Latest News

ശശി തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും നീക്കി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ കോണ്‍ഗ്രസ് ദേശീയ വക്താവ് സ്ഥാനത്ത് നിന്നും നീക്കി. ഓള്‍ ഇന്ത്യകോണ്‍ഗ്രസ് കമ്മിറ്റിയാണ് തീരുമാനം എടുത്തിരിക്കുന്നത്.

വാര്‍ത്തക്കുറിപ്പിലൂടെയാണ് എഐസിസി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചു കൊണ്ട് തരൂര്‍ നടത്തിയ പ്രസ്താവനങ്ങള്‍ വിവാദമായിരുന്നു. ഇതിനെതിരെ നടപടി വേണമെന്ന് കെപിസിസി ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നു. എഐസിസിയുടെ അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എ. കെ. ആന്റണിയാണ് അച്ചടക്കസമിതി ചെയര്‍മാന്‍. മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡേയുമായിരുന്നു സമിതിയിലെ മറ്റു രണ്ട് അംഗങ്ങള്‍. വോറ വെള്ളിയാഴ്ച ആന്റണിയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. പ്രാഥമിക ചര്‍ച്ചയില്‍ തരൂരിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, മഹരാഷ്ട്രാ, ഹരിയാനാ തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമേ നടപടിയുണ്ടാവൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ നടപടിയെടുക്കണമെന്ന് കെപിസിസി ഇന്ന് വീണ്ടും ശുപാര്‍ശ ചെയ്തിരുന്നു.

തരൂരുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ സോണിയ ആന്റണിയെ നിയോഗിക്കുന്നത് ഇതു രണ്ടാം തവണയാണ്. ഡോ.മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ അംഗമായിരിക്കേ ഐപിഎല്‍ ക്രിക്കറ്റ് വിവാദമുണ്ടായപ്പോള്‍ തരൂരിനോടു വിശദീകരണം തേടാനും എന്തു വേണമെന്നു തീരുമാനിക്കാനും ആന്റണിയെയും പ്രണബ് മുഖര്‍ജിയെയുമാണ് അന്നു ചുമതലപ്പെടുത്തിയത്. തരൂര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്നായിരുന്നു അന്നു പ്രണബും ആന്റണിയും തീരുമാനിച്ചത്. തുടര്‍ന്നു തരൂര്‍ രാജി വയ്ക്കുകയും ആയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ ഭാരത് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകാനുള്ള ക്ഷണം തരൂര്‍ സ്വീകരിച്ചതാണ് വിവാദമായത്. ഇത് കോണ്‍ഗ്രസിന്റെ പദ്ധതിയാണെന്നും മഹാത്മജിയുടെ സ്വപ്നമാണെന്നുമായിരുന്നു ശശി തരൂരിന്റെ വിശദീകരണം. മുമ്പും തരൂര്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.


Keywords: National, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.