Latest News

നഫീര്‍ അവസാനമായി ദുബൈയില്‍ എത്തിയത് വിസിറ്റിങ് വിസയില്‍

തലശ്ശേരി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് കൊല്ലപ്പെട്ട തലശ്ശേരി സ്വദേശി നഫീര്‍ അഹമ്മദ് ജാന്‍ അവസാനമായി ദുബൈയില്‍ എത്തിയത് 8 മാസം മുമ്പ്. എന്നാല്‍ രണ്ട് മാസമാണ് അവിടെ ജോലിയില്‍ ഉണ്ടായിരുന്നതെന്നും അതിനുശേഷം എങ്ങോട്ട് പോയെന്ന് ഒരു നിശ്ചയവുമില്ലായിരുന്നുവെന്നും ദുബൈയില്‍ ജോലിചെയ്യുന്ന സഹോദരന്‍ നിഹാല്‍ പറഞ്ഞു.

സഹോദരന്റെ മരണവാര്‍ത്തയറിഞ്ഞ് ദുബൈയിലുള്ള അമ്മാവനോടൊപ്പം ഞായറാഴ്ച നാട്ടിലെത്തിയതായിരുന്നു നിഹാല്‍. വിസിറ്റിങ്ങ് വിസയിലാണ് ഒടുവിലായി നഫീര്‍ ദുബൈയില്‍ എത്തിയത്. അതിനുമുമ്പ് രണ്ട് തവണ ദുബൈയില്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ നല്ല കമ്പനിയിലാണ് നഫീറിന് ജോലി. ജോലിയിലെ അലസത കാരണം കമ്പനി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം അമ്മാവന്‍ തന്നെ നഫീറിനെ നാട്ടിലേക്ക് കയറ്റിയയക്കുകയായിരുന്നു.

ശാന്തശീലക്കാരനായ നഫീറിന് ജോലിയോടൊന്നും വലിയ താല്‍പര്യമില്ലായിരുന്നു. പകല്‍സമയങ്ങളില്‍ കൂടുതല്‍ നേരം കിടന്നുറങ്ങുന്ന പ്രകൃതക്കാരനായിരുന്നു. നാട്ടിലുള്ളപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇക്കാരണത്താല്‍ ഒരു ജോലിയിലും നഫീര്‍ ഉറച്ചുനിന്നില്ല. ഗള്‍ഫില്‍ പോകും മുമ്പ് മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ പോകാറുണ്ടായിരുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ പര്‍ച്ചേസ് ചെയ്ത് നാട്ടില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നു. ജോലിയില്ലാത്തപ്പോള്‍ വീട്ടില്‍ തന്നെയായിരുന്നു അധികസമയവും. ഉച്ചവരെ കിടന്നുറങ്ങാറുള്ള ഇയാള്‍ വൈകുന്നേരങ്ങളില്‍ മാത്രമേ പുറത്തിറങ്ങാറുള്ളൂ.

സൈദാര്‍പള്ളിക്കടുത്ത് ആമൂസില്‍ പരേതനായ അഹമ്മദ് ഷാന്റെ മൂന്ന് ആണ്‍മക്കളില്‍ മൂത്തവനാണ് നഫീര്‍. ഉപ്പയുടെ മരണശേഷം ഉമ്മയുടെ സംരക്ഷണയില്‍ വളര്‍ന്ന നഫീറിന് ദേശവാസികളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. സ്വന്തം വീട്ടുകാരോടും കൂടുതല്‍ സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്തിരുന്നില്ല.

ഗള്‍ഫിലുണ്ടായാലും വീട്ടില്‍ വിളിക്കുകയോ ക്ഷേമമന്വേഷിക്കുകയോ ചെയ്യാറില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. 6 മാസമായി നഫീറിനെ കുറിച്ച് വീട്ടുകാര്‍ക്ക് ഒരു വിവരവും ഇല്ലായിരുന്നു. 

കഴിഞ്ഞദിവസം കര്‍ണ്ണാടക പോലീസ് തലശ്ശേരിയിലെ വീട്ടിലെത്തി ഫോട്ടോ കാണിച്ചപ്പോഴാണ് മംഗലാപുരത്ത് കൊല്ലപ്പെട്ടവരില്‍ ഒരാള്‍ നഫീറാണെന്ന് സ്ഥിരീകരിച്ചത്. പോലീസില്‍ നിന്നാണ് വീട്ടുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

Keywords: Kasaragod, Manglore,Karnadaka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.