Latest News

സാബിത്ത് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: ചൂരി മീപ്പൂഗുരിയിലെ ടി.എ. സാബിത്തി(18)നെ കുത്തിക്കൊന്ന കേസില്‍ അവസാന പ്രതിയേയും പോലീസ് അറസ്റ്റുചെയ്തു. കേളുഗുഡയിലെ പവന്‍ കുമാറിനെയാണ് (28) പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ ഈ കേസിലെ ഏഴ് പ്രതികളും അറസ്റ്റിലായി.

കാസര്‍കോട് എസ്.ഐ. ടി. ഉത്തംദാസ് കേളുഗുഡയിലെ വീട്ടില്‍വെച്ചാണ് പവന്‍കുമാറിനെ അറസ്റ്റുചെയ്തത്. കൊലനടത്തിയശേഷം പ്രതികള്‍ക്ക് രക്ഷപെടാന്‍ കാര്‍ നല്‍കിയത് പവന്‍ കുമാറാണെന്ന് പോലീസ് പറഞ്ഞു. ഈ കാറിലാണ് പ്രതികള്‍ കാഞ്ഞങ്ങാട് മാവുങ്കാലിലേക്കും അവിടെനിന്ന് കൊന്നക്കാട്ടെ ഒളിത്താവളത്തിലേക്കും രക്ഷപ്പെട്ടത്.

കേസിലെ മുഖ്യപ്രതികളായ ജെ.പി. കോളനിയിലെ കെ. അക്ഷയ്(21), കാളിയങ്കാട് കോളനിയിലെ കെ.എന്‍. വൈശാഖ്(19) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്ത അണങ്കൂര്‍ ജെ.പി കോളനിയിലെ ആര്‍. ബിജേഷ്(20), ജെ.പി. കോളനി എസ്.കെ. നിലയത്തിലെ കെ. സച്ചിന്‍കുമാര്‍ (21), വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൊന്നക്കാട് കടവത്ത് മുണ്ടയിലെ പി.കെ. ധനഞ്ജയന്‍ എന്ന കുട്ടന്‍ (28) എന്നിവരെയും പിന്നീട് പിടികൂടിയിരുന്നു.

പ്രതികള്‍ക്ക് സഹായം ചെയ്ത ജെ.പി. കോളനി സ്വദേശിയായ പതിനേഴുകാരനെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും പ്രായത്തിന്റെ ഇളവ് പരിഗണിച്ച് വിട്ടയച്ചിരുന്നു. കാസര്‍കോട് സി.ഐ. സി.കെ. സുനില്‍കുമാറാണ് കേസന്വേഷണം നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ ഏഴിന് രാവിലെ 11 മണിയോടെയാണ് നുള്ളിപ്പാടി പെട്രോള്‍ പമ്പിലേക്ക് പെട്രോളടിക്കാന്‍ സുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ പോവുകയായിരുന്ന സാബിത്തിനെ ജെ.പി. കോളനിക്കടുത്തുവെച്ച് കുത്തിക്കൊലപ്പെടുത്തിയത്. കൊലക്കുപയോഗിച്ച കത്തിയും പ്രതികള്‍ ധരിച്ച വസ്ത്രവും പോലീസ് കണ്ടെടുത്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.