കാസര്‍കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചായത്തുകൾ വിഭജിക്കില്ലെന്ന തീരുമാനം അധികൃതർ തിരുത്തണമെന്ന് കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]
സംസ്ഥാനത്തുടനീളം ഏകീകരിച്ച എണ്ണം വാർഡുകളും ജനസംഖ്യയും വേണമെന്ന ഭരണഘടനാ നിർദ്ദേശമാണ് പാലിക്കപ്പെടാത്തത്. ഭരണഘടനാ നിർദ്ദേശം പാലിക്കപ്പെട്ടാൽ 2011ലെ സെൻസസ് പ്രകാരം പഞ്ചായത്തുകൾ വിഭജിക്കേണ്ടി വരും.
പഞ്ചായത്തുകളിൽ ഏകീകരിച്ച ജനസംഖ്യ വരുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും. 2020ൽ സെൻസസ് വരുന്നതിനാൽ പഞ്ചായത്തുകളുടെ അതിർത്തി മാറ്റാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ 2010 ൽ നിരവധി തദ്ദേശ സ്ഥാപനങ്ങളുടെ അതിർത്തി മാറുകയും 2011ൽ സെൻസസ് നടക്കുകയും ചെയ്തിട്ടുണ്ട്.
പഞ്ചായത്തുകൾ വിഭജിക്കുക എന്നത് ജനങ്ങളുടെയും ജീവനക്കാരുടെയും ദീർഘകാലത്തെ ആവശ്യമാണ്. പഞ്ചായത്ത് വിഭജനം ഇല്ലെന്ന തീരുമാനം മാറ്റുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിന് കെ.പി.ഇ.എഫ് തീരുമാനിച്ചു.
സമ്മേളനം ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയൻ കാന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എസ്.എൻ.പ്രമോദ്, ഇ.മനോജ് കുമാർ, എ.ബേബി, കെ.ബാബു, പുഷ്പ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ.മനോജ് കുമാർ (സെക്രട്ടറി), കെ.അച്ചുത മണിയാണി (പ്രസിഡണ്ട്), എൻ.എസ്.പുഷ്പരാജ്, കെ.കിഷോർ (അസി.സെക്രട്ടറിമാർ), കെ.ബാബു, പി.രോഹിണി(വൈസ് പ്രസിഡണ്ടുമാർ),എസ്.ജി.വിപിൻ(ട്രഷറർ)
No comments:
Post a Comment