Latest News

പണിമുടക്ക് കരിപ്പൂരില്‍ വിമാനസര്‍വീസുകളെ ബാധിച്ചു

മലപ്പുറം: ദേശീയപണിമുടക്കിനെത്തുടര്‍ന്നു കരിപ്പൂരില്‍ വിമാനങ്ങളുടെ സര്‍വീസുകള്‍ താളംതെറ്റി. വിമാനങ്ങള്‍ ഒരു മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. എയര്‍ഇന്ത്യയുടെയും എയര്‍ഇന്ത്യ എക്‌സപ്രസിന്റെയും വിമാനങ്ങളാണ് വൈകി പറന്നതില്‍ അധികവും. പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പോലീസിന്റെ സഹായത്തോടെയാണ് വിമാനത്താവളത്തിലെത്തിച്ചത്.
വിമാനത്താവളത്തിലെ 13 കരാര്‍കമ്പനികളിലെ ആയിരത്തിലധികം തൊഴിലാളികളാണ് പണിമുടക്കിലേര്‍പ്പെട്ടിരുന്നത്. വിമാനത്തിലേക്കു ബാഗേജുകള്‍ കയറ്റാനും ഇറക്കാനുമുള്ള തൊഴിലാളികളടക്കം സമരത്തിലേര്‍പ്പെട്ടതോടെ വിമാനക്കമ്പനികള്‍ സ്ഥിരം കൗണ്ടര്‍ സ്റ്റാഫുകളെ ഏല്‍പ്പിച്ചാണ് പ്രവര്‍ത്തിപ്പിച്ചത്. ഇതുമൂലം വിമാനങ്ങളുടെ ഷെഡ്യൂളും താളംതെറ്റി. യാത്രക്കാര്‍ക്കു ലഗേജു കിട്ടുന്നതു വൈകാനും ഇതുകാരണമായി.
ദമാമിലേക്കു വൈകുന്നേരം ആറിനുള്ള എയര്‍ഇന്ത്യയുടെ വിമാനം അനിശ്ചിതമായി വൈകി പുലര്‍ച്ചെ 1.30നാണ് പുറപ്പെട്ടത്. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരില്‍ ചിലര്‍ വിമാനത്താവളത്തിന കത്തു കടന്നതും ഇവരുടെ പാസുകള്‍വാങ്ങിവച്ചതും ബഹളത്തിനിടയാക്കി.
സമരാനുകൂലികള്‍ എയര്‍ഇന്ത്യ സെക്യൂരിറ്റി ഓഫീസറെ ഭീഷണിപ്പെടുത്തിയതായി കാണിച്ചു ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ട് അഥോറിറ്റിക്കു പരാതി നല്‍കി. ടെര്‍മിനലിനു പുറത്തും അകത്തും സുരക്ഷയും ശക്തമാക്കിയിരുന്നു.
സമരാനുകൂലികള്‍ വിമാനത്താവള പരിസരത്തെ കടകള്‍ അടപ്പിച്ചതും വാഹനങ്ങള്‍ തടഞ്ഞതും വാക്കേറ്റത്തിനിടയാക്കി. ഇതു യാത്രക്കാര്‍ക്കു പ്രശ്‌നമാവുമെന്നു കണ്ടതോടെ പോലീസ് ഇടപെട്ടു സമരക്കാരെ മാറ്റുകയായിരുന്നു. പണിമുടക്കു കാരണം കരിപ്പൂരില്‍ രണ്ടുദിവസവും ഗള്‍ഫിലേക്കുള്ള പഴം, പച്ചക്കറി കാര്‍ഗോ കയറ്റുമതി നിലച്ചു. എണ്‍പതു മുതല്‍ 100 ടണ്‍ കയറ്റുമതിയാണ് മുടങ്ങിയത്. സമരം മുന്‍കൂട്ടി കണ്ടു കയറ്റുമതിക്കാര്‍ സാധനങ്ങള്‍ എത്തിച്ചിരുന്നില്ല. അതിനാല്‍ നഷ്ടം ഒഴിവാക്കാനായി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.