Latest News

റാഗിങ് പരാതി; വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയുടെ ഒന്‍പതാം നിലയില്‍ നിന്നു ചാടി മരിച്ചു

തിരുവനന്തപുരം: റാഗ് ചെയ്തതായി ജൂനിയര്‍ വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് അന്വേഷണ കമ്മിഷനു മുന്‍പാകെ ഹാജരായ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയുടെ ഒന്‍പതാം നിലയില്‍ നിന്നു ചാടി മരിച്ചു. കൊല്ലം നല്ലില സ്വദേശികളായ ജോര്‍ജ് റോയി- സജിത ദമ്പതികളുടെ മകളായ റോജി റോയി (19) ആണു മരിച്ചത്.

രാവിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമത്തെ തുടര്‍ന്നു ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതു സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. വന്‍ പൊലീസ് സന്നാഹം എത്തിയാണു പ്രവര്‍ത്തകരെ മാറ്റിയത്. ഗുരുതര നിലയില്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച റോജി വൈകിട്ട് ഏഴിനു മരിച്ചു. പൊലീസ് കേസെടുത്തു.

തോന്നയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സ്‌കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണു റോജി. കുറച്ചു ദിവസമായി റോജിയുടെ നേതൃത്വത്തില്‍ റാഗിങ് നടത്തുന്നതായി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. റോജിക്കെതിരെയുള്ള പരാതി കൊല്ലത്തുള്ള മാതാപിതാക്കളെയും അറിയിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ തെളിവെടുപ്പിനായി റോജി റോയിയെ തലസ്ഥാനത്തെ ആശുപത്രിയിലേക്കു വിളിപ്പിച്ചു.

പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, അധ്യാപികമാര്‍, രണ്ടു പരാതിക്കാര്‍, സാക്ഷികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണു റോജിയുടെ മൊഴിയെടുത്തത്. എന്നാല്‍ താന്‍ റാഗ് ചെയ്തിട്ടില്ല എന്ന നിലപാടിലായിരുന്നു റോജി. ഇത് എഴുതി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പേപ്പര്‍ എടുത്തു വരാം എന്നു പറഞ്ഞു ലൈബ്രറിയിലേക്കു പോയ റോജി തൊട്ടടുത്ത കെട്ടിടത്തിലേക്കു കയറി ഒന്‍പതാം നിലയില്‍ നിന്നു ചാടുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റോജി റോയിക്കെതിരെയുള്ള പരാതിയും മറ്റു രേഖകളും ആശുപത്രി അധികൃതര്‍ പൊലീസിനു കൈമാറി. ഹോസ്റ്റലില്‍ റോജി താമസിച്ചിരുന്ന മുറി പൊലീസ് മുദ്രവച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.