Latest News

കോടികള്‍ തട്ടി മുങ്ങിയ യുവതി നീലേശ്വരത്തും ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തി

നീലേശ്വരം: അതിസമ്പന്നയായ അധ്യാപികയായി നടിച്ച്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിച്ച്‌ പലരില്‍ നിന്നായി കോടികള്‍ തട്ടി മുങ്ങിയ തിരുവനന്തപുരം കുടപ്പനക്കുന്ന്‌ പനയപ്പള്ളി വീട്ടില്‍ അജയകുമാറിന്റെ ഭാര്യ സന്ധ്യാകുമാരി(36) നീലേശ്വരത്തും വന്‍ തട്ടിപ്പ്‌ നടത്തി. ഭര്‍ത്താവും മകളുമോടൊപ്പം നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തിനടുത്ത വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചാണ്‌ സന്ധ്യാകുമാരി തട്ടിപ്പ്‌ നടത്തിയത്‌.

ഉപ്പിലിക്കൈ സ്വദേശിയും നീലേശ്വരത്തെ ഓട്ടോ ഡ്രൈവറുമായ കരുണാകരനില്‍ നിന്ന്‌ സന്ധ്യാകുമാരി തട്ടിയെടുത്തത്‌ പത്ത്‌ ലക്ഷം രൂപയാണ്‌. സന്ധ്യാകുമാരിയുടെ മകള്‍ കാഞ്ഞങ്ങാട്‌ കല്യാണ്‍ റോഡിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. നീലേശ്വരത്ത്‌ നിന്ന്‌ ഈ കുട്ടിയെ നിത്യവും സ്‌കൂളിലെത്തിച്ചിരുന്നത്‌ കരുണാകരന്റെ ഓട്ടോറിക്ഷയിലായിരുന്നു. ഈ ബന്ധം മുതലാക്കി സന്ധ്യാകുമാരി പലതവണ കരുണാകരനില്‍ നിന്ന്‌ നിര്‍ബന്ധിച്ച്‌ പണം
കടംവാങ്ങുകയായിരുന്നു. ഈടായി ചെക്കും നല്‍കിയിരുന്നു.

ചിട്ടി വിളിച്ചും സ്വര്‍ണ്ണം പണയം വെച്ചുമാണ്‌ പലപ്പോഴായി കരുണാകരന്‍ ലക്ഷക്കണക്കിന്‌ രൂപ സന്ധ്യാകുമാരിക്ക്‌ കൈമാറിയത്‌. കല്യാണ്‍റോഡിലെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ സഹപാഠിയുടെ മാതാവില്‍ നിന്നും സന്ധ്യാകുമാരി പണം കൈക്കലാക്കിയ വിവരവും പുറത്ത്‌ വന്നിട്ടുണ്ട്‌.

നീലേശ്വരത്തെ ഒരു ജ്വല്ലറി നടത്തിപ്പുകാരനും ക്വാര്‍ട്ടേഴ്‌സ്‌ ഉടമയും സന്ധ്യാകുമാരിയുടെ തട്ടിപ്പിനിരയായിട്ടുണ്ട്‌. 2013 മാര്‍ച്ച്‌ മാസത്തോടെയാണ്‌ യുവതി നീലേശ്വരത്ത്‌ നിന്ന്‌ മുങ്ങിയത്‌.
നീലേശ്വരത്ത്‌ താമസിക്കുമ്പോള്‍ ഭര്‍ത്താവ്‌ ബേക്കല്‍ റിസോര്‍ട്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനാണെന്നാണ്‌ പരിസരവാസികളോട്‌ സന്ധ്യാകുമാരി പറഞ്ഞത്‌.

വളരെ തിടുക്കത്തിലാണ്‌ സ്‌കൂളില്‍ നിന്ന്‌ കുട്ടിയുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്‌ സന്ധ്യാകുമാരി കൈക്കലാക്കിയത്‌. തട്ടിപ്പുകള്‍ പുറത്താകുമെന്ന്‌ മനസ്സിലായതോടെ നീലേശ്വരത്ത്‌ നിന്ന്‌ സന്ധ്യാകുമാരി നേരെ മുങ്ങിയത്‌ തൃശൂരിലേക്കാണ്‌.

നീലേശ്വരത്ത്‌ തട്ടിപ്പിനിരയായ ഓട്ടോ ഡ്രൈവര്‍ കരുണാകരന്‍ സന്ധ്യാകുമാരിക്കെതിരെ ഹൊസ്‌ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌(ഒന്ന്‌) കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്‌തിരുന്നു. സന്ധ്യാകുമാരി ഇതിനിടയില്‍ ഒരുതവണ കാസര്‍കോട്ടെ അഭിഭാഷകനോടൊപ്പം ഹൊസ്‌ദുര്‍ഗ്‌ കോടതിയില്‍ ഹാജരായിരുന്നു. അതിന്‌ ശേഷം യുവതി മുങ്ങി നടക്കുകയായിരുന്നു.

സന്ധ്യാകുമാരിയുടെ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന്‌ തീവണ്ടിക്ക്‌ മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌ത്‌ ഗുരുവായൂര്‍ ചൂണ്ടല്‍ കിഴക്കേ മണ്ണാടത്തു വീട്ടില്‍ സോമസുന്ദരന്റെ ഭാര്യ ഇന്ദുവിന്റെ പരാതി പ്രകാരം സന്ധ്യാകുമാരിക്കെതിരെ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. സോമ സുന്ദരനില്‍ നിന്ന്‌ 78 ലക്ഷം രൂപയാണ്‌ സന്ധ്യാകുമാരി കബളിപ്പിച്ച്‌ തട്ടിയെടുത്തിരുന്നത്‌. പണം നഷ്‌ടപ്പെട്ട മനോവിഷമത്തില്‍ സോമസുന്ദരന്‍ തീവണ്ടിക്ക്‌ മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

എന്നാല്‍ ആത്മഹത്യാകുറിപ്പില്‍ തട്ടിപ്പിനെ കുറിച്ച്‌ എഴുതിയിരുന്നതിനെ തുടര്‍ന്ന്‌ പാവറട്ടി പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തി വരികയായിരുന്നു. തിരുവനന്തപുരത്ത്‌ നിന്നാണ്‌ സന്ധ്യാകുമാരി അറസ്റ്റിലായത്‌.

തൃശൂര്‍ ജില്ലയിലാണ്‌ ഇവര്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ്‌ നടത്തിയതെന്ന്‌ ഗുരുവായൂര്‍ സി ഐ കെ സുദര്‍ശനന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടും നീലേശ്വരത്തും ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തി മുങ്ങിയാണ്‌ സന്ധ്യാകുമാരി തൃശൂരിലെത്തുന്നത്‌.

2012 ല്‍ തിരുവനന്തപുരം ഉള്ളൂര്‍ കൃഷ്‌ണ നിലയം വീട്ടില്‍ അനില്‍ കുമാറില്‍ നിന്ന്‌ 82.5 ലക്ഷം രൂപ സന്ധ്യാകുമാരിയും ഭര്‍ത്താവ്‌ അജയകുമാറും ചേര്‍ന്ന്‌ തട്ടിയെടുത്തിരുന്നു. തട്ടിച്ചെടുക്കുന്ന പണം കൊണ്ട്‌ ആര്‍ഭാട ജീവിതമാണ്‌ ഇവര്‍ നയിച്ചിരുന്നത്‌. സൈബര്‍ സെല്‍ മുഖേന പോലീസ്‌ പിന്തുടരാതിരിക്കാന്‍ മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡുകള്‍ ഇടക്കിടെ മാറ്റി ഉപയോഗിച്ച്‌ വരികയായിരുന്നു ഇവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.