യത്തില്‍നിന്ന് ഹോണററി ലഫ്റ്റനന്റ് പദവിയില്‍ വിരമിച്ചയാളാണ് സനാള്ളാഹ്. അതിനു ശേഷം അസ്സം അതിര്‍ത്തി സേനയില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു. അവിടെ അനധികൃത കുടിയേറ്റക്കാരുടെ വിഷയങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അതേ യൂണിറ്റാണ് ഇന്ന് സനാവുള്ളയെയും അനധികൃത കുടിയേറ്റക്കാരനായി മുദ്രകുത്തിയിരിക്കുന്നത്.

ശനിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടികയില്‍നിന്ന് 19 ലക്ഷം ജനങ്ങളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ തങ്ങളുടെ പൗരത്വം ഇവര്‍ തെളിയിക്കേണ്ടതുണ്ട്. 3.11 കോടി ആളുകളെയാണ് ഇതുവരെ പട്ടികയിലുൾപ്പെടുത്തിയത്. 1951-നു ശേഷം രണ്ടാം തവണയാണ് ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി കൈക്കൊള്ളുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.