Latest News

നഞ്ചംപറമ്പ് ശാസ്ത്ര സംഘം സന്ദര്‍ശിച്ചു: മണ്ണും ജലവും ശേഖരിച്ചു


കാസര്‍കോട്: പ്ലാന്റേഷന്‍കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച നഞ്ചംപറമ്പിലെ മണ്ണിലും ജലസ്രോതസ്സുകളിലും കീടനാശിനിയുടെ അംശം അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ വിദഗ്ദ്ധ ശാസ്ത്രജ്ഞരുടെ സംഘം സ്ഥലം സന്ദര്‍ശിച്ച് വീണ്ടും പരിശോധന നടത്തി.

ജലത്തിന്റെയും മണ്ണിന്റെയും ചെളിയുടേയും അവക്ഷിപ്തങ്ങളുടേയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ ശാസ്ത്രജ്ഞന്‍ പി.ഹരിനാരായണന്‍, കോഴിക്കോട് സി ഡബ്ല്യൂ ആര്‍ ഡി എമ്മിലെ ടെക്‌നിക്കല്‍ ഓഫീസര്‍ പി.ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് നഞ്ചംപറമ്പ് സന്ദര്‍ശിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ബാബു, ദേശീയ വികലാംഗ പുനരധിവാസ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.നസീം, ഡെപ്യൂട്ടി ഡിഎംഒ(ആരോഗ്യം) ഡോ.എം.സി.വിമല്‍രാജ്, കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ജനനി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.രാജേഷ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.രത്‌നാകരന്‍, പഞ്ചായത്ത് മെമ്പര്‍ സുമതി എന്നിവര്‍ ശാസ്ത്രജ്ഞരെ അനുഗമിച്ചു. പരിശോധന റിപ്പോര്‍ട്ട് ഒരുമാസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് പി.ശശിധരന്‍ പറഞ്ഞു.

നഞ്ചംപറമ്പ് കാവേരി ക്ഷേത്രത്തിനു സമീപത്തെ കിണറ്റിലേയും കുളത്തിലേയും വിവിധ കോണുകളില്‍ നിന്ന് ചെളിയും അവക്ഷിപ്തങ്ങളും ശേഖരിച്ചു. നെഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയതായും വെളളത്തില്‍ ഒഴുക്കി കളഞ്ഞതായും ആരോപണമുളള പ്രദേശത്തെ മണ്ണ്, താഴ്‌വാരത്തിലെ തുരങ്കത്തിലെ ചെളിയും വെളളവും ഉള്‍പ്പെടെയുളള സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിരുന്ന ഗോഡൗണും സംഘം സന്ദര്‍ശിച്ചു. സമീപവാസികളില്‍ നിന്നും സംഘം തെളിവെടുത്തു. എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടു എന്നാരോപിക്കുന്ന പ്രദേശം കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം വിദഗ്ദ്ധ സംഘം അഭ്യര്‍ത്ഥിച്ചു.

നേരത്തേ ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സംഘം നഞ്ചംപറമ്പ് സന്ദര്‍ശിച്ചത്. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ച 11 പഞ്ചായത്തുകളില്‍ നിന്ന് ഇതുവരെ അഞ്ചു തവണ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടെന്നും ഡോ.പി.ഹരിനാരായണന്‍ പറഞ്ഞു. ഇതില്‍ നാലു റിപ്പോര്‍ട്ടുകളും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷിമന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഡോസള്‍ഫാന്‍ മണ്ണിലും ജലത്തിലും അവശേഷിക്കുന്നുണ്ടെന്ന ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ശാസ്ത്ര സംഘം സ്ഥലം സന്ദര്‍ശിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.