Latest News

യുവതിയെ കൊലപ്പെടുത്തി തെക്കില്‍ പുഴയില്‍ താഴ്ത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ(35) കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പുഴയില്‍ താഴ്ത്തിയെ കേസില്‍പ്രമീളയുടെ ഭര്‍ത്താവ് കണ്ണൂര്‍ ആലക്കോട്ടെ സെല്‍ജോ (30)നെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

വെള്ളിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റു ചെയ്തത്. പ്രമീളയുടെ മൃതദേഹം തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് സെല്‍ജോ മൊഴി നല്‍കിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേ സമയം സെല്‍ജോയുടെ വെളിപ്പെടുത്തലോടെ സംഭവവുമായി കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നു. ഭര്‍ത്താവിന്റെ കാമുകി അടക്കമുള്ളവര്‍ക്ക് കൊലയുമായി ബന്ധമുണ്ടാകാമെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. 

ഭര്‍ത്താവ് സെല്‍ജോ ജോണിന്റെ പരസ്ത്രീബന്ധത്തെ പ്രമീള നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.
വിദ്യാനഗര്‍ പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്നതിനിടെ കഴിഞ്ഞ മാസം 20ന് പ്രമീളയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സെല്‍ജോ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സെല്‍ജോ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് മനസിലാക്കിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമീള കൊല്ലപ്പെട്ടതായുള്ള വെളിപ്പെടുത്തലുണ്ടായത്. 

പ്രമീളയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെക്കില്‍ പുഴയില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് സെല്‍ജോ പോലീസിനോട് സമ്മതിച്ചത്.
ഇതേ തുടര്‍ന്ന് പുഴയില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയര്‍ഫോഴ്സും രണ്ടുദിവസം നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ പ്രമീളക്കൊപ്പം താമസിച്ചുവരുന്നതിനിടെ സെല്‍ജോ ഇടുക്കി സ്വദേശിനിയായ യുവതിയുമായി ബന്ധം സ്ഥാപിക്കുകയും വാട്സ് ആപ് ചാറ്റിംഗിലേര്‍പ്പെടുകയും ചെയ്തിരുന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇടുക്കിയിലെ യുവതിയുമായി സെല്‍ജോക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് മനസിലാക്കിയ പ്രമീള ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
സെപ്തംബര്‍ 19ന് രാത്രിയും പരസ്ത്രീബന്ധത്തെ ചൊല്ലി പ്രമീളയും സെല്‍ജോയും വഴക്കിട്ടു. പിന്നീട് പ്രകോപിതനായ താന്‍ പ്രമീളയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചാക്കില്‍ കെട്ടിയ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയി തെക്കില്‍പുഴയില്‍ കല്ലുകെട്ടി താഴ്ത്തുകയും ചെയ്തുവെന്നാണ് പോലീസിനോട് വെളിപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം 20ന് പുലര്‍ച്ചെ നാലുമണിയോടെ പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ തിരിച്ചെത്തിയ സെല്‍ജോ ഇടുക്കി സ്വദേശിനിക്ക് അവള്‍ പോയി, പിന്നെ വിളിക്കാം എന്ന് വാട്സ് ആപില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സെല്‍ജോ പ്രമീളയെ കാണാനില്ലെന്ന പരാതിയുമായി വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് സെല്‍ജോ ഇടുക്കി സ്വദേശിനിക്കയച്ച വാട്സ് ആപ് സന്ദേശം കണ്ടെത്തിയതോടെയാണ് പ്രമീള കൊല്ലപ്പെട്ടതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചത്. 

സെല്‍ജോയുടെ കാമുകിക്ക് പ്രമീളയുടെ കൊലപാതകവുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് അന്വേഷിക്കുമെന്നും മൃതദേഹം കണ്ടെത്തുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്നും അന്വേഷണസംഘം വ്യക്തമാക്കി. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും അന്വേഷണ വിധേയമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.