Latest News

മെസ്സി മാജിക്കില്‍ അര്‍ജന്റീന കടന്നുകൂടി

ബെലൊ ഹോറിസോണ്ടെ: ഇറാന് മുന്നില്‍ വിറച്ചുപോയ അര്‍ജന്റീന മെസ്സി മാജിക്കില്‍ ഒടുവില്‍ പ്രീക്വാര്‍ട്ടറിലേയ്ക്ക് തടിതപ്പി. ഇഞ്ച്വറി ടൈമില്‍ മാന്ത്രികനായ മെസ്സി മഴവില്ലഴകില്‍ നേടിയ ഗോളില്‍ ഇറാനെ തോല്‍പിച്ചാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. (1-0). കളി സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു 25 വാര അകലെ നിന്നുള്ള മെസ്സിയുടെ ഇടങ്കാലന്‍ ലോബ് ഒരു അര്‍ധവൃത്തത്തില്‍ കറങ്ങി ഫുള്‍ ലെങ്ത് ഡൈവ് നടത്തിയ ഇറാനിയന്‍ ഗോളിയുടെ കൈകളെ കബളിപ്പിച്ച് വലയില്‍ കയറിയത്. സത്യത്തില്‍ ഇറാന്‍ വെറുതെ തോല്‍ക്കുകയായിരുന്നില്ല പൊരുതി വീഴുക തന്നെയായിരുന്നു. വിജയത്തോളം തന്നെ മാറ്റുണ്ട് ഈ പരാജയത്തിനും.

തൊണ്ണൂറ് മിനിറ്റ് ഗോളിലേയ്ക്കുള്ള വഴിയറിയാതെ കുഴങ്ങുകയും ചുരുങ്ങിയത് ഗോളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുമാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. ഗോള്‍ നേടിയ മെസ്സിയെപ്പോലെ അഭിനന്ദനമര്‍ഹിക്കുന്നതാണ് ഗോള്‍കീപ്പര്‍ റൊമേരോയുടെ പ്രകടനവും. ഗോളെന്ന് ഉറപ്പിച്ച മൂന്ന് അവസരങ്ങളാണ് അവിശ്വസനീയമാംവണ്ണം റൊമേരൊ തട്ടികയറ്റിയത്.

അത്ഭുതകരമായി ഇതള്‍ വിരിഞ്ഞ മെസ്സി ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു വന്‍ പരാജയമായിരുന്നു അര്‍ജന്റീന. മെസ്സിയും കൂട്ടരും തൊണ്ണൂറു മിനിറ്റും ആരാധകര്‍ക്ക് പകര്‍ന്നുകൊടുത്തത് നിരാശ മാത്രം. കളിയുടെ ഏറിയ പങ്കും പന്ത് കൈവശം വച്ചിട്ടും ഇറാനിയന്‍ പ്രതിരോധത്തെ ഭേദിച്ച് പന്ത് ഫിനിഷ് ചെയ്യാനറിയാതെ കുഴങ്ങുകയായിരുന്നു അര്‍ജന്റീനയുടെ സൂപ്പര്‍ താരനിര. ഒരൊറ്റ തുറന്ന അവസരം പോലും ഉണ്ടാക്കിയെടുക്കാന്‍ മെസ്സിക്കോ അഗ്യുറോവിനോ ഹിഗ്വായ്‌നോ കഴിഞ്ഞില്ല എന്നതു മാത്രം മതി അര്‍ജന്റീനയുടെ ബലഹീനത മനസ്സിലാക്കാന്‍. മറുപക്ഷത്താണെങ്കില്‍ ഇറാന്‍ മൂന്നു തവണയാണ് അര്‍ജന്റീനയുടെ ഗോള്‍മുഖത്ത് മരണഭീതി വിതറിയത്.

53-ാം മിനിറ്റില്‍ ജാവേദ് നെകൗനമിന്റെ ക്രോസില്‍ നിന്ന് ഖുജ്‌നെദാദ് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് തൊടുത്ത ഹെഡ്ഡര്‍ പായിച്ചെങ്കിലും റൊമേരോവിന്റെ കൈകളെ കബളിപ്പിക്കാനായില്ല.

രണ്ടു മിനിറ്റിനുള്ളില്‍ ഡിജാഗയെ സബലേറ്റ വീഴ്ത്തിയതിന് ഇറാന്‍ പെനാല്‍റ്റിക്കു വേണ്ടി മുറവിളി കൂട്ടിയെങ്കിലും റഫറി കണ്ണടച്ചത് അര്‍ജന്റീനയ്ക്ക് തുണയായി. 67-ാം മിനിറ്റില്‍ മൊണ്ടസേരിയുടെ കിടയറ്റ ക്രോസ് ഡിജാഗ ഗോളിലേയ്ക്ക് വഴിതിരിച്ചുവട്ടെങ്കിലും റോമേരോ അവിശ്വസനീയമാംവണ്ണമാണ് ബാറിന് മുകളിലൂടെ പറത്തിയത്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച സേവുകളില്‍ ഒന്നായിരുന്നു ഇത്.

86-ാം മിനിറ്റിലാണ് റൊമേരൊ മൂന്നാം തവണ അര്‍ജന്റീനയെ മരണത്തില്‍ നിന്ന് രക്ഷിച്ചത്. ഖുജ്‌നെദാദ് ഫെര്‍ണാണ്ടസിനെയും സബലേറ്റയെയും മറികടന്ന് ഗോളിലേയ്ക്ക് മുന്നേറിയെങ്കിലും ഇന്ന് തന്റെ ദിനമാണെന്ന് തെളിയിച്ച് റൊമേരൊ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ രക്ഷകനായി.

ഫിനിഷിങ്ങില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും ബോസ്‌നിയക്കെതിരായ മത്സരത്തേക്കാള്‍ മികച്ചതായിരുന്നു തുടക്കത്തില്‍ അര്‍ജന്റീനയുടെ പന്തടവും കൈമാറ്റങ്ങളും. കളിയുടെ മുക്കാല്‍ ഭാഗവും തീര്‍ത്തും ഏകപക്ഷീയമായിരുന്നു കളി. എഴുപത്തിയൊന്ന് ശതമാനം നേരവും പന്ത് അര്‍ജന്റീനയുടെ കൈവശം. എന്നാല്‍ ഈയൊരു ആനുകൂല്യം ഗോളാക്കി മാറ്റുന്നതില്‍ സബെല്ലയുടെ ടീം പരാജയപ്പെട്ടതിന് മധ്യനിരയുടെയും മുന്നേറ്റനിരയുടെയും ഏകോപനത്തെയും മുനയൊടിഞ്ഞ സ്‌ട്രൈക്കിങ്ങിനെയും മാത്രമേ അര്‍ജന്റീനയ്ക്ക് പഴിക്കാനുണ്ടായിരുന്നുള്ളൂ. ഇറാന്റെ ഗോള്‍ ഏരിയയിലെ ആള്‍ക്കൂട്ടം ഒരു വലിയ സമസ്യയായി തുടര്‍ന്നു അവര്‍ക്ക് കളിയിലുടനീളം. നീളന്‍ ലോബുകളിലൂടെയും ക്രോസുകളിലൂടെയുമല്ലാതെ ഈ പ്രതിരോധ ഭിത്തി ദേദിക്കാന്‍ അവര്‍ക്ക് ഒരിക്കല്‍പ്പോലും കഴിഞ്ഞില്ല. സെറ്റ് പീസുകളുടെ കാര്യത്തിലും അര്‍ജന്റീന ഒരു വന്‍ പരാജയമായിരുന്നു. ഒരൊറ്റ കോര്‍ണറും ഇറാന്‍ ഏരിയയില്‍ അപകടം വിതറിയില്ല. ഫ്രീകിക്കുകളും ഒരു ഗുണവും ചെയ്തില്ല. ബോക്‌സിന്റെ തൊട്ടടുത്തു നിന്ന് മെസ്സിയെടുത്ത കിക്ക് വരെ പോസ്റ്റിന് വാരകള്‍ അകലേക്കൂടി പറക്കുകയായിരുന്നു. മധ്യത്തിലൂടെ മുന്നേറാനുള്ള അവരുടെ ശ്രമങ്ങളും വിലപ്പോയില്ല. മെസ്സിയുടെ മിന്നല്‍ മുന്നേറ്റങ്ങളും ചാട്ടൂളി പാസുകളും ഈ മതിലില്‍ ഇടിച്ചു മരിക്കുകയാണുണ്ടായത്.

മെസ്സിയും കൂട്ടരും ഏതു നിമിഷവും മരണം വിതറിയേക്കാമെന്ന് അറിയാവുന്ന കോച്ച് കാര്‍ലോസ് ക്വിറോസ് ആറും ഏഴും പ്രതിരോധക്കാരെ ഗോള്‍ ഏരിയയില്‍ വിന്യസിച്ചാണ് അപകടം ഒഴിവാക്കിയത്. മധ്യനിരയിലും വിംഗുകളിലും യഥേഷ്ടം സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഇത് അര്‍ജന്റീനയ്ക്ക് സൗകര്യമൊരുക്കി. മെസ്സി ആള്‍ക്കൂട്ടത്തെ ഒഴിവാക്കി കുറച്ച് പിറകോട്ട് ഇറങ്ങിയാണ് പലപ്പോഴും നിലയുറപ്പിച്ചത്. അതേസമയം ഇരു വിംഗുകളിലൂടെയും ഡി മരിയയും അഗ്യുറോയും സബലേറ്റയും ഇറാനിയന്‍ ഗോള്‍ ഏരിയയിലേയ്ക്ക് കുതിച്ചെത്തിക്കൊണ്ടിരുന്നു. മധ്യനിരയില്‍ പന്ത് നന്നായി നിയന്ത്രിക്കാന്‍ കഴിഞ്ഞ ഗോഗോയും അപകടകാരിയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ഗോള്‍മുഖത്തേയ്ക്ക് ക്രോസുകള്‍ പായിക്കുന്നതിലോ അത് കണക്റ്റ് ചെയ്യുന്നതിലോ അത്ര ഫലപ്രദമായരുന്നില്ല അര്‍ജന്റൈന്‍ മുന്നേറ്റനിര. പല മുന്നേറ്റങ്ങളുടെയും മുന്നില്‍ അവര്‍ക്ക് മെസ്സിയെ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞില്ല. ഫിനിഷിങ്ങിന്റെ കാര്യത്തില്‍ അഗ്യുറോ അത്ര മെച്ചമായിരുന്നില്ല.

അഞ്ചാം മിനിറ്റില്‍ തന്നെ അഗ്യൂറോ ഇത്തരത്തില്‍ ഒരവസരം നഷ്ടമാക്കി. സെബലേറ്റ് ബോക്‌സിലേയ്ക്ക അതിക്രമിച്ചു കയറി തള്ളിക്കൊടുത്ത പന്ത് അഗ്യൂറോയ്ക്ക് നല്‍കിയെങ്കിലും ആള്‍ക്കൂട്ടത്തില്‍ പന്ത് വരുതിയിലാക്കി ഷോട്ട് പായിക്കാന്‍ കഴിഞ്ഞില്ല. പതിമൂന്നാം മിനിറ്റിലാണ് അര്‍ജന്റീന ഏറ്റവും അപകടകരമായ നീക്കം നടത്തിയത്. പോസ്റ്റിന് തൊട്ടു മുന്നിലേയ്ക്ക് തള്ളിക്കിട്ടിയ പന്ത് അഗ്യൂറോ ഓടിയെത്തി നിറയൊഴിച്ചെങ്കിലും ഗോളിയെ മറികടക്കാന്‍ കഴിഞ്ഞില്ല. ഒന്‍പതാം മിനറ്റില്‍ റോജോയുടെ ഷോട്ട് ഡിഫന്‍ഡറുടെ കാലില്‍ തട്ടി പുറത്തുപോയി. പതിമൂന്നാം മിനിറ്റില്‍ തൊട്ടു മുന്‍പില്‍ നിന്ന് ഹിഗ്വായ്ന്‍ തൊടുത്ത ഒരു ഷോട്ട് ഗോളിയും തടഞ്ഞു. അതിവേഗത്തില്‍ മുന്നേറ്റങ്ങള്‍ നടത്തിയ ഡി മാരിയക്കും ഗോള്‍ ഏരിയയില്‍ എത്തുമ്പോള്‍ പിഴയ്ക്കുന്നതാണ് കണ്ടത്. ഫ്രീകിക്കുകളും കോര്‍ണറുകളും കണക്റ്റ് ചെയ്യുന്നതിലും അവര്‍ക്ക് പിഴച്ച ദിവസമായിരുന്നു. 24-ാം മിനറ്റില്‍ കോര്‍ണറിനല്‍ നിന്നും റോജോയുടെ ഹെഡ്ഡര്‍ പുറത്തുപോയി. 35-ാം മിനിറ്റില്‍ മെസ്സിയുടെ കിക്ക് ഗാരെ ഹെഡ്ഡ് ചെയ്‌തെങ്കിലും അതും പറന്നത് പുറത്തേയ്ക്ക്. 44-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ഫെര്‍നാന്‍ഡ് തൊടുത്ത ഹെഡ്ഡറിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല.

തുടക്കത്തില്‍ മാന്‍ ടു മാന്‍ മാര്‍ക്കിങ്ങിന്റെ ശല്ല്യമില്ലായിരുന്നെങ്കിലും മെസ്സിക്ക് ഒട്ടും തന്നെ അപകടകാരിയാവാന്‍ കഴിഞ്ഞില്ല. തന്റെ സ്വതസിദ്ധമായ ഡ്രിബളിങ് കൊണ്ട് ഇറാന്‍ പ്രതിരോധത്തെ പിളര്‍ത്തുന്നതിലും മെസ്സി പരാജയമായിരുന്നു. മെസ്സി നല്‍കിയ തന്ത്രപരമായ പാസുകള്‍ക്ക് മുന്നില്‍ അഗ്യുറോയ്ക്കും പിഴക്കുകയും ചെയ്തു. 59-ാം മിനിറ്റിലാണ് അപകടകം വിതറിയ ഒരു മെസ്സി നീക്കം കണ്ടത്. ഇറാനിയന്‍ ഗോള്‍ ഏരിയയിലൂടെ ഒറ്റയ്ക്ക് മുന്നേറി മുന്നോട്ടു നീങ്ങുമ്പോള്‍ ബോസ്‌നിയക്കെതിരെ സ്‌കോര്‍ ചെയ്തതിന്റെ ചിത്രങ്ങളാണ് മനസ്സില്‍ തെളിഞ്ഞത്. എന്നാല്‍ ഇടങ്കാലു കൊണ്ട് ചെത്തിയിട്ട പന്ത് പോസ്റ്റില്‍ നിന്ന് അകലേയ്ക്ക് ഉരുണ്ടുപോയി.

നിറംമങ്ങിപ്പോയ അഗ്യുറോയ്ക്ക് പകരം പലാസിയോ വന്നപ്പോഴാണ് അര്‍ജന്റീനയ്ക്ക് കുറച്ചുകൂടി ഇാനിയന്‍ ഗോള്‍ ഏരിയയിലേയ്ക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍, മധ്യനിരയിലെ മികവ് മഷറാനോവിനോ സെബലേറ്റയ്‌ക്കോ ഒന്നും ഇറാനിയന്‍ ഗോള്‍ ഏരിയയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. വിംഗിലൂടെ പറന്നു വരുന്ന ഡീ മാരിയക്കും ബോക്‌സില്‍ എന്തു ചെയ്യണം എന്നതു സംബന്ധിച്ച് ഒരു വ്യക്തതയുണ്ടായിരുന്നില്ല.
(കടപ്പാട്: മതൃഭൂമി) 


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.