ആറ്റിങ്ങൽ: വലിയകുന്ന് മൂന്നുമുക്കിലെ വിഷ ചികിത്സാ കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 300 കുപ്പി ലഹരി അരിഷ്ടം പിടികൂടി. ഡോക്ടറില്ലാതെ ഇത് യഥേഷ്ടം വില്പന നടത്തി വന്ന ബിനോയിയെ (43) അറസ്റ്റ് ചെയ്തു.
ബാറുകൾ അടച്ച സാഹചര്യത്തിൽ ദിവസവും നിരവധി ആളുകളാണ് ഇവിടെ എത്തിയിരുന്നതത്. ഒരു ഗ്ലാസ് അരിഷ്ടത്തിന് 40 രൂപയാണ് വില. വൈദ്യശാലയിലിരുന്ന് അരിഷ്ടം കുടിക്കുന്നവർക്ക് ടച്ചിംഗ്സിനായി ശർക്കരയാണ് നൽകിയിരുന്നത്.
വ്യാജമദ്യ വില്പന തടയുന്നതിന്റെ ഭാഗമായിരുന്നു റെയ്ഡ്. രാവിലെ 10ന് ആരംഭിച്ച റെയ്ഡ് ഉച്ചയ്ക്ക് 2 വരെ തുടർന്നു. കേന്ദ്രത്തിന്റെ പിറകിലെ ഷെഡിൽ നിന്ന് പിടിച്ചെടുത്തതിൽ 20 കുപ്പി ലാബിലേക്ക് പരിശോധനയ്ക്കയച്ചു.
ഈ കേന്ദ്രത്തിൽ ലഹരി കലർന്ന അരിഷ്ടം വിൽക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. 365 മില്ലിലിറ്റർ അളവിലാണ് കുപ്പികളിൽ അരിഷ്ടം നിറച്ചിരുന്നത്. ഇത് രോഗികൾക്ക് നൽകുന്ന മരുന്നല്ലെന്നാണ് ആദ്യ വിലയിരുത്തൽ. കഴിഞ്ഞ ഓണക്കാലത്ത് ഈ സ്ഥാപനത്തിൽ നിന്ന് 'വിപ്ലവാരിഷ്ടം" എക്സൈസ് പിടികൂടിയിരുന്നു.
എക്സൈസ് സി.ഐ എ.എസ്. ബിനു, റേഞ്ച് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുരേഷ് ബാബു, അസിസ്റ്റന്റ് റേഞ്ച് ഇൻസ്പെക്ടർ നാസറുദ്ദീൻ, പ്രിവന്റീവ് ഓഫീസർമാരായ ഷിബു, സതീഷ് കുമാർ, സി.പി.ഒമാരായ നജുമുദ്ദീൻ, അബ്ദുൽ ഹാഷിം, രാഹുൽ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment