Latest News

കടം വാങ്ങിയ 35 ലക്ഷത്തിലധികം രൂപയുമായി മലയാളി മുങ്ങിയതായി പരാതി

കുവൈത്ത്: സുഹൃത്തുക്കളും പരിചയക്കാരുമായ നിരവധി പേരില്‍ വിവിധ രീതിയില്‍ വാങ്ങിയ 19,000 ദീനാറുമായി (35 ലക്ഷത്തോളം രൂപ) മലയാളി മുങ്ങിയതായി പരാതി. കോഴിക്കോട് ചേമഞ്ചേരി നമ്പിക്കണ്ടി താഴെക്കുനി ഷിജു (36) ആണ് വന്‍തുകയുമായി സഥ്‌ലംവിട്ടത്. നാട്ടിലെത്തിയ ശേഷം തങ്ങള്‍ ബന്ധപ്പെട്ടപ്പോഴെല്ലാം ഉടന്‍ പണം തിരിച്ചുതരുമെന്ന് പറഞ്ഞിരുന്ന ഷിജു ഇപ്പോള്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ ജോലി ചെയ്യുന്നതായാണ് വിവരമെന്നും പണം തരാനുള്ള ശ്രമമൊന്നും ഇതുവരെയുണ്ടയിട്ടില്ലെന്നും പണം നഷ്ടമായമാവര്‍ പറഞ്ഞു.
അലികോ അലൂമിനിയം കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷിജുവിനെതിരെ കൂടെ ജോലി ചെയ്തിരുന്നവരും സുഹൃത്തുക്കളുമായ 15 ഓളം പേരാണ് പരാതിയുന്നയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തോളമായി തങ്ങള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന ഷിജുവുമായുള്ള അടുത്ത സുഹൃദ്ബന്ധത്തിന്റെ പേരില്‍ പല രീതിയില്‍ പണം കൊടുത്തവരാണ് വഞ്ചിക്കപ്പെട്ടത്. ഷിജു നടത്തിയിരുന്ന കുറികളില്‍ ചേര്‍ന്നവരും സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും നാട്ടില്‍ സ്ഥലംവാങ്ങി മറിച്ചുവില്‍ക്കാനും പണം കൊടുത്തവരും പലിശക്ക് കടംവാങ്ങിയതിന് സ്വന്തം ചെക്ക് കൊടുത്ത് കുടുങ്ങിയവരുമൊക്കെയുണ്ട്.
തൃശൂര്‍ സ്വദേശി ശിഹാബ് 640 ദീനാര്‍, വടകര സ്വദേശികളായ അജേഷ് 1750, സാദിഖ് 400, നജ്മുദ്ദീന്‍ 1000, കണ്ണൂര്‍ സിറ്റി ഷബീര്‍1540, കൊണ്ടോട്ടി സ്വദേശി അലവിക്കുട്ടി1000, ആന്ധ്രപ്രദേശുകാരനായ നാരായണ 750, ശ്രീകാന്ത്2300, രാജ്വര്‍ധന്‍3500, സുനില്‍600, പീതാംബരന്‍1100, ദാസന്‍2500, മുരുകേശ്600, സന്തോഷ്1300, എന്‍. സാദിഖ്550, ജോണ്‍160 ദീനാര്‍ എന്നിങ്ങനെയാണ് ഷിജുവില്‍നിന്ന് പണം കിട്ടാനുള്ളവരുടെ കണക്കുകള്‍. ഇതുകൂടാതെ പേരുവെളിപ്പെടുത്താത്ത പലര്‍ക്കും തുക കിട്ടാനുണ്ടെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ഷിജു പണം നല്‍കാനുള്ളവര്‍ പരസ്പരം അറിഞ്ഞത്. അന്ന് കുവൈത്തിലുണ്ടായിരുന്ന ഷിജു പണം പലവഴിക്കായി കുടുങ്ങിക്കിടക്കുകയാണെന്ന് പറഞ്ഞെങ്കിലും കൃത്യമായി വിവരമൊന്നും നല്‍കിയില്ല. ഒടുവില്‍ നാട്ടില്‍ ഷിജുവിന്റെ അഛനുമായി ബന്ധപ്പെട്ടപ്പോള്‍ മകനെ നാട്ടിലേക്ക് കയറ്റിവിടാനും നാട്ടിലുള്ള സ്ഥലംവിറ്റ് എങ്ങനെയെങ്കിലും പണം തിരികെ നല്‍കാമെന്നും പറഞ്ഞത്രെ. അതുപ്രകാരം പണംകിട്ടാനുള്ളവര്‍ ഷിജുവിനെ നാട്ടിലേക്ക് കയറ്റിവിട്ടു. പിന്നീട് ബന്ധപ്പെട്ടപ്പോഴും പണം തരുമെന്ന് പറഞ്ഞിരുന്ന ഷിജുവിന്റെ അഛന്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥലംവില്‍ക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. ഇതിനിടെ ഷിജു വീട് വിടുകയും ചെയ്തു. പണം കിട്ടാനുള്ളവര്‍ നാട്ടിലെ സുഹൃത്തുക്കള്‍ മുഖേന ഷിജുവിന്റെ വീടുമായി ബന്ധപ്പെട്ടെങ്കിലും കാര്യമൊന്നുമുണ്ടായില്ല. പിന്നീടാണ് ഷിജു ദമ്മാമിലെത്തിയെന്ന് അറിയുന്നത്. ഇത്രയായിട്ടും പണം തിരിച്ചുതരാത്തതിനാല്‍ തട്ടിപ്പിനിരയായവര്‍ ചേര്‍ന്ന് ഷിജുവിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.