Latest News

അവന്‍ എന്റെ മജ്ജയും മാംസവും രക്തവും ആയിരുന്നു


പി.എം.ഹനീഫ് - എനിക്ക് ആരായിരുന്നു? വേറിട്ട വ്യക്തികളായി പരസ്പരം കാണാന്‍ എന്റെയോ ഹനീഫിന്റെയോ മനസ്സ് അനുവദിച്ചില്ല എന്നത് സത്യം. അതേ, എന്റെ മജ്ജയും മാംസവും രക്തവുമായിരുന്നു ഹനീഫ്. ഒരേ മുറിയില്‍ കിടന്ന് എത്രയോ രാവുകള്‍ പകലാക്കി സ്വപ്‌നങ്ങള്‍ നെയ്തു? ദീനന്റെ നൊമ്പരം അകറ്റുന്നതിന്റെ, സാംസ്‌കാരിക മുന്നേറ്റത്തിന്റെ, മതനിരപേക്ഷ നിലപാടുകളുടെ, മൂല്യച്യുതി അകറ്റുന്നതിന്റെ, ഹരിതപതാകയുടെ പരിശുദ്ധിയും പാവനതയും ലക്ഷ്യവും ഉപരി ഉപരി ഉയര്‍ത്തുന്നതിന്റെ എത്രയോ സ്വപ്‌നങ്ങള്‍ നിര്‍ന്നിദ്രമായ രാത്രികളിലും വിശ്രമമറിയാത്ത പകലുകളിലും ഞങ്ങള്‍ പങ്ക് വച്ചു! യൂത്ത് ലീഗില്‍ പിന്നീടുളള തലമുറയെയാണ് ഹനീഫ് പ്രതിനിധീകരിച്ചതെങ്കിലും വീക്ഷണത്തിലെ സമാനത ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ഒരു ജ്യേഷ്ഠ സഹോദരനോടുളള സ്‌നേഹവും ബഹുമാനവും എപ്പോഴും ഹനീഫില്‍ നിന്ന് എനിക്ക് ലഭിച്ചു. നിലപാടുകളില്‍ ധൈഷണികതയുടെ പ്രകാശ രേണുക്കള്‍ വാരിവിതറാന്‍ ഹനീഫിന്റെ പിന്തുണ ഇന്നത്തെ യൂത്ത് ലീഗിനെ ഒട്ടൊന്നുമല്ല പ്രാപ്തമാക്കിയത്.


രണ്ടാം വട്ടം മന്ത്രിയായ ശേഷവും എന്റെ മാര്‍ഗ്ഗത്തില്‍ ഉപദേശങ്ങളുമായി ഹനീഫ് കൂടെയുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം എന്ന നിലയില്‍ ഹനീഫ് മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പ്രായോഗികവും വിലപ്പെട്ടതുമായിരുന്നു എന്ന് ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. ജനാഭിമുഖ്യമുളള പദ്ധതികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത ഹനീഫിനുണ്ടായിരുന്നു. എന്റെ നിഴല്‍ പോലെ എന്നെ പിന്തുടരുകയും പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രതിസന്ധികളിലും നിതാന്തജാഗ്രതയോടെ മറുപകുതിയായി നിറഞ്ഞുനില്‍ക്കുകയും ചെയ്ത ഹനീഫിന്റെ ആര്‍ജ്ജവ സാന്നിദ്ധ്യം സമാനതകള്‍ ഇല്ലാത്തതാണ്.

നേതൃസ്ഥാനത്തിന് പിന്നാലെ പോകാന്‍ ഒരിക്കലും ഹനീഫ് ശ്രമിച്ചില്ല. നേതൃത്വം ഹനീഫില്‍ അവരോധിതമാവുകയായിരുന്നു. മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയും പ്രസംഗകനാവുകയും ചെയ്തിട്ട് വേദിയില്‍പ്പോലും പ്രത്യക്ഷനാകാതെ ഏതെങ്കിലും ഒരുകോണില്‍ ഒതുങ്ങി നില്‍ക്കുന്ന ഹനീഫിനെ നമുക്കറിയാം. ഉജ്ജ്വല വ്യക്തിത്വത്തിന്റെ ആ ഉള്‍പ്രസരം ചങ്ങരംകുളം കൊര്‍ഡോവ എം.എസ്.എഫ് സമ്മേളനത്തില്‍ വിദ്യാര്‍ത്ഥി ലോകം ദര്‍ശിച്ചു. സമ്മേളന നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത വേട്ടയാടിയ ഹനീഫിന്റെ അടക്കിയ ദു:ഖം അധികമാരും അറിഞ്ഞില്ല.

എം.എസ്.എഫിനെ ധൈഷണിക മേഖലയില്‍ കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയായി പരിവര്‍ത്തിപ്പിച്ചതില്‍ ഹനീഫിന്റെ പങ്ക് നിസ്തുലമാണ്. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സാഹിത്യ -സാംസ്‌കാരികാഭിരുചികള്‍ക്ക് ക്രിയാത്മക വാതായനം കണ്ടെത്തുന്നതിനും പാര്‍ട്ടിയെയും സമൂഹത്തെയും നാളെ നയിക്കാന്‍ പ്രാപ്തമായ ദീര്‍ഘദര്‍ശിത്വവും ആധുനിക വീക്ഷണവുമുളള തലമുറയെ വളര്‍ത്തിയെടുക്കുന്നതിനും ഹനീഫ് എറിഞ്ഞ വിത്തുകള്‍ നൂറുമേനി കൊയ്യും എന്ന് ഭാവിചരിത്രം രേഖപ്പെടുത്തും എന്ന് എനിക്കുറപ്പുണ്ട്. മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളജ് മാഗസിന്‍ എഡിറ്ററായി എം.എസ്.എഫിലൂടെ ആരംഭിച്ച പ്രവര്‍ത്തനം യൂത്ത് ലീഗ് സംസ്ഥാന ട്രഷററില്‍ എത്തി 'തൂലിക'യുടെ ചീഫ് എഡിറ്ററായി അവസാനിക്കുന്നത് അനേകം ജീവത്തായ സമര്‍പ്പിത സംഭാവനകളുടെ ശൃംഖല തീര്‍ത്തുകൊണ്ടാണ്. മധുരവും സൗമ്യവും ദീപ്തവുമായ ആ വ്യക്തിത്വത്തിന്റെ കാന്തിക ശക്തി അടുത്തറിഞ്ഞ നേതാക്കളും അനുയായികളുമാണ് ഇന്ന് പാര്‍ട്ടിയിലും യൂത്ത് ലീഗിലുമുള്ളത്. പനിനീര്‍പ്പൂവിന്റെ വിശുദ്ധിയും സൗരഭ്യവും ലാവണ്യവും തികഞ്ഞ ആ വ്യക്തിത്വത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ല.

തിരുവനന്തപുരം 'കിംസ് ' ആസ്പത്രിയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ഞെട്ടാത്ത ഒരേ ഒരാളേ ഉണ്ടായിരുന്നുള്ളൂ - അത് ഹനീഫ് അല്ലാതെ മറ്റാരുമല്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെയുള്ള ആ പെരുമാറ്റവും ശുഭാപ്തി വിശ്വാസവും മുംബൈയിലെ ടാറ്റ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹനീഫിനെ സന്ദര്‍ശിച്ചപ്പോഴൊക്കെ എന്റെ മനസ്സിനെ ഉലച്ചു. ഹനീഫ് ഇല്ലാത്ത ഒരവസ്ഥ ചിന്തക്കപ്പുറമായിരുന്നു. പക്ഷേ അത് സംഭവിച്ചു.

ഉള്‍ക്കരുത്തോടെയും ദര്‍ശന വ്യക്തതയോടെയും മൂല്യാധിഷ്ഠിതയോടെയും ആശയ സമ്പുഷ്ടതയോടെയും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന മഹത്തായ പ്രസ്ഥാനത്തെ നയിക്കാന്‍ പ്രാപ്തനാവുന്ന ഉന്നതശ്രേണിയിലെ നേതാക്കളിലൊരാളാകു മായിരുന്നു പി.എം.ഹനീഫ്. സമുദായത്തിനും പ്രസ്ഥാനത്തിനും അക്ഷരാര്‍ത്ഥത്തില്‍ തീരാനഷ്ടമാണ് ഇത്. ഈ മരണത്തില്‍ ദു:ഖിതരായ ലക്ഷങ്ങളോടൊപ്പം ചേര്‍ന്നു കൊണ്ട് ഹനീഫിന്റെ പ്രിയപത്‌നി ഇര്‍ഫാന ഇസ്സത്തിന്റെയും മക്കളായ മുഹമ്മദ് മുഫീദിന്റെയും ലിബ ഫാത്തിമയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ദു:ഖം പങ്കിടുക മാത്രമാണ് ഇപ്പോള്‍ കരണീയം. പരേതന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.



ഡോ. എം.കെ.മുനീര്‍
(പഞ്ചായത്ത്‌സാമൂഹ്യനീതി വകുപ്പു മന്ത്രി)

(കടപ്പാട്: ചന്ദ്രിക)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.