Latest News

അനാഥരായ കുരുന്നുകളുടെ നിലവിളി സായിമന്ദിരത്തില്‍ കണ്ണീര്‍ ചാലുകള്‍ തീര്‍ത്തു

കാഞ്ഞങ്ങാട് : അച്ഛനെയും അമ്മയെയും ഞങ്ങള്‍ക്ക് ജീവനോടെ വേണം... പിഞ്ചുബാലന്‍മാരുടെ നിലവിളിയില്‍ പുതിയകോട്ടയിലെ സത്യസായി മന്ദിരത്തിന്റെ മുന്നില്‍ കണ്ണീര്‍ചാലുകള്‍ ഒഴുകുകയായിരുന്നു. വികാരനിര്‍ഭരമായിരുന്നു ആരംഗങ്ങള്‍. കര്‍ണാടക ഹാസ്സന്‍ കത്രിഗട്ട ദേശീയപാതയില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മരണപ്പെട്ട വെള്ളരിക്കുണ്ടിനടുത്ത നാട്ടക്കല്ലിലെ സജികുമാര്‍, ഭാര്യ ജെസി എന്നിവരുടെ മൃതദേഹങ്ങള്‍ക്ക് മുമ്പില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനാഥരായ പതിനൊന്നുകാരന്‍ അഭിനാഷും പത്തുവയസുകാരന്‍ അതുലും പൊട്ടിക്കരഞ്ഞ് നിലവിളിച്ചു. ഹാസ്സന്‍ ചെന്റായ പട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സജിയുടെയും ജെസിയുടെയും മൃതദേഹം ബുധനാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് പുതിയകോട്ടയിലെ സത്യസായി മന്ദിരത്തിന് മുന്നില്‍ മണിക്കൂറുകളോളം പൊതുദര്‍ശനത്തിന് വെച്ചു. സത്യസായി സേവാ സമിതിയുടെ നൂറുകണക്കിന് പ്രവര്‍ത്തകരും 
നാട്ടുകാരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തിരുവനന്തപുരത്ത് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്­കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ അതുലും അഭിനാഷും മാതാപിതാക്കളുടെ മരണവിവരം അറിഞ്ഞ് രാവിലെ തിരുവനന്തപുരം­ മംഗലാപുരം മാവേലി എക്‌­സ്പ്രസിന് കാഞ്ഞങ്ങാട്ടെത്തി. രണ്ട് മക്കളെയും സത്യസായി സേവാ സമിതി പ്രവര്‍ത്തകര്‍ രാവിലെ 9 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് കിടത്തിയ സത്യസായി മന്ദിരത്തിലേക്ക് കൊണ്ടുവന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് മൃതദേഹത്തിന് വലംവെച്ച മക്കള്‍ അലറിവിളിച്ചു, ഞങ്ങള്‍ക്ക് അച്ഛനെയും അമ്മയെയും ജീവനോടെ വേണമെന്ന്. ഇത് കണ്ടുനിന്നവരുടെ കണ്ണ് ഈറനണിഞ്ഞു. ആ രംഗം കണ്ട് പലര്‍ക്കും പിടിച്ചുനി ല്‍ക്കാന്‍ കഴിഞ്ഞില്ല. തേങ്ങലുകള്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. മൃതദേഹങ്ങള്‍ പത്ത് മണിയോടെ സജിയുടെ നാടായ ചേര്‍ത്തല തറയിലേക്ക് കൊണ്ടുപോയി. സജിയുടെ സഹോദരന്‍ ടി പി സുനില്‍കുമാര്‍ അപകട വിവരം അറിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. എട്ട് വര്‍ഷമായി നാട്ടക്കല്ലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു സജിയും ജെസിയും. മക്കള്‍ രണ്ടുപേരും തിരുവനന്തപുരത്ത് സത്യസായി സേവാ ട്രസ്റ്റിന്റെ കീഴില്‍ സ്­കൂള്‍ പഠനം നടത്തിവരികയാണ്. കടുത്ത പ്രമേഹ­രക്തസമ്മര്‍ദ്ദ രോഗിയായ ജെസി പുട്ടപര്‍ത്തിയില്‍ ചികിത്സയിലായിരുന്നു. സജി പുട്ടപര്‍ത്തി സത്യസായിബാബ ആശ്രമത്തില്‍ സേവകനായി പ്രവര്‍ത്തിക്കാറുണ്ട്. മുംബൈയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സജി ജെസിയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. കാഞ്ഞങ്ങാട് ഡിവൈഎസ്പി മാത്യു എക്‌­സെല്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ എം സി സുകുമാരന്‍, സത്യസായി സേവ സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് എ എം പ്രഭാകരന്‍ നായര്‍, ജില്ലാ പ്രസിഡണ്ടുമാരായ ഇ പി ലക്ഷ്മണന്‍, രാജന്‍, ശിവദാസ പെരുമാള്‍, ബാലകൃഷ്ണന്‍, ഡോ. സതീഷ്­കുമാര്‍, അരവിന്ദന്‍, സുകുമാരന്‍ ബേഡകം, വിപിന്‍കുമാര്‍, നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സത്യസായി മന്ദിരത്തിലേക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.