Latest News

യുഡിഎഫുമായി മാനസീകമായി ഏറേ അകന്നു: ഗൗരിയമ്മ

Kerala, KR Gauriyamma, Chennithala,
ആലപ്പുഴ: യുഡിഎഫുമായി താന്‍ മാനസീകമായി ഏറെ അകന്നതായി ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൌരിയമ്മ. തിങ്കളാഴ്ച രാവിലെ തന്നെ വീട്ടിലെത്തി സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൌരിയമ്മ. മുക്കാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്തമായിട്ടാണ് വാര്‍ത്താസമ്മേളനം നടത്തിയത്. പി.സി ജോര്‍ജ് വിഷയത്തില്‍ യുഡിഎഫുമായി ഉടക്കി നില്‍ക്കുന്ന ജെഎസ്എസിനെ അനുനയിപ്പിക്കാനായിരുന്നു ചെന്നിത്തലയുടെ സന്ദര്‍ശനം. 

ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ജെഎസ്എസ് പങ്കെടുക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി. അതേസമയം പി.സി ജോര്‍ജ് വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഗൌരിയമ്മ പറഞ്ഞു. ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞ ആളെപ്പിടിച്ച് ഒരു പദവി നല്‍കുകയായിരുന്നുവെന്നും അവര്‍ തുറന്നടിച്ചു. ഇങ്ങനത്തെ ഒരു ചീഫ് വിപ്പിനെയും കൊണ്ടു നടന്നാല്‍ കോണ്‍ഗ്രസിന്റെ ഗതിയെന്താകുമെന്ന് ആലോചിക്കണമെന്നും ഗൌരിയമ്മ ചെന്നിത്തലയോട് ആവശ്യപ്പെട്ടു. പി.സി ജോര്‍ജ് ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ടെന്ന ഉറപ്പ് നല്‍കിയാണ് ഗൌരിയമ്മയുടെ പരാതികളെ ചെന്നിത്തല പ്രതിരോധിച്ചത്. 

യുഡിഎഫ് യോഗത്തില്‍ താന്‍ അപൂര്‍വമായി മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്ന് പറഞ്ഞ ഗൌരിയമ്മ യുഡിഎഫിന്റെ ചുറ്റുപാടുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും തുറന്നടിച്ചു. മാര്‍ക്‌സിസ്‌റ് പാര്‍ട്ടിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചുവന്നതുകൊണ്ടാകും ഗൌരിയമ്മയ്ക്ക് അങ്ങനെ തോന്നുന്നതെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ അനുഭവിക്കുന്ന പലകാര്യങ്ങളും ഉണ്ടെന്ന് പറഞ്ഞാണ് യുഡിഎഫുമായി മാനസീകമായി ഏറെ അകന്നതായി ഗൌരിയമ്മ വ്യക്തമാക്കിയത്. 

നാട്ടിലെ ജനങ്ങള്‍ക്ക് തന്നോട് ഇത്രയും സഹതാപവും സ്‌നേഹമുണ്ടെന്ന് പി.സി ജോര്‍ജിന്റെ പ്രസ്താവനയിലൂടെ മനസിലായെന്ന് ഗൌരിയമ്മ പറഞ്ഞു. ബിജെപി നേതാക്കള്‍ വരെയെത്തി തനിക്ക് പിന്തുണ അറിയിച്ചിരുന്നു.
ജെഎസ്എസിന് യുഡിഎഫിനോട് അകലമുണ്ടെങ്കില്‍ ആ അകലം പരിഹരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പറഞ്ഞ ചെന്നിത്തല എല്ലാ പ്രശ്‌നങ്ങളും ശുഭപര്യവസാനിയായി തീരുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. പി.സി ജോര്‍ജ് വിഷയത്തില്‍ കെപിസിസി ഉന്നതാധികാര സമിതിയും ഘടകകക്ഷി നേതാക്കളും ഗൌരിയമ്മയ്‌ക്കൊപ്പമായിരുന്നുവെന്നും അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ കടുത്ത തീരുമാനമെടുക്കരുതെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഗൌരിയമ്മയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കള്‍ നല്‍കിയ ഉറപ്പുകള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് ഗൌരിയമ്മ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഗൌരിയമ്മയ്‌ക്കെതിരേ പി.സി ജോര്‍ജ് മോശം പരാമര്‍ശങ്ങള്‍ നടത്തിയതോടെയാണ് നിലവിലെ പ്രതിസന്ധി ഉടലെടുത്തത്. പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റണമെന്നും ഇല്ലെങ്കില്‍ യുഡിഎഫ് വിടുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നും ജെഎസ്എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Keywords: Kerala, KR Gauriyamma, Chennithala, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.