Latest News

എം എഫ് ഹുസൈന്‍ മുതല്‍ മറഡോണ വരെ; വരയുടെ ലോകത്ത് വിസ്മയം തീര്‍ത്ത് ഫിറോസ്

വടകര: വരകൊണ്ട് ലോകം കീഴടക്കി മുന്നേറുകയാണ് 30കാരനായ ഫിറോസ് വടകരയെന്ന യുവപ്രതിഭ. കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞ, കാന്‍വാസ് വാങ്ങാന്‍ പണമില്ലാതെ കഴിഞ്ഞ നാളുകളെ അതിജീവിച്ച ഫിറോസ് വരച്ച മറഡോണ ഒപ്പിട്ട ഒരു ചിത്രത്തിന് മാത്രം ഇപ്പോള്‍ വിലപറഞ്ഞിരിക്കുന്നത് മൂന്നുലക്ഷമാണ്. പോര്‍ട്രെയ്റ്റുകളും ക്രിക്കറ്റ് പെയിന്റിങുമായി ലോകപ്രശസ്ത ചിത്രകാരനാവുകയാണ് വടകര താഴെഅങ്ങാടി സാഹിബിന്റവിട ഹസന്‍കുട്ടി-അസ്മ ദമ്പതികളുടെ മകനായ ഫിറോസ്.
രണ്ടാം ക്ലാസില്‍ വച്ച് സഹപാഠിയായ സമീറയെന്ന പെണ്‍കുട്ടി സ്ലേറ്റ് നീട്ടി പൂ വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ നാണമോ പരിഭ്രമമോ ഒക്കെയായിരുന്നു കുഞ്ഞു ഫിറോസിന്റെ മനസ്സില്‍. രണ്ടും കല്‍പ്പിച്ച് അതിലൊരു റോസാപ്പൂ വരച്ചത് ഇന്നും ഓര്‍മയിലുണ്ട്. ചിത്രകലയിലെ തന്റെ ജൈത്രയാത്ര സമീറയുടെ സ്ലേറ്റിലെ റോസാപ്പൂവിലാണ് തുടങ്ങിയതെന്ന് ഫിറോസ് പറയുന്നു.
വടകര താഴെഅങ്ങാടി വളപ്പില്‍ഭാഗം ജൂനിയര്‍ ബേസിക് സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. ബീവി ടീച്ചറായിരുന്നു ആദ്യ പ്രചോദനം. എം.യു.എം ഹൈസ്‌കൂളിലെ ബഷീര്‍ മാസ്റ്ററായിരുന്നു ചിത്രകലയുടെ ശാസ്ത്രീയവശങ്ങള്‍ പഠിപ്പിച്ചത്
ജീവിതപ്രാരബ്ധത്തിനിടയില്‍ പഠനം ഉപേക്ഷിച്ച് കോഴിക്കോട്ട് പരസ്യ ഏജന്‍സിയില്‍ ജോലിക്കു ചേര്‍ന്നു. ഷട്ടറുകളില്‍ പരസ്യം എഴുതാന്‍ കടകളടയ്ക്കുന്നതുവരെ കാത്തുകിടക്കുമായിരുന്നു.
ചിത്രം വരച്ചതിലൂടെ മാത്രം നേടിയ ലോകപ്രശസ്തരും പ്രഗല്ഭരുമായ വ്യക്തികളും നേതാക്കളുമായുള്ള ബന്ധം ഫിറോസിനെ ഉയരങ്ങളിലെത്തിച്ചിരിക്കുന്നു. അതില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി മുതല്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് വരെയുണ്ട്. മന്‍മോഹന്‍സിങ്, എ കെ ആന്റണി, പി ചിദംബരം, രമേശ് ചെന്നിത്തല തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായരും സാനിയ മിര്‍സ, ബ്രൈറ്റ്‌ലീ, സചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍, അസ്ഹറുദ്ദീന്‍ തുടങ്ങി ലോകപ്രശസ്ത കായികതാരങ്ങളും ഫിറോസിന്റെ സുഹൃത്തുക്കളാണ്. സൗഹൃദം സ്ഥാപിക്കുന്നവര്‍ക്കൊക്കെ അവരുടെ മനോഹരചിത്രം വരച്ച് നല്‍കല്‍ ഫിറോസിന്റെ പതിവാണ്. സാനിയ മിര്‍സയ്ക്ക് കല്യാണ ഉപഹാരമായി താന്‍ വരച്ച മനോഹര ചിത്രമായിരുന്നു ഫിറോസ് നല്‍കിയത്. രാഷ്ട്രപതിഭവനിലും ഫിറോസിന്റെ രചനാസൃഷ്ടി സ്ഥാനംപിടിച്ചിട്ടുണ്ട്്. രാഷ്ട്രീയക്കാരുമായി സൗഹൃദത്തിനു സഹായകമായത് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കെ എന്‍ ജയരാജാണെന്ന് ഫിറോസ് പറയുന്നു. ക്രിക്കറ്റ്് താരങ്ങളുമായുള്ള ബന്ധത്തിന് ഇടനിലക്കാരനായത് മുന്‍ ഇന്ത്യന്‍ സെലക്ടറായ ജെ കെ മഹേന്ദ്രയായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിലായിരുന്നു ക്രിക്കറ്റ് പെയിന്റിങിലേക്ക് തിരിഞ്ഞത്.
ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തിലെയും ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയത്തിലെയും മ്യൂസിയത്തില്‍ ഫിറോസിന്റെ എഴുപതോളം ചിത്രങ്ങളുണ്ട്. ചിത്രം വരച്ചതിന് ആദ്യം പ്രതിഫലം ലഭിച്ചത് ലോകപ്രശസ്ത സാഹിത്യകാരി കമലാ സുരയ്യയില്‍ നിന്നാണ്. താന്‍ വരച്ച ചിത്രം കണ്ട് നേരില്‍ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. മീര ജാസ്മിനെപ്പോലെയുള്ള സുന്ദരികളുടെ ചിത്രം വരച്ചുകൂടേയെന്ന് ചോദിച്ച് കൊച്ചിയില്‍ ഫ്‌ളാറ്റില്‍ വച്ചാണ് 500 രൂപ പ്രതിഫലം തന്നത്.
താന്‍ ജീവിതാഭിലാഷമായി കൊണ്ടുനടന്ന വിശ്വപ്രശസ്ത ചിത്രകാരന്‍ എം എഫ് ഹുസൈനുമായുള്ള സമാഗമം ഒരാഴ്ചയുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട വേദനപേറി നടക്കുകയാണ് ഒരു പക്ഷേ, വടകരക്കാര്‍ വേണ്ട വിധം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഫിറോസ് വടകരയെന്ന ചിത്രലോകത്തെ യുവപ്രതിഭ.
ഖത്തറില്‍ വച്ച് കാണാന്‍ അനുമതി ലഭിച്ചു കാത്തിരിക്കവെ ഫിറോസിനെ തേടിയെത്തിയത് ഹുസൈന്റെ മരണവാര്‍ത്തയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.