Latest News

റഷ്യയെയും മറികടന്നു; ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

റിയോ ഡീ ജനീറോ: പന്ത്രണ്ടു വര്‍ഷത്തെ ഇടവളയ്ക്കുശേഷം ചുവന്ന ചെകുത്താന്മാര്‍ വീണ്ടും ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍. പകരക്കാരന്‍ ഡിവോക് ഒറിഗി നേടിയ ഗോളില്‍ റഷ്യയെ മറികടന്നാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പലപ്പോഴും വിരസതയിലേയ്ക്ക് വഴുതിവീണ മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് ഒറിഗി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ തോല്‍പിച്ച ബെല്‍ജിയത്തിന് ആറ് പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് സമനില വഴങ്ങിയ റഷ്യയ്ക്ക് ഇനി അള്‍ജീരിയയുമായാണ് മത്സരം.

അടഞ്ഞ പോസ്റ്റിന് മുന്നില്‍ അവസരങ്ങള്‍ തുലച്ചുമടുത്ത ഇരു ടീമുകളും വിരസമായ സമനില കൊണ്ട് തൃപ്തിപ്പെടുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഫ്രഞ്ച് ടീമായ ലില്ലിന്റെ സ്‌ട്രൈക്കറായ ഒറിഗി ബെല്‍ജിയത്തിന് അര്‍ഹതപ്പെട്ട വിജയഗോള്‍ നേടിയത്. ഇടതു പാര്‍ശ്വത്തിലേയ്ക്ക് മനോഹരമായി മുന്നേറിയ എഡെന്‍ ഹസാഡ് ഏതാണ്ട് ഗോള്‍ലൈനിനോട് ചേര്‍ന്ന് എഷ്‌ചെങ്കോയെ മറികടന്ന് ബോക്‌സിലേയ്ക്ക് കൊടുത്ത പന്ത് ഒന്നാന്തരമൊരു വോളിയിലൂടെ ഒറിഗി പോസ്റ്റിലേയ്്ക്ക വഴിതിരിച്ചുവിടുകയായിരുന്നു. അനേകം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ബെല്‍ജിയം അര്‍ഹിച്ച ഗോള്‍.

മധ്യനിരയിലെ ആധിപത്യം വഴി കളിയില്‍ വ്യക്തമായ മേല്‍ക്കൈ നേടാനായെങ്കിലും ഗോള്‍ ഏരിയയിലെ ആശയദാരിദ്ര്യമാണ് 88-ാം മിനിറ്റ് വരെ ബെല്‍ജിയത്തിന്റെ വഴി തടഞ്ഞത്. റഷ്യ കൂടുതല്‍ പ്രതിരോധം അവലംബിച്ചതാണ് ബെല്‍ജിയത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്.

കഠിനാധ്വാനികളായ ഹസാഡും ബ്ര്യൂയ്‌നും മെര്‍ട്ടെന്‍സുമെല്ലാം ഒട്ടേറെ നീക്കങ്ങള്‍ റഷ്യന്‍ ഗോള്‍ ഏരിയയിലേക്ക് നടത്തിയെങ്കിലും പോസ്റ്റിന് മുന്നിലെ ഗോള്‍ വാതില്‍ തുറക്കാന്‍ മാത്രം കഴിഞ്ഞില്ല. ബെല്‍ജിയത്തിന്റെ അത്ര തന്നെ ആക്രമണം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഗോളെന്ന് ഉറപ്പിച്ച ഏതാനും നീക്കങ്ങള്‍ നടത്താന്‍ റഷ്യയ്ക്കും അവസരം കിട്ടിയിരുന്നു.

ഒന്നാം പകുതിയില്‍ തന്നെ നിരവധി തവണ ബെല്‍ജിയത്തിന് റഷ്യന്‍ ഏരിയയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും ഗോള്‍മുഖത്ത് വലിയ ഭീതി വിതയ്ക്കാന്‍ കഴിഞ്ഞില്ല. അത്രയേറെ നീക്കങ്ങളൊന്നും തുടക്കത്തില്‍ നടത്താന്‍ കഴിയാതിരുന്ന റഷ്യയാണ് കൂടുതല്‍ തവണ ഗോളിനടുത്തെത്തിയത്. 45-ാം മിനിറ്റില്‍ ഇടതു പാര്‍ശ്വത്തില്‍ ഇടം കണ്ടെത്തി മുന്നേറിയ ഗ്ലുഷകോവ് കോടുത്ത ക്രോസ് പോസ്റ്റിന് മുന്നില്‍ അനായായാസം കുത്തിയിടാമായിന്നു സ്‌ട്രൈക്കര്‍ കൊകോറിന്. എന്നാല്‍, ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഡയനാമോവിന്റെ സ്‌ട്രൈക്കര്‍ക്ക് പിഴച്ചു.

അതുപോലെ 27-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റി കിട്ടാതെ പോയതാണ് റഷ്യയ്‌ക്കേറ്റ മറ്റൊരു തിരിച്ചടി. കനുന്നികോവ് മികച്ച മുന്നേറ്റത്തിലൂടെ ബെല്‍ജിയന്‍ ഡിഫന്‍ഡര്‍ അല്‍വെയ്ഡിനെ മറികന്ന മുന്നേറാന്‍ ശ്രമിച്ചെങ്കിലും ഫൗളില്‍ കാലിടറി. പെനാല്‍റ്റിക്ക് അപ്പീല്‍ ചെയ്‌തെങ്കിലും കളി തുടരാനായിരുന്നു റഫറിയുടെ വിധി.

തുറന്നുകിട്ടിയ ഗോളവസരങ്ങള്‍ കുറവായിരുന്നെങ്കിലും ആക്രമണത്തില്‍ വ്യക്തമായ മേല്‍ക്കൈ ബെല്‍ജിയത്തിനു തന്നെയായിരുന്നു. റഷ്യന്‍ ഏരിയയില്‍ പന്ത് കിട്ടുമ്പോഴെല്ലാം അപകടം മണത്തു. റഷ്യന്‍ പ്രതിരോധത്തിലൂടെ പെട്ടന്നു തന്നെ പന്ത് മുന്നോട്ടു നീക്കാന്‍ ഹസാഡിനും മാര്‍ട്ടെന്‍സിനും കഴിഞ്ഞു. ഫെല്ലെയ്‌നിയും ഹസാഡും വലിയ മുന്നേറ്റങ്ങള്‍ നടത്തിയ ഇടതു പാര്‍ശ്വത്തിലായിരുന്നു ബെല്‍ജിയം കൂടുതല്‍ അപകടകാരികള്‍. പതിമൂന്നാം മിനിറ്റില്‍ ഡി ബ്ര്യൂയ്‌നെ നടത്തിയ ഒറ്റയാള്‍ മുന്നേറ്റത്തില്‍ റഷ്യന്‍ പ്രതിരോധ പൂര്‍ണമായി തന്നെ നെടുകെ പിളര്‍ന്നു. പിന്നീട് മാര്‍ട്ടെന്‍സിന് കൈമാറി നീക്കം വലതു പാര്‍ശ്വത്തില്‍ നിന്ന് മാര്‍ട്ടെന്‍സ് ലൂക്കാക്കിന് കൈമാറാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പോസ്റ്റിന് മുന്നില്‍ ലൂക്കാക്കുവിന്റെ ഫോമില്ലായ്മയും ബെല്‍ജിയത്തെ വലച്ച ഒരു സംഗതിയാണ്. ലൂക്കാക്കുവിന് പകരം ഒറിഗി ഇറങ്ങിയതോടെയാണ് രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ നീക്കങ്ങള്‍ക്ക് കുറച്ചുകൂടി മൂര്‍ച്ച കൈവന്നത്. 60-ാം മിനിറ്റില്‍ ഒറിഗിയെ ബോക്‌സില്‍ വീഴ്ത്തിയതിന് ബെല്‍ജിയം പെനാല്‍റ്റിക്കുവേണ്ടി അപ്പീല്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ മിറാലെസിന്റെ വരവും ബെല്‍ജിയത്തിന് ഗുണം ചെയ്തു. എന്നാല്‍, 90-ാം മിനിറ്റില്‍ ലഭിച്ച ഒരു തുറന്ന അവസരമാണ് മിറാലെസ് തുലച്ചു കളഞ്ഞത്. 84-ാം മിനിറ്റില്‍ മിറാലെസിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങുകയും ചെയ്തു.
(കടപ്പാട്: മതൃഭൂമി) 


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.