Latest News

അബ്ദുന്നാസര്‍ മഅദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി ബാംഗ്ലൂരിലെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് ശനിയാഴ്ച പതിനൊന്നരയോടെ കനത്ത സുരക്ഷാ സന്നാഹത്തോടെ മഅദനിയെ ആസ്പത്രിയിലെത്തിച്ചത്. ഡോ. അര്‍പ്പന്‍ ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധിച്ചു. 

പ്രാഥമിക പരിശോധനാറിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം ചികിത്സ സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മഅദനിയുടെ ഭാര്യ സൂഫിയാ മഅദനി, മകന്‍ സലാവുദ്ദീന്‍ അയൂബി, ബന്ധു മുഹമ്മദ് റജീബ് എന്നിവര്‍ മഅദനിയോട് ഒപ്പമുണ്ട്. ആസ്പത്രിയില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് ജാമ്യം ലഭിക്കാത്തതെന്ന് മഅദനി പറഞ്ഞു. കോടതിയില്‍ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആസ്പത്രി പരിസരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യനില ഏറെ പരിതാപകരമാണ്. വലതുകൈ ഉയര്‍ത്താന്‍പറ്റുന്നില്ല. വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും ഇല്ലാതായി. വാതത്തിന്റെ പ്രശ്‌നമുള്ളതിനാല്‍ കാലില്‍ തരിപ്പുണ്ടെന്നും മഅദനി പറഞ്ഞു. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന കര്‍ണാടക സര്‍ക്കാറിന്റെ വാദം ശരിയല്ല. കാലാകാലങ്ങളായി നീതി നിഷേധിക്കപ്പെടുകയാണെന്നും കര്‍ണാടകത്തില്‍ ഭരണം മാറിയപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും മഅദനി പറഞ്ഞു.

കേരളം സുപ്രീംകോടതിയില്‍ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചതില്‍ സന്തോഷമുണ്ട്. വിചാരണ തടവുകാരനായതിനാല്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും പ്രതികരിക്കുന്നില്ല. എനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് കേരളത്തിലെ ജനങ്ങളോട് പറയാനുള്ളത്. വിശ്വാസിയായതിനാല്‍ ദൈവകാരുണ്യം ലഭിക്കുമെന്നുതന്നെയാണ് കരുതുന്നതെന്നും മഅദനി പറഞ്ഞു.

ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് മഅദനിക്ക് ചികിത്സ ഉറപ്പാക്കാന്‍ സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ചികിത്സ ഉറപ്പാക്കാനുള്ള സുപ്രീംകോടതിയുടെ ജനവരി 29-ലെ ഉത്തരവ് പാലിച്ചിട്ടില്ലെന്ന് മഅദനി ബോധിപ്പിച്ചതിനെ ത്തുടര്‍ന്നാണ് വീണ്ടും അടിയന്തരമായി ചികിത്സ നല്‍കാന്‍ കര്‍ണാടകത്തിനോട് നിര്‍ദേശിച്ചത്.

അതിനിടെ മഅദനിക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ജാമ്യം ലഭിക്കാന്‍ തെറ്റായ മെഡിക്കല്‍രേഖകളാണ് മഅദനി ഹാജരാക്കിയതെന്നും കാണിച്ച് കര്‍ണാടക സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 14-ന് മഅദനിയെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിവരങ്ങള്‍ നേരത്തേ ആസ്പത്രി അധികൃതരെ അറിയിക്കാത്തതിനാല്‍ തിരിച്ചയയ്ക്കുകയായിരുന്നു. പ്രമേഹത്തിന്റെ നില സാധാരണ നിലയിലാകാത്തതിനാല്‍ കണ്ണിന്റെ ശസ്ത്രക്രിയ നടത്താതെ അഗര്‍വാള്‍ കണ്ണാസ്പത്രിയില്‍നിന്ന് മഅദനിയെ മടക്കി അയച്ചു. ഡയബറ്റിക് റെറ്റിനോപതി ബാധിച്ച രണ്ട് കണ്ണുകള്‍ക്കും ശസ്ത്രക്രിയ ചെയ്യേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം മഅദനി സുപ്രീകോടതിയെ ബോധിപ്പിച്ചിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.