Latest News

കണ്ണൂരില്‍ വെട്ടേറ്റ ബിഎംഎസ് പ്രവര്‍ത്തകന്‍ മരിച്ചു

കൂത്തുപറമ്പ്: കതിരൂര്‍ ഏരുവട്ടി പൊട്ടംപാറയില്‍ വെട്ടേറ്റു ചികിത്സയിലായിരുന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ മരിച്ചു. തലശേരിയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ പൊട്ടംപാറ നുച്ചോളി വീട്ടില്‍ നാണു-നളിനി ദമ്പതികളുടെ മകന്‍ സുരേഷ് കുമാറാ(42) ണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാറിന്റെ ആഹ്വാനപ്രകാരം ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം ആറുവരെ തലശേരി, കൂത്തുപറമ്പ് നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളായ ഏഴു പഞ്ചായത്തുകളിലും ഹര്‍ത്താല്‍ ആചരിക്കും. ന്യൂമാഹി, എരഞ്ഞോളി, കതിരൂര്‍, ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങള്‍, പാല്‍, പത്രം, ഹോട്ടല്‍, മെഡിക്കല്‍ഷോപ്പ് എന്നിവയെ ഒഴിവാക്കിയതായി ബിഎംഎസ് മേഖലാ പ്രസിഡന്റ് എം.പി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ 17ന് രാത്രി പത്തോടെയാണ് സുരേഷ് കുമാറിന് വെട്ടേറ്റത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്കു പോകുന്നതിനിടെ സുരേഷ് കുമാറിനെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിയേറ്റും പുറത്ത് കൊടുവാള്‍ കൊണ്ടുള്ള കുത്തേറ്റും ഗുരുതരാവസ്ഥയിലായ സുരേഷ് കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. രണ്ടു വര്‍ഷം മുമ്പ് എരുവട്ടിക്ക് സമീപം കാപ്പുമ്മലില്‍ സിപിഎം പ്രവര്‍ത്തകന്‍ അഷറഫ് കൊല്ലപ്പെട്ടിരുന്നു.

അക്രമസംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ പൊട്ടംപാറയിലെ നിജേഷ് (26), നിതീഷ് (22), റിജില്‍ (25), മനീഷ് (27) എന്നിവരെ കൂത്തുപറമ്പ് സിഐ കെ.പ്രേംസദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. സുരേഷ് കുമാര്‍ മരിച്ചതിനെ തുടര്‍ന്നു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച് ഉച്ചയോടെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. സുരേഷിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടേടെ തലശേരി പുതിയ ബസ് സ്റ്റാന്‍ഡിലെ ടാക്‌സി സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്നു മൃതദേഹം വിലാപയാത്രയായി എത്തിച്ച് പൊട്ടംപാറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: നിഷ. മക്കള്‍: സിദ്ധാര്‍ഥ്, സായന്ത്. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുധര്‍മ.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.