Latest News

വീട്ടമ്മയെ കാറിടിച്ചു കൊന്ന കേസിലെ പ്രതികള്‍ പൊലീസില്‍ കീഴടങ്ങി

കരുനാഗപ്പള്ളി: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളും കരുനാഗപ്പള്ളി പോലീസിന് മുന്നില്‍ കീഴടങ്ങി.

കുലശേഖരപുരം നീലികുളം വവ്വാക്കാവ് ചെമ്പന്‍ശ്ശേരില്‍ത്തറയില്‍ അനില്‍കുമാര്‍ (42), ഇയാളുടെ സഹോദരങ്ങളായ അനിരുദ്ധന്‍ (39), ഹരിസുധന്‍ (44) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി സി.ഐ. കെ.എ.വിദ്യാധരന് മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ അനില്‍കുമാര്‍ ഒന്നാംപ്രതിയും ഹരിസുധന്‍ രണ്ടാംപ്രതിയും അനിരുദ്ധന്‍ മൂന്നാംപ്രതിയുമാണ്. പ്രതികളെ വലയിലാക്കാനായി പോലീസ് നടത്തിയ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായി. ഇവരെ ചൊവ്വാഴ്ച കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കും.

വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കുലശേഖരപുരം നീലികുളം വയ്യാവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഷീല സുരേന്ദ്രനെ (55) കാറിടിച്ച് കൊലപ്പെടുത്തിയത്. ഇളയമകന്‍ അനീഷിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ദേശീയപാതയില്‍ പുതിയകാവിന് സമീപമായിരുന്നു സംഭവം. കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയില്‍ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. കാറില്‍ പ്രതികള്‍ പിന്തുടരുന്നത് ഷീല മകനോട് പറഞ്ഞിരുന്നു. ബൈക്കിന്റെ റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ കാറില്‍ അനില്‍കുമാറും സംഘവുമാണെന്ന് അനീഷിന് വ്യക്തമായിരുന്നു. ബൈക്ക് സൈഡിലേക്ക് ഒതുക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഇടിച്ചുതെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഷീലയുടെ ദേഹത്തുകൂടി കാര്‍ വീണ്ടും കയറ്റിയിറക്കിയതായും പോലീസ് പറയുന്നു. ഉടന്‍ കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിനുശേഷം പ്രതികള്‍ കാറോടിച്ച് രക്ഷപ്പെട്ടിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം കേസിലെ നാലാംപ്രതിയും ഒന്നാംപ്രതി അനില്‍കുമാറിന്റെ ഭാര്യാ പിതാവുമായ കാര്‍ത്തികപ്പള്ളി ചേപ്പാട് ഇഞ്ചക്കോട്ടയില്‍ വീട്ടില്‍ ശിവന്‍കുട്ടി(52)യെ കരുനാഗപ്പള്ളി സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് കാറും കണ്ടെടുത്തു. എന്നാല്‍ ഇതിനകം ആദ്യ മൂന്ന് പ്രതികളും സ്ഥലംവിട്ടു. ബസ്സില്‍ കായംകുളത്ത് എത്തിയ പ്രതികള്‍ അവിടെനിന്ന് പലവഴിയിലൂടെ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ എത്തി. പിന്നീട് ഒരുമിച്ച് മധുരയിലേക്ക് പോയതായും പോലീസ് പറഞ്ഞു.

ഇതിനിടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിരുന്നു. കൂടാതെ, പ്രതികളുമായി ഫോണില്‍ ബന്ധപ്പെടുന്ന ചില ബന്ധുക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതോടെ പ്രതികള്‍ എവിടെയുണ്ടെന്ന കാര്യം പോലീസിന് വ്യക്തമായി. ഒടുവില്‍ കീഴടങ്ങുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രങ്ങളും പ്രയോഗിച്ചു. ഇതോടെയാണ് പ്രതികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

അനില്‍കുമാറിന്റെ ഭാര്യ സിജി ഗള്‍ഫില്‍വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സിജിയുടെ മരണവുമായി ബന്ധപ്പെട്ട് ഷീലയുടെ മൂത്തമകന്‍ അരുണ്‍കുമാറിനെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അരുണ്‍കുമാര്‍ പിന്നീട് ബെംഗളൂരുവില്‍ തുടര്‍പഠനത്തിനായി പോകുകയും ചെയ്തിരുന്നു. ആസൂത്രിതമായാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ സഹോദരങ്ങള്‍ കാര്‍ വാങ്ങിയതും അടുത്തകാലത്താണ്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്നും സി.ഐ. പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.