Latest News

ടിപിയുടെ വീട്ടുമുറ്റത്ത് ഇനിയെന്നും ടിപി

ഒഞ്ചിയം: നിലപാടുകളിലെ കരുത്ത് വിളിച്ചോതുന്ന മുഖഭാവം, ഉയര്‍ത്തിപ്പിടിച്ച ചൂണ്ടുവിരല്‍... നിരവധി പ്രസംഗവേദികളില്‍ കണ്ട ടി.പി.യുടെ അതേഭാവം വീണ്ടും പുനര്‍ജനിച്ചിരിക്കുന്നു. 

നെല്ലാച്ചേരിയിലെ ടി.പി.യുടെ വീട്ടുമുറ്റത്ത് ആര്‍.എം.പി.യുടെ നേതൃത്വത്തില്‍ പണിത സ്മൃതികുടീരത്തിലാണ് വെള്ളിയാഴ്ച ടി.പി.യുടെ ജീവന്‍ തുടിക്കുന്ന അര്‍ധകായപ്രതിമ സ്ഥാപിച്ചത്. ഒന്നാം രക്തസാക്ഷിത്വദിനമായ ശനിയാഴ്ച ഈ പ്രതിമയുടെ അനാച്ഛാദനം നടക്കും.

മലപ്പുറം മുറയൂരിലെ സതീഷ്ബാബുവും ഭാര്യ ഷെറീന സതീഷുമാണ് ഒരുമാസം കൊണ്ട് കോണ്‍ക്രീറ്റില്‍ പ്രതിമ തീര്‍ത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രതിമ ഒഞ്ചിയത്തെത്തിച്ചു. ഒപ്പം ശില്‍പ്പികളുമെത്തി. ആര്‍ട്ടിസ്റ്റുമാരായ മധു മടപ്പളളി, മുരളി ഏറാമല എന്നിവരുടെ നേതൃത്വത്തിലാണ് സ്മൃതികുടീരം ഒരുക്കിയത്. പ്രതിമ ഇവിടെ സ്ഥാപിച്ചശേഷം ശില്‍പ്പികള്‍ അവസാന മിനുക്കുപണികളും പൂര്‍ത്തിയാക്കി.

ടി.പി.യുടെ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ കണ്ടശേഷമാണ് സതീഷ് ബാബുവും ഷെറിനും ടി.പി.യുടെ പ്രതിമ തീര്‍ത്തത്.

നിരവധി കലാകാരന്‍മാരും പാര്‍ട്ടി പ്രര്‍ത്തകരുമൊക്കെ ദിവസങ്ങളോളം അധ്വാനിച്ചാണ് സ്മൃതികുടീരം നിര്‍മിച്ചത്. ടി.പി. കൊല്ലപ്പെട്ടതിനുശേഷം ആയിരക്കണക്കിനാളുകളാണ് നെല്ലാച്ചേരിയിലെ തൈവെച്ച പറമ്പത്തെ വീട്ടുമുറ്റത്തേക്ക് ഒഴുകിയത്.

ടി.പി.യുടെ ശവകുടീരം കാണാനായിരുന്നു ഈ ഒഴുക്ക്. ഇതേ തുടര്‍ന്നാണ് ആര്‍.എം.പി. ഇവിടെ ഒരു സ്മൃതികുടീരം ഒരുക്കിയത്. കേരളത്തിലെന്നല്ല രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ കൊലപാതകമെന്ന നിലയില്‍ ചരിത്രപ്രാധാന്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു സ്മാരകം.

ഇവിടെ ടി.പി.യുടെ ചിത്രങ്ങള്‍, ആര്‍.എം.പി.യുടെ പിറവിയും പ്രയാണവും രേഖപ്പെടുത്തുന്ന പുസ്തകങ്ങള്‍ എന്നിവയുമുണ്ടാകും. പ്രതിമയ്ക്ക് മുന്നിലായി ദീപശിഖ ജ്വലിച്ച് നില്‍ക്കും. സമീപത്ത് തന്നെ പുല്‍ത്തകിടിയും ഒരുക്കിയിട്ടുണ്ട്. ഇതൊക്കെ കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ ഇവിടെ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.