Latest News

കേരളത്തിലെ യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സിബിഐ; അന്വേഷണം അവസാനിപ്പിച്ചു

കൊച്ചി: സംസ്ഥാനത്തെ യത്തീംഖാനകളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ലെന്ന് സിബിഐയുടെ റിപ്പോര്‍ട്ട്. സൗജന്യ വിദ്യാഭ്യാസത്തിനായാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണം അവസാനിപ്പിച്ച്‌ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.[www.malabarflash.com]

2014ല്‍ ബീഹാര്‍, ബംഗാള്‍, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മുക്കം, വെട്ടത്തൂര്‍ യത്തീംഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി കുട്ടികള്‍ എത്തിയത്. ഇതില്‍ 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവന്നുവെന്ന് പാലക്കാട് ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് പോലിസില്‍ പരാതി നല്‍കി. 

പാലക്കാട് റെയില്‍വെ പോലിസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയതു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. സാമൂഹിക നീതി വകുപ്പു കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്കിയിരുന്നു.
എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് , യത്തീംഖാനകള്‍ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. 

സിബിഐയോട് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണം അവസാനിപ്പിച്ച്‌ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടികള്‍ പീഡനത്തിനിരയായിട്ടില്ലെന്നും മാതാപിതാക്കള്‍ക്ക് പരാതിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ കോടതിയെ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.