Latest News

ജര്‍മനിയെ ഘാന മൂക്കുകയറിട്ടു പിടിച്ചു

ഫോര്‍ട്ടലേസ: പോര്‍ച്ചുഗലിനെ ഭസ്മമാക്കി കിരീടത്തിലേക്ക് കുതിച്ച ജര്‍മനിയെ ഘാന മൂക്കുകയറിട്ടു പിടിച്ചു. ഘാനയുടെ വേഗത്തിലും കരുത്തിനും മിടുക്കിനും മുന്നില്‍ പകച്ചുപോയ മുന്‍ ചാമ്പ്യന്മാര്‍ ഒടുവില്‍ സമനില കൊണ്ട് തടിതപ്പുകയായിരുന്നു. ഒരു ഗോളിന് പിന്നിട്ടുനിന്ന ജര്‍മനിയെ പഴയ പടക്കുതിര മിറോസ്ലാവ് ക്ലോസെയാണ് പകരക്കാരനായി ഇറങ്ങി അടുത്ത മിനിറ്റില്‍ ലക്ഷ്യം കണ്ട് ഒപ്പമെത്തിച്ചത്.

പോര്‍ച്ചുഗലിനെ തകര്‍ത്ത പ്രകടനത്തിന്റെ ഏഴയലത്തു വന്നില്ല ജര്‍മനി. ആ ഫോമിലേയ്ക്കുയരാന്‍ അനുവദിച്ചില്ല ഒരിക്കല്‍പ്പോലും ഘാന. എന്നാല്‍, ആദ്യം ലക്ഷ്യം കണ്ടത് ജര്‍മനി. ഘാന അധ്വാനിച്ചു കളിക്കുന്നതിനിടെയാണ് ഗോട്‌സെയുടെ അപ്രതീക്ഷിത ഗോള്‍ വലയില്‍ വീണത്. കോര്‍ണര്‍ ഫ്ലൂഗ് വരെ പന്ത് നന്നായി നിയന്ത്രിച്ചുകൊണ്ടുപോയി തോമസ് മുള്ളര്‍ നല്‍കിയ ക്രോസ് രണ്ട് സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരുടെ ഇടയിലൂടെ ഓടിയാണ് മരിയോ ഗോട്‌സെ മുട്ടുകൊണ്ട് നെറ്റിലേയ്ക്ക് ഇടിച്ചിട്ടത്. ഗോട്‌സെയുടെ പത്താം അന്താരാഷ്ട്ര ഗോള്‍.
പക്ഷേ, മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ ജര്‍മനിയെ ഞെട്ടിച്ചുകൊണ്ട് ഘാനയ്ക്ക് തിരിച്ചുവരാന്‍. അതും ഏറെക്കുറെ സാമാനമായ ഒരു ഗോളിലൂടെ. അഫ്ലൂ വലതു പാര്‍ശ്വത്തില്‍ നിന്ന് കോരിയിട്ടുകൊടുത്ത എണ്ണം പറഞ്ഞ ക്രോസ് മനോഹരമായ ഒരു ഹെഡ്ഡറിലൂടെയാണ് ആന്ദ്രെ അയ്യൂ വലയിലെത്തിച്ച് ടീമിന് അര്‍ഹിച്ച സമനില നേടിക്കൊടുത്തത്.

തിരിച്ചടിക്കുന്നതിനെ കുറിച്ച് ഓര്‍ത്ത് ജര്‍മനി തല പുകയ്ക്കുന്നതിനിടെ ഘാന മുന്നിലെത്തി. 63-ാം മിനിറ്റില്‍. അതും ഉജ്വലമായൊരു ഗോളിലൂടെ. സെന്റര്‍ സര്‍ക്കിളിനോട് ചേര്‍ന്ന് ഒരു ജര്‍മന്‍ മിസ് പാസ് പിടിച്ചെടുത്ത് മൊണ്ടാരി നല്‍കിയ ത്രൂ പാസുമായി ബോക്‌സിന്റെ വലതുവശത്തേയ്ക്ക് ഓടിയിറങ്ങി സൂപ്പര്‍ സ്‌ട്രൈക്കര്‍ അസമാവോ ഗ്യാന്‍ തൊടുത്ത ഹാഫ് വോളിക്ക് മുന്നില്‍ ജര്‍മനന്‍ ഗോളി നൂയര്‍ക്ക് ഉത്തരമില്ലായിരുന്നു.

തിരമാല കണക്കുള്ള ഘാനയുടെ മുന്നേറ്റത്തില്‍ ജര്‍മന്‍ മതില്‍ ആടിയുലയുന്ന നേരത്തയായിരുന്നു ഗ്യാനിന്റെ ഗോള്‍. നാല് മിനിറ്റിനുള്ളില്‍ അവര്‍ വീണ്ടും ഗോളിനടുത്തെത്തി. ആന്ദ്രെ അയ്യൂം നടത്തിയ മുന്നേറ്റത്തില്‍ ജര്‍മന്‍ പ്രതിരോധ നെടുകെ പിളര്‍ന്നെങ്കിലും ലക്ഷ്യം കാണാനായില്ല. തൊട്ടടുത്ത മിനിറ്റില്‍ തന്നെ അയ്യൂവിന്റെ മുന്നേറ്റത്തില്‍ ഒരു കോര്‍ണര്‍ വഴങ്ങേണ്ടിവന്നതോടെ ജര്‍മനി അടിമുടി വിറച്ചു. പകരക്കാരെ ഇറക്കി അടിമുടി ഉടച്ചുവാര്‍ക്കുകയെന്നൊരു ലോട്ടറി പരീക്ഷണം മാത്രമേ ജോക്കിം ലോയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. രണ്ടുപേരെയാണ് ലോ ഒന്നിച്ചു മാറ്റിയത്. സമി ഖദീരയ്ക്കു പകരം ബാസ്റ്റിയന്‍ ഷ്വെയ്ന്‍സ്റ്റീഗറെയും മരിയോ ഗോട്‌സെയ്ക്കു പകരം മിറോസ്ലാവ് ക്ലോസേയെയും കൊണ്ടുവന്നു. എന്നാല്‍, ഈ ഭാഗ്യ പരീക്ഷണം പിഴച്ചില്ല. 
എഴുപതാം മിനിറ്റില്‍ ഗ്രൗണ്ടിലിറങ്ങിയ ക്ലോസെ എഴുപത്തിയൊന്നാം മിനിറ്റില്‍ തന്നെ റെക്കോഡിട്ട് ലക്ഷ്യം കണ്ടു. ഇടതു വശത്ത് നിന്ന് ക്രൂസ് കൊണ്ടുവന്ന് കൊടുത്ത പന്ത് ഡിഫന്‍ഡര്‍ ഹൊവേദെസ് നേരെ പോസ്റ്റിലേയ്ക്ക് മറിച്ചു കെടുത്തു. പോസ്റ്റിന് സമാന്തരമായി നീങ്ങിയ പന്ത് ഒരു ഡിഫന്‍ഡര്‍ക്കൊപ്പം ചാടി വീണ ക്ലോസ് അവസരോചിതമായി നെറ്റിലേയ്ക്ക് തള്ളിയിട്ടു. ക്ലോസേയുടെ പതിനഞ്ചാം ലോകകപ്പ് ഗോള്‍. ഇതോടെ ബ്രസീലിന്റെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് 36 കാരനായ ക്ലോസെ.
(കടപ്പാട്: മതൃഭൂമി)

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.