Latest News

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

പാലക്കാട് : പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തേമ്പാറമട സ്വദേശി ഷാജഹാനെ(28) യാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു.

2009 ഓഗസ്റ്റ് 18നായിരുന്നു സംഭവം. കണക്കമ്പാറ തച്ചാട്ടുകളം മുകുന്ദന്റെ മകള്‍ അഞ്ജുഷയാണ്(18) കൊല്ലപ്പെട്ടത്. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി(മൂന്ന്) ജഡ്ജി കെ.പി. ജോണ്‍ ആണു പ്രതി കുറ്റക്കാരാനാണെന്നു കണ്ടെത്തിയത്.

കഞ്ചിക്കോട് ചുള്ളിമടയിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുഷ കൂട്ടുകാരികളോടൊപ്പം കോളജില്‍ നിന്ന് കണക്കമ്പാറയില്‍ ബസിറങ്ങി വീട്ടിലേക്കു വരുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കില്‍ പിന്നാലെയെത്തിയ ഷാജഹാന്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയപ്പോള്‍ അഞ്ജുഷയ്‌ക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികള്‍ ഓടിമാറി. തുടര്‍ന്നു പ്രതി കത്തികൊണ്ട് അഞ്ജുഷയുടെ കഴുത്തിലും വയറിലും കുത്തി. പിന്നീട് ചോരപുരണ്ട കത്തിയുമായി ഷാജഹാന്‍ റോഡില്‍ കിടന്നു. കൂട്ടുകാരികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അഞ്ജുഷയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരു മണിക്കൂറോളം റോഡില്‍ കിടന്ന ഷാജഹാനെ ചിറ്റൂരില്‍നിന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഇയാള്‍ വിഷം കഴിച്ചതായി കണ്ടെത്തിയതോടെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

പ്രതിയെ ചികില്‍സയ്ക്കു കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. കണക്കമ്പാറയില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷാജഹാന്റെ ശല്യം സംബന്ധിച്ച് അഞ്ജുഷ വീട്ടുകാരോടു പരാതിപ്പെട്ടിരുന്നു. പിന്നീട് ഇയാള്‍ എറണാകുളത്ത് ടിപ്പര്‍ ലോറി ഡ്രൈവറായി പോയി. തിരികെ എത്തിയപ്പോഴായിരുന്നു കൊലപാതകം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി. ഗോപിനാഥ് ഹാജരായി.


Keywords: Kannur News, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.