Latest News

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ്

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിന്‍െറ മകളുടെ വിവാഹത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് യുവാവിനെതിരെ ക്രിമിനല്‍ കേസ്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കൊടുവള്ളിയിലെ എം.എ. റസാഖ് മാസ്റ്ററുടെ പരാതിയിലാണ് പുനലൂര്‍ സ്വദേശി ജലീലിനെതിരെ ഐ.ടി. ആക്ട് 66 എ വകുപ്പുപ്രകാരം കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

‘നിഷേധിക്കാനാവുമോ ഈ നഗ്നസത്യം....’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘വിവാഹധൂര്‍ത്തിനെതിരെ ജിഹാദിനിറങ്ങുന്ന മൗലവിമാര്‍ ആദ്യം ലീഗ് നേതാക്കളെ നന്നാക്കട്ടെ’ എന്നാവശ്യപ്പെടുന്ന പോസ്റ്റില്‍, എം.എ. റസാഖ് മാസ്റ്ററുടെ മകളുടെ വിവാഹം രണ്ടു തവണ ആര്‍ഭാടമായി നടത്തിയതായി പരാമര്‍ശമുണ്ട്. 

ഒരു വശത്ത് ലക്ഷങ്ങളുടെ ധൂര്‍ത്ത് നടത്തുകയും മറുവശത്ത് ധൂര്‍ത്തിനെതിരായ പാര്‍ട്ടി കാമ്പയിന്‍ ഉദ്ഘാടനം നടത്തുകയും ചെയ്യുന്ന നേതാക്കളുടെ നിലപാട് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ഉണ്ണികുളം പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച സെമിനാറില്‍ റസാഖ് മാസ്റ്റര്‍ പ്രസംഗിക്കുന്ന ചിത്രം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ റസാഖ് മാസ്റ്റര്‍ പോസ്റ്റ് ചെയ്തിരുന്നു.

കൊടുവള്ളി സി.ഐ കെ. പ്രേംജിത്ത് ജലീലിനെ ഫോണില്‍ വിളിച്ച് കേസെടുത്ത കാര്യം അറിയിക്കുകയായിരുന്നു. പോസ്റ്റിലൂടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് റസാഖ് മാസ്റ്ററുടെ പരാതിയെന്നും സി.ഐ ജലീലിനെ അറിയിച്ചു. എന്നാല്‍, താനിട്ട പോസ്റ്റില്‍ മകളെ വിമര്‍ശിച്ചിട്ടില്ലെന്നും ലീഗ് നേതാവിന്‍െറ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണുണ്ടായതെന്നും ജലീല്‍ മറുപടി നല്‍കി. റസാഖ് മാസ്റ്ററുടെ പരാതിയില്‍ ജലീല്‍ പുനലൂരിനെതിരെ കേസെടുത്തതായി കൊടുവള്ളി സി.ഐ. കെ. പ്രേംജിത്ത് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ലീഗ് നേതാക്കളെ വിമര്‍ശിക്കുന്നതിന്‍െറ പേരില്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ജലീല്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. ഇന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പരാതി നല്‍കുമെന്ന് ജലീല്‍ പറഞ്ഞു. നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായ ജലീല്‍ കുറച്ചുകാലം ഗള്‍ഫിലായിരുന്നു. തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചുവെന്ന പരാതിയില്‍ മുമ്പ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ജലീലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയിരുന്നു.

മുസ്ലിംകള്‍ നിലവിളക്ക് കൊളുത്തുന്നത് തെറ്റാണെന്ന് പ്രസംഗിക്കുന്ന എം.എല്‍.എ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ തലപ്പാവണിഞ്ഞ് സന്ദര്‍ശനം നടത്തുന്നതിന്‍െറ ചിത്രമാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ഐ.ടി ആക്ട് പ്രകാരം കേസ് ചാര്‍ജ് ചെയ്യാന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് സുപ്രീംകോടതി അടുത്തിടെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ജലീല്‍ പറഞ്ഞു. 

ശിവസേന നേതാവിന്‍െറ മരണാനന്തര ചടങ്ങിന് ഒൗദ്യോഗിക ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പെണ്‍കുട്ടികളെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. പൊലീസിന്‍െറ ഈ നടപടിയെ വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.