Latest News

മുരളി വധം: കണ്ണൂര്‍ റേഞ്ച് ഐജി അന്വേഷിക്കും

തിരുവനന്തപുരം: കാസര്‍കോട് കുമ്പള ശാന്തിപള്ളത്തെ സിപിഎം പ്രവര്‍ത്തകന്‍ പി. മുരളി കൊല്ലപ്പെട്ട സംഭവം കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കൊലപാതകവും ഗൂഢാലോചനയും പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ അഞ്ചിനു ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പി. കരുണാകരന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു, കൊല്ലപ്പെട്ട മുരളിയുടെ പിതാവ് രാമന്‍കുട്ടി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം കണ്ണൂര്‍ ഐജിയെ ഏല്‍പ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ 27നു വൈകിട്ടു ബൈക്കുകളിലെത്തിയ നാലംഗസംഘം സീതാംഗോളി മരമില്ലിനടുത്ത് വച്ചാണ് മുരളിയെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ കുമ്പള അനന്തപുരത്തെ ശരത്‌രാജ് (23), സീതാംഗോളി കുതിരപ്പാടി ഷര്‍മിള നിലയത്തില്‍ കെ. ഭരത്‌രാജ് (24), ബേളസീതാംഗോളി പെട്രോള്‍ പമ്പിനടുത്തെ ദര്‍ബത്തടുക്കയിലെ സി.എച്ച്. മിഥുന്‍കുമാര്‍ (20), കുതിരപ്പാടിയിലെ ദിനേശ് ആചാര്യ (24) എന്നിവരെ കുമ്പള സിഐ കെ.പി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനുശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ടാക്‌സി ഡ്രൈവര്‍ കാള്യങ്കോട്ടെ നിതിന്‍, കുതിരപ്പാടിയിലെ കിരണ്‍കുമാര്‍ എന്നിവര്‍ പൊലീസിന്റെ വലയിലായിട്ടുണ്ട്.
മുരളിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ച ഇരു ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവിലുള്ള സംഘം കൊലപാതകത്തിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നു സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ഡിവൈഎസ്പിയെ ഒഴിവാക്കണമെന്നും പി. കരുണാകരന്‍ എംപിയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. 

ബിജെപിയുടെ അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധയിടങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തിയിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.