Latest News

ക്ഷേത്രത്തിനു നേരെ കല്ലേറ്; ഒരാള്‍ പൊലീസ് പിടിയില്‍

കടുത്തുരുത്തി: ക്ഷേത്രത്തിനു കല്ലെറിയുകയും പള്ളിമുറ്റത്തുകിടന്ന കാര്‍ തകര്‍ക്കുകയും ചെയ്തയാള്‍ കസ്റ്റഡിയില്‍. ആലുവ സ്വദേശി അശോകനെയാണ് (55) സിഐ എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക അസ്വാസ്ഥ്യം ഉള്ള രീതിയിലാണ് ഇയാള്‍ പെരുമാറുന്നതെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

കടുത്തുരുത്തി കോതനല്ലൂര്‍ ഭഗവതിക്ഷേത്രത്തിനുനേരെയാണു കഴിഞ്ഞദിവസം പുലര്‍ച്ചെ കല്ലേറുണ്ടായത്. ബലിക്കല്‍പുരയുടെ സമീപം മേല്‍ക്കൂരയുടെ ഓടുകള്‍ തകര്‍ന്നു. ബലിക്കല്‍പുരയിലും ശ്രീകോവിലിനു സമീപവുമായി പന്ത്രണ്ടോളം വലിയ കരിങ്കല്‍ കഷണങ്ങള്‍ കണ്ടെത്തി. ക്ഷേത്രമൈതാനത്തും, സമീപത്തെ കന്തീശങ്ങളുടെ ഫൊറോനാപള്ളി മുറ്റത്തും പാര്‍ക്കുചെയ്തിരുന്ന കാറുകളുടെ ചില്ലും തകര്‍ത്തു. കോതനല്ലൂര്‍ 776-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.

കോട്ടയം-എറണാകുളം റോഡരുകില്‍ കളത്തൂര്‍ കവലയ്ക്കുസമീപം പാര്‍ക്കു ചെയ്ത സ്വകാര്യബസ്സിന്റെ ചില്ലും എറിഞ്ഞുടച്ചിരുന്നു. സംഭവസ്ഥലത്തടുത്ത് കെഎസ്ഇബിയുടെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസുകള്‍ ഊരി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഫ്യൂസ് ഊരി വൈദ്യുതി തടഞ്ഞാണ് അക്രമം നടത്തിയതെന്നു കരുതുന്നു. ക്ഷേത്രത്തിനുസമീപം കടനടത്തുന്ന ചന്ദ്രികാഭവനം പ്രസാദിന്റേയും അധ്യാപകനായ സാജു ഏബ്രഹാമിന്റേയും കാറുകളാണു തകര്‍ത്തത്.

അക്രമമറിഞ്ഞ് ഒട്ടേറെ ഭക്തജനങ്ങളും മോന്‍സ് ജോസഫ് എംഎല്‍എയും ക്ഷേത്രത്തിലെത്തി. എംഎല്‍എ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, ഡിവൈഎസ്പി: സുനീഷ് ബാബു, സിഐ: എം.കെ. ബിനുകുമാര്‍, എസ്‌ഐ: സുരേഷും സ്ഥലപരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ്, സയന്റിഫിക് അധികൃതരും എത്തി തെളിവുശേഖരിച്ചു.

വെള്ളിയാഴ്ച ടൗണിലും ക്ഷേത്രപരിസരത്തും സംശയകരമായി ഒരാളെ കണ്ടെന്നും ഇയാള്‍ രാത്രി ഏഴിനു ക്ഷേത്രദര്‍ശനത്തിനെത്തിയെന്നും ക്ഷേത്രഭാരവാഹികള്‍ പൊലീസിനു മൊഴിനല്‍കി. മുടി വളര്‍ത്തി ജീന്‍സും ചുവന്ന ബനിയനും ധരിച്ച ഇയാളെ ശനിയാഴ്ച പുലര്‍ച്ചെ പത്രവിതരണക്കാരും ക്ഷേത്രത്തിലെ പൂജാരി മുരളീധരനും കോതനല്ലൂരില്‍ കണ്ടിരുന്നു. ഈ ലക്ഷണംവച്ച് അന്വേഷിച്ച പൊലീസ് ഇയാളെ വൈകിട്ട് വൈക്കത്തുനിന്നും കസ്റ്റഡിയിലെടുത്തു, ക്ഷേത്രഭാരവാഹികള്‍ തിരിച്ചറിഞ്ഞു. മാനസികനില തെറ്റിയനിലയില്‍ സംസാരിക്കുന്നെങ്കിലും ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസ് ഊരിമാറ്റി അക്രമംനടത്തിയതു സംശയത്തിനിടയാക്കുന്നുണ്ട്.

ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, സിപിഎം ഏരിയ സെക്രട്ടറി പി.വി. സുനില്‍, പഞ്ചായത്ത് പ്രസിഡന്റ് മേരി ജോസ്, ജനപ്രതിനിധികളായ ബിനോയി ഇമ്മാനുവല്‍, ടി.എസ്. നവകുമാര്‍, ബിനോ സഖറിയ, കോമളവല്ലി രവീന്ദ്രന്‍ എന്നിവരും ക്ഷേത്രം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കോതനല്ലൂരില്‍ പ്രകടനം നടത്തി. ജയപ്രകാശ് തെക്കേടത്ത്, കൃഷ്ണപ്രസാദ്, ബിജു, ഗോഗുല്‍, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.