Latest News

രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞ വിഷമത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ കായലില്‍ ചാടിമരിച്ചു


ശാസ്താംകോട്ട: വീട്ടുകാരറിയാതെ സിനിമയ്ക്ക് പോയതിന് രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതിന്റെ വിഷമത്തില്‍ പത്താംക്ലാസില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ കായലില്‍ ചാടിമരിച്ചു. ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം. ഹൈസ്‌ക്കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിനികളാണ് ഇരുവരും . കൊല്ലം തൃക്കരുവ കാഞ്ഞാവെളി അശ്വതിഭവനില്‍ അശോക് കുമാറിന്റെയും രജനിയുടെയും മകള്‍ ആതിര (15) , ചെങ്ങന്നൂര്‍ ആല പെണ്ണൂക്കര തെക്ക് വൃന്ദാവനം വിജയകുമാറിന്റെയും ശ്രീദേവിയുടെയും മകള്‍ അഖില (15) എന്നിവരാണ് മരിച്ചത്.

ശാസ്താംകോട്ട കാരാളിമുക്കിന് സമീപമുള്ള അഷ്ടമുടിക്കായലിലാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹങ്ങള്‍ കണ്ടത്. ശാസ്താംകോട്ട മുതുപിലാക്കാട് ചരുവില്‍തെക്കതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്അശോക് കുമാറും കുടുംബവും. പോരുവഴി അമ്പലത്തുംഭാഗം അശ്വതിഭവനില്‍ വാടകയ്ക്ക് താമസിക്കുകയാണ് വിജയകുമാറും കുടുംബവും. സംഭവത്തെക്കുറിച്ച് ശാസ്താംകോട്ട പോലീസ് പറയുന്നതിങ്ങനെ :- അഖിലയും ആതിരയും കൂട്ടുകാരുമൊത്ത് ഇക്കഴിഞ്ഞ ശനിയാഴ്ച കരുനാഗപ്പള്ളിയില്‍ സിനിമയ്ക്ക് പോയിരുന്നു.

സംഭവം വീട്ടില്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരുടെയും രക്ഷിതാക്കള്‍ കുട്ടികളെ വഴക്കുപറഞ്ഞു. ആതിരയുടെ അമ്മ കുട്ടിയെ അടിക്കുകയും ചെയ്തിരുന്നു. ആതിരയും അഖിലയും അടുത്ത കൂട്ടുകാരായിരുന്നു. അഖിലയുടെ അമ്മ സ്‌ക്കൂളിലെത്തി കുട്ടികള്‍ സിനിമയ്ക്ക് പോയ വിവരം ഹെഡ്മാസ്റ്ററോട് പറഞ്ഞു. തുടര്‍ന്ന് ഹെഡ്മാസ്റ്ററും അധ്യാപകരും കുട്ടികളെ ഉപദേശിക്കുകയും ചെയ്തു. കുട്ടികള്‍ വൈകുന്നേരം വീട്ടില്‍ പോയില്ല. സ്‌ക്കൂള്‍ വിട്ടപ്പോള്‍ ക്ലാസിലെ മറ്റൊരു കുട്ടിയുടെ ബാഗില്‍ ആതിര സ്വന്തം നോട്ടുബുക്കില്‍ എന്തോ എഴുതിവയ്ക്കുകയും ചെയ്തു. വൈകുന്നേരം കുട്ടികള്‍ വീടുകളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച പോലീസ് സ്‌ക്കൂളിലെത്തി കൂട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുമ്പോഴാണ് കൂട്ടുകാരിയുടെ ബാഗില്‍ നോട്ടുബുക്കില്‍ കത്തെഴുതി വച്ച വിവരം അറിയുന്നത്.

ഉച്ചയോടെ കുട്ടികളുടെ മൃതദേഹം കായലില്‍ കണ്ടെത്തി. കുട്ടികളുടെ ബാഗും സമീപത്തുനിന്ന് കണ്ടെടുത്തു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. 

ഡി.സി. സി. പ്രസിഡന്റ് അഡ്വ. ജി. പ്രതാപവര്‍മ്മ തമ്പാന്‍ സംഭവം അറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തി . കൊട്ടാരക്കര ഡിവൈ.എസ്.പി. ബി. രാധാകൃഷ്ണപിള്ള , ശാസ്താംകോട്ട സി.ഐ. ഡി.മോഹന്‍ ദാസ്, എസ്. ഐ. ബി.കെ. സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് അനുബന്ധ നടപടികള്‍ സ്വീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.