Latest News

റംസാന്‍ ചന്ദ്രിക തെളിഞ്ഞു; ഞായറാഴ്ച വ്രതാരംഭം

കോഴിക്കോട്: ആത്മ വിശുദ്ധദിനരാത്രങ്ങള്‍ വന്നെത്തി. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ റംസാനിന്റെ പൊന്നമ്പിളി തെളിഞ്ഞു. വിശ്വസികളുടെ മനസ്സില്‍ അഹ്‌ളാദത്തിന്റെ പൂത്തിരിയുമായി വിശുദ്ധ റംസാന്‍ മാസം വന്നെത്തി.

കേരളത്തില്‍ റംസാന്‍ വ്രതം ഞായറാഴ്ച ആരംഭിക്കുമെന്ന് വലിയഖാസി സയ്യിദ്
അബ്ദുള്‍ നാസര്‍ തങ്ങളും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും, കോഴിക്കോട് ഖാസി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ പ്രതിനിധി സയ്യിദ് അലി ബാഫഖി തങ്ങള്‍ അറിയിച്ചു. പൊന്നാനിയിലും പരപ്പനങ്ങാടിയിലുമാണ് മാസപ്പിറവി കണ്ടത്.

യു.എ.ഇ.യിലും സൗദി അറേബ്യയിലും ഞായറാഴ്ചതന്നെയാണ് വ്രതാരംഭം. മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളിലും ഞായറാഴ്ച തന്നെയാണ് റംസാന്‍ ആരംഭിക്കുന്നത്.

മാസപ്പിറവി വെള്ളിയാഴ്ച രാത്രി ദൃശ്യമാവാത്ത സാഹചര്യത്തിലാണ് റംസാന്‍ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീംകോടതി ഉറപ്പിച്ചത്. തൊട്ടുപിന്നാലെ യു.എ.ഇ.യിലും റംസാന്‍ ഞായറാഴ്ചയായിരിക്കുമെന്ന് ഉറപ്പിച്ചുകൊണ്ട് പ്രഖ്യാപനം വന്നു. ശഅബാന്‍ മുപ്പത്
ശനിയാഴ്ച പൂര്‍ത്തിയാക്കിയ ശേഷമാണ് റംസാന്‍ വ്രതം ആരംഭിക്കുന്നത്.

അളവറ്റ ആത്മഹര്‍ഷത്തോടെയാണ് മുസ്‌ലിം ലോകം വിശുദ്ധ റമസാനെ വരവേല്‍ക്കുന്നത്. ഓരോ പുണ്യ പ്രവൃത്തിക്കും അനേകമടങ്ങ് പ്രതിഫലം ലഭിക്കുന്ന കാലം. പാപ പരിഹാരത്തിന്റെയും നരക മോചനത്തിന്റേയും കാലം. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലേക്കുള്ള ആത്മസമര്‍പ്പണം കൂടിയാണ് റമസാന്‍. പള്ളികളും ഭവനങ്ങളും തേച്ചു മിനുക്കി വിശ്വാസി കാത്തിരുന്നത് ഈ വെണ്‍തിങ്കള്‍ കലയുടെ ഉദയത്തിനായിരുന്നു.

പുണ്യങ്ങളുടെ നിറവസന്തം തീര്‍ക്കുന്ന റമസാന്‍ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ആത്മ പരിശോധനക്കും സംസ്‌കരണത്തിനും അവസരം നല്‍കിയാണ് പുണ്യമാസം കടന്നു വരുന്നത്. ഒരു മാസകാലത്തെ ഇനിയുള്ള രാപ്പകലുകള്‍ ആരാധനാമുഖരിതമായിരിക്കും.

പകലുകളില്‍ പ്രപഞ്ചനാഥനു വേണ്ടി അന്നപാനീയങ്ങള്‍ വര്‍ജിച്ചും രാത്രികള്‍ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കിയും റമസാനെ കരുതലോടെ ആദരിക്കും.

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസമെന്നതാണ് റമസാനെ കൂടുതല്‍ പവിത്രമാക്കുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ജീവിതം ചിട്ടപ്പെടുത്തുകയെന്നതും റമസാനിന്റെ സന്ദേശമാണ്. ഉദാര ദാനധര്‍മങ്ങളും ഈ മാസത്തിന്റെ പ്രത്യേകതയാണ്.

സത്കര്‍മങ്ങള്‍ക്കൊക്കെയും അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന മാസമായതിനാല്‍ വിശ്വാസികള്‍ നിര്‍ബന്ധ ദാനമായ സക്കാത്ത് കൊടുത്തു വീട്ടുന്നതും റമസാനിലാണ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്‌റും റമസാനിന്റെ പുണ്യം നിറഞ്ഞ പ്രതീക്ഷയാണ്.

അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരത്തിനും രാത്രി തറാവീഹിനും ഉദ്‌ബോധന ക്ലാസുകള്‍ക്കുമൊക്കെയായി ഇനി പള്ളികള്‍ സജീവമാകും. മത മൈത്രിയുടെ സന്ദേശം പരത്തി എല്ലാ വിഭാഗവും ഒന്നിച്ചിരിക്കുന്ന ഇഫ്താറുകളും റമസാനിന്റെ പ്രത്യേകതയാണ്.

Keywords: Ramzan, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.