Latest News

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം: കടുത്ത നിയമലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലിട്ട സംഭവം കടുത്ത നിയമലംഘനമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉടന്‍ അഡീഷണല്‍ ഡിപിഐക്ക് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് അഡീഷണല്‍ ഡിപിഐ അറിയിച്ചു.

സ്‌കൂളിന് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യമില്ലെന്നും അംഗീകാരമുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 150 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. ഇത്രയും കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം പോലും സ്‌കൂളിലില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കുടപ്പനക്കുന്ന് സ്‌കൂള്‍ വന്‍ വീഴ്ചവരുത്തിയെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുടപ്പനിക്കുന്നിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നത്. അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ് കുട്ടിയെ മൂന്ന് മണിക്കൂറോളം പട്ടിക്കൂട്ടില്‍ അടച്ചതെന്നാണ് ആരോപണം. സംഭവത്തെത്തുടര്‍ന്ന് മാനസികസമ്മര്‍ദ്ദം നേരിട്ട കുട്ടിയോട് വീട്ടുകാര്‍ കൂടുതല്‍ വിവരങ്ങളാരായുകയായിരുന്നു.

ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ സഹോദരിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. നടപടി ചോദ്യം ചെയ്ത സഹോദരിയെയും അധ്യാപകര്‍ ശകാരിച്ചു. പരാതിയെത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, കേസ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നതായി വി. ശിവന്‍കുട്ടി എംഎല്‍എ ആരോപിച്ചു. കുട്ടിയെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടയില്‍ സ്‌കൂളിനെതിരെ ആരോപണവുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്തെത്തി. ജാതി അടിസ്ഥാനത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള ആരോപണമാണ് രക്ഷിതാക്കള്‍ ഉന്നയിച്ചിരിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.