Latest News

ഖാസിയുടെ മരണം: സി.ബി.ഐ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള സി.ബി.ഐ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഖാസി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലെത്തി സി.ബി.ഐ എറണാകുളം സിജെഎം കോടതിയില്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. സി.ബി.ഐ നടത്തുന്ന അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം.

അന്വേഷണ പുരോഗതി കോടതി ആവശ്യപ്പെട്ടതിനെതുടര്‍ന്ന് സി.ബി.ഐ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുശേഷമാണ് കേസ് എഴുതി തള്ളാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ അപേക്ഷ നല്‍കിയത്. ഖാസിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. സി.ബി.ഐ അപേക്ഷയിന്മല്‍ മജിസ്‌ട്രേറ്റ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ജസ്റ്റിസ് പി. ഉബൈദ് സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി.

സമസ്ത സീനിയര്‍ ഉപാധ്യക്ഷനും, ചെമ്പരിക്ക മംഗലാപുരം ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന സി.എം.അബ്ദുള്ള മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട ലോക്കല്‍ പൊലീസ് അന്വേഷണം വിവാദമായതോടെ ക്രൈം ബ്രാഞ്ചിനും ശേഷം സി.ബി.ഐക്കും അന്വേഷണം കൈമാറിയിരുന്നു. എന്നാല്‍ സി.ബി.ഐ. അന്വേഷണത്തിലും പരാതി വന്നതോടെ ഹൈകോടതിയില്‍ കേസ് നല്‍കുകയായിരുന്നു.

സി.ബി.ഐ.റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടി കാട്ടിയും, കോടതിയുടെ നിരീക്ഷണത്തില്‍ സി.ബി.ഐ യുടെ ഉന്നത ടീമിനെ കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി, ഖാസി സംയുക്ത സമര സമിതി കണ്‍വീനര്‍ ഹമീദ് കുണിയ, കിഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി എന്നിവര്‍ സമര്‍പ്പിച്ച ഹരജികളാണു വാദം കേള്‍ക്കുന്നതിനായി ശനിയാഴ്ച കോടതി പരിഗണിച്ചത്.

പലതവണ കോടതി ആവശ്യപ്പെട്ടിട്ടും അത് വരെയുള്ള റിപ്പോര്‍ട്ട് സി.ബി.ഐ.കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ചെന്നൈയിലുള്ള റീജണല്‍ ഡയറക്ടറെ വിളിച്ചു വരുത്തേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കിയതോടെയാണ് 2012 സി.ബി.ഐ. സീല്‍ ചെയ്ത കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കിയത്. പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് വേണ്ടിയാണ് വാദം കേള്‍ക്കുന്നത് മൂന്നാഴ്ചത്തേക്ക് കോടതി മാറ്റി വെച്ചത്.

അതെ സമയം എറണാകുളം സി.ജെ.എം.കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് ക്ലോസ് ചെയ്തതായി സി.ബി.ഐ. സ്റ്റാന്‍ഡിംഗ് കൗണ്‍സിലര്‍ കോടതിയില്‍ പറഞ്ഞെങ്കിലും സി.ജെ.എം.കോടതിയുടെ റിപ്പോര്‍ട്ടും ഹൈക്കോടതി ആവശ്യപ്പെട്ടു. സി.ജെ.എം.കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കേസ് ക്ലോസ് ചെയ്യാനുള്ള സി.ബി.ഐ.യുടെ ശ്രമത്തിനെതിരെ ഖാസിയുട മകന്‍ മുഹമ്മദ് ഷാഫി പ്രൊറ്റക്റ്റ് ഹരജി ഫയര്‍ ചെയ്തിരുന്നു. സി.ജെ.എം.കോടതിയുടെ പരിഗണനയിലാണ് പ്രസ്തുത ഹര്‍ജി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.