Latest News

നിരവധി കേസുകളിലെ പ്രതിയെ ഗുണ്ടാനേതാവ്‌ കുത്തിക്കൊന്നു

കായംകുളം: നിരവധി കേസുകളിലെ പ്രതിയായ നൗഷാദ്‌ എന്ന കൊച്ചി നൗഷാദി(35)നെ ഗുണ്ടാസംഘം കുത്തിക്കൊന്നു. ആക്രമണത്തിനുശേഷം ബൈക്കില്‍ രക്ഷപെടുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച്‌ ഗുണ്ടാനേതാവും കൂട്ടാളിയും ഗുരുതരാവസ്‌ഥയില്‍. 

ഗുണ്ടാനേതാവ്‌ ചില്ലുശ്രീകുമാര്‍, കൂട്ടാളി മണിക്കുട്ടന്‍ എന്നിവര്‍ സഞ്ചരിച്ച ബൈക്ക്‌ ദേശീയപാതയില്‍ വവ്വാക്കാവിനു സമീപം എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ശ്രീകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും മണിക്കുട്ടനെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നത്‌: ബുധനാഴ്‌ച വൈകിട്ട്‌ നൗഷാദിന്റെ വീട്ടിലെത്തിയ ശ്രീകുമാര്‍ നൗഷാദുമൊത്ത്‌ മദ്യപിച്ച ശേഷം രാത്രിയോടെ മടങ്ങി.
വ്യാഴാഴ്ച രാവിലെ ഒന്‍പതിനു ചില്ലു ശ്രീകുമാറും സുഹൃത്ത്‌ ശാസ്‌താംകോട്ട സ്വദേശി മണിക്കുട്ടനും ബൈക്കില്‍ നൗഷാദിന്റെ വീട്ടിലെത്തി. ഇവര്‍ മൂവരും വീടിനടുത്തുള്ള കുറ്റിക്കാടിനു സമീപം ഇരുന്ന്‌ മദ്യപിക്കുന്നതിനിടെ ഇവിടെയെത്തിയ നൗഷാദിന്റെ കടയിലെ സഹായി എരുവ മോടിയില്‍ നിസാമുദീ(33)നുമായി വാക്കുതര്‍ക്കമായി.

ഉച്ചയ്‌ക്ക്‌ രണ്ടിന്‌ നാലുപേരും നൗഷാദിന്റെ വീടിനു സമീപമെത്തി വീണ്ടും തര്‍ക്കമായി. വാക്കുതര്‍ക്കത്തിനൊടുവില്‍ ശ്രീകുമാര്‍ നൗഷാദിനെ കുത്തുകയായിരുന്നു. തടയാനെത്തിയ നിസാമുദീന്റെ തോളിലും കുത്തേറ്റു. ശ്രീകുമാറിനും കുത്തേറ്റതായി പറയുന്നു. നിലവിളിയും ബഹളവും കേട്ട്‌ അയല്‍ക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ശ്രീകുമാര്‍ മണിക്കുട്ടന്റെ ബൈക്കിന്‌ പിന്നില്‍ കയറി രക്ഷപ്പെട്ടു.

നൗഷാദിനേയും നിസാമുദീനേയും കായംകുളം താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും നൗഷാദ്‌ മരിച്ചു. ശ്രീകുമാറും മണിക്കുട്ടനുംബൈക്കില്‍ കൊല്ലം ഭാഗത്തേക്കു നീങ്ങവെ ബൈക്ക്‌ നിയന്ത്രണം വിട്ടു കാറിലിടിച്ചു മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ്‌ ഇവരെ ആശുപത്രിയിലെത്തിച്ചത്‌.


നൗഷാദിനെ കുത്തിയ ശേഷം കടന്നുകളഞ്ഞ ശ്രീകുമാറിനും കുത്തേറ്റെന്ന
സംശയത്തെത്തുടര്‍ന്ന്‌ പോലീസ്‌ ആശുപത്രികളില്‍ അന്വേഷിക്കുന്നതിനിടെയാണ്‌ അപകടവാര്‍ത്തയറിഞ്ഞത്‌. ഇരുവര്‍ക്കും പോലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി.
ചവറ സ്വദേശിയായ ശ്രീകുമാര്‍ മോഷണം, അക്രമം, മാലപൊട്ടിക്കല്‍, പോലീസിനെ ആക്രമിക്കല്‍ ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ പ്രതിയാണ്‌. ഇരുപതോളം കേസുകളിലെ പ്രതിയായ നൗഷാദിന്റെ പേരില്‍ നാലോളം കേസുകള്‍ നിലവിലുണ്ട്‌.

കുന്നുമ്മല്‍ തെക്കതില്‍ വീട്ടില്‍ വാടകയ്‌ക്കു താമസിച്ചുവരികയായിരുന്നു. കായംകുളം റസ്‌റ്റ്‌ ഹൗസിനു സമീപം റോഡരികില്‍ പഴവര്‍ഗ കച്ചവടമായിരുന്നു ഇയാള്‍ക്ക്‌. ഐഷാബീവിയാണ്‌ നൗഷാദിന്റെ മാതാവ്‌. ഭാര്യ: നസീജ. മകന്‍: ബിലാല്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.