Latest News

ഷംസീനയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

ഉദുമ: മൊബൈല്‍ മോഷണ കുറ്റം ചുമത്തിയുള്ള മാനസിക പീഢനത്തെ തുടര്‍ന്ന് കോട്ടിക്കുളം ഗ്രീന്‍വുഡ് വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ബി എസ് സി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ഷംസീന (20) ആത്മഹത്യ ചെയ്ത കേസില്‍ ബേക്കല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ഷംസീനക്കെതിരെ അപവാദം പ്രചരിപ്പിച്ച അധ്യാപികയെയും ചില സഹപാഠികളെയും ബേക്കല്‍ എസ് ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്തു.

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഷംസീനയുടെ അടുത്ത ബന്ധുവായ ബദരിയ നഗറിലെ ടി മുഹമ്മദ് കുഞ്ഞിയുടെ പരാതി പ്രകാരമാണ് ക്രിമിനല്‍ പ്രൊസീജന്‍ കോഡ് 176, അസ്വഭാവിക മരണത്തിനാണ് ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്.

മാര്‍ച്ച് 19 ന് വൈകുന്നേരമാണ് ഷംസീനയെ ഉദുമ പാക്യാര ബദരിയ നഗറിലുളള വാടക വീട്ടിയെ കിടപ്പുമുറിയില്‍ കഴുത്തിന് ഷാള്‍ കുരുക്കി തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മംഗലാപുരം എ ജെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന ഷംസീന ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

അതിനിടെ കാണാതായെന്ന് പറയപ്പെടുന്ന മൊബൈലിലെ ഫോട്ടോകള്‍ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും വ്യാപകമായി പ്രചരിപ്പിച്ചതിനെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി. ഷംസീനയുടെ മരണത്തിന് ഉത്തരവാദി എന്ന അടിക്കുറിപ്പോടെയാണ് അജാനൂര്‍ മുക്കൂട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ കല്ല്യാണ ദിവസം എടുത്ത ഫോട്ടോയാണ് വ്യാപകമായി പ്രചരിച്ചത്.
2014 മാര്‍ച്ച് 12 ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഒന്നാം നിലയിലുളള ക്ലാസ്സ് മുറിയില്‍ നിന്നും താഴെയുളള ഭക്ഷണ മുറിയിലേക്ക് വരുമ്പോല്‍ വിലകൂടിയ സാംസങ്ങ് ഗ്യാലക്ഷി സെല്‍ഫോണ്‍ സ്വന്തം ബാഗില്‍ സൂക്ഷിച്ചു വെച്ചിട്ടാണ് ഈ വിദ്യാര്‍ത്ഥിനി ഇറങ്ങിയത്. ഭക്ഷണം കഴിച്ച് 15 മിനിററുനുളളില്‍ ക്ലാസ്സില്‍ തിരിച്ചെത്തിയപ്പോള്‍ ബാഗ് തുറന്ന് കിടക്കുന്നതായും മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായതായും കണ്ടു. ഉടന്‍ മൊബൈല്‍ മോഷണം പോയ കാര്യം അധ്യാപികയോടെ് പറയുകയും അധ്യാപിക ക്ലാസ്സിലെ മുഴുവന്‍ കുട്ടികളോട് തിരക്കിയെങ്കിലും മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മോഷണ വിവരമറിഞ്ഞെത്തിയ പ്രിന്‍സിപ്പാളും അന്വേഷണം നടത്തിയെങ്കിലും മൊൈബല്‍ കണ്ടുകിട്ടിയില്ല. 

മുക്കൂട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ഭര്‍ത്താവ് ഖത്തറില്‍ ജോലി ചെയ്യുന്ന അതിഞ്ഞാല്‍ സ്വദേശിയായ യുവാവ് നല്‍കിയ മൊബൈല്‍ കാണാതായതോടെ മാനസികമായി തളര്‍ന്ന യുവതി സഹോദരനെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോകുന്ന വഴി പ്രിന്‍സിപ്പാള്‍ വിളിച്ചാണ് മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടിയ വിവരം വിദ്യാര്‍ത്ഥിനിയുടെ സഹോദരനെ അറിയിക്കുന്നത്.

കോളേജില്‍ മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും ലഭിക്കാത്ത മൊബൈല്‍ ഫോണ്‍ പിന്നീട് ഇതേ ക്ലാസ്സില്‍ നിന്ന് തന്നെയാണ് കിട്ടിയതും. ഈ സംഭവമാണ് ഷംസീനയുടെ മേല്‍ ആരോപിച്ച് മാനസികമായി തളര്‍ത്തിയത്.

ഷംസീന മോഷ്ടിച്ചെന്ന് പറയപ്പെടുന്ന മൊബൈലിലുണ്ടായിരുന്ന ഫോട്ടോകള്‍ ഷംസീന ഗുരുതരാവസ്ഥയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ കഴിയുമ്പോള്‍ വാട്ട്‌സ്ആപ്പിലും, ഫെയിസ് ബുക്കിലും പ്രത്യക്ഷപ്പെട്ടത് എങ്ങിനെ..?. ഇത് സൂചിപ്പിക്കുന്നത് ഷംസീനയെന്ന പാവം വിദ്യാര്‍ത്ഥിനിയുടെ പേരില്‍ കളളക്കഥകളുണ്ടാക്കിയെന്നതിന്റെ ഏററവും വലിയ തെളിവാണ്. കൂടാതെ കോളേജില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ടെങ്കിലും സമ്പന്നരുടെ മക്കള്‍ക്ക് ഇതൊന്നും ബാധകല്ലെന്നതാണ് ഈ സംഭവത്തില്‍ കേളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അമിതാവേശം വ്യക്തമാക്കുന്നത്.

അതേ സമയം ഷംസീനയുടെ ബന്ധുക്കള്‍ പ്രിന്‍സിപ്പാള്‍, ക്ലാസ് അധ്യാപിക, മൊബൈല്‍ കാണാതായ വിദ്യാര്‍ത്ഥിനി എന്നിവര്‍ക്കെതിരെ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.