Latest News

പാലക്കാടും അട്ടപ്പാടിയിലും വെള്ളമുണ്ടയിലും മാവോയിസ്റ്റ് ആക്രമണം

അഗളി: അട്ടപ്പാടിയിലും പാലക്കാടും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണമുണ്ടായി. അട്ടപ്പാടിയില്‍ ഫോറസ്റ്റ് ഓഫിസിനു നേര്‍ക്കും പാലക്കാട് ചന്ദ്രാനഗറില്‍ കെഎഫ്‌സി ചിക്കന്‍, മക്‌ഡൊണാള്‍ഡ് ഔട്ട്‌ലെറ്റുകള്‍ക്കു നേര്‍ക്കും വയനാട്ടില്‍ വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിനു നേര്‍ക്കുമാണ് ആക്രമണം ഉണ്ടായത്.

അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസിനു നേര്‍ക്കാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഒരുസംഘം അക്രമികള്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ഇരച്ചു കയറിയത്. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വനംവകുപ്പിന്റെ ജീപ്പിന് ഇവര്‍ തീയിട്ടു. വാതില്‍ പൊളിച്ച് അകത്തു കടന്ന സംഘം ഓഫിസിനകത്തെ ഫര്‍ണിച്ചറുകളും പേപ്പറുകളും നശിപ്പിച്ചു. ഇതിന് തീയിടാനും ശ്രമം നടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തും മുന്‍പേ അക്രമിസംഘം കടന്നുകളഞ്ഞിരുന്നു. ആക്രമണം നടത്തിയത് 19 പേരടങ്ങിയ സംഘമെന്നാണ് സൂചന.

ബഹളവും മുദ്രാവാക്യം വിളികളും കേട്ട് സമീപത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോഷിനും ഫോറസ്റ്റര്‍ ബാലനും എത്തി. എന്നാല്‍ ആയുധമുണ്ടായേക്കുമെന്നതിനാല്‍ മാവോവാദികള്‍ക്കു മുന്നിലേക്ക് പോകുന്നത് അപകടമാകുമെന്ന നിര്‍ദേശത്താല്‍ ഇവര്‍ പിന്മാറുകയായിരുന്നു. വിവരമറിഞ്ഞ് മാവോ വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ട്, അഗളി പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി. അട്ടപ്പാടി പാക്കേജിന്റെ പേരില്‍ ഭരണകൂടം നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്റുകളും സംഘം പതിച്ചു. വയനാട് വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച മാവോയിസ്റ്റുകള്‍ ഓഫിസിലെ കട്ടിലുകള്‍ കത്തിച്ചു. ജനല്‍ ചില്ലുകളും തകര്‍ത്തു. കാട്ടുതീയുടെ പോസ്റ്ററുകള്‍ ഇവിടെ നിന്നു കണ്ടെടുത്തു.

സൈലന്റ് വാലിയിലെ വനം ഓഫിസിനുനേരെയുള്ള ആക്രമണത്തിനു പിന്നാലെ പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ ചന്ദ്രാനഗറില്‍ പ്രവര്‍ത്തിക്കുന്ന സകെഎഫ്‌സി ചിക്കന്‍, മെക്‌ഡോണാള്‍സ് എന്നിവയുടെ വില്‍പനശാലകള്‍ക്കെതിരെ മാവേയിസ്റ്റ് ആക്രമം. ഷോപ്പുകളുടെ ചില്ലുകളും വാതിലുകളും എറിഞ്ഞുതകര്‍ത്ത നിലയിലാണ്. കെട്ടിടത്തില്‍ അമേരിക്കന്‍ മുതലാളിത്തം തുലയട്ടെ, കുത്തകകള്‍ തകരട്ടെ എന്നെഴുതിയ പോസ്റ്റര്‍ മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ചിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ആക്രമം നടന്നതെന്നു കരുതുന്നു.

സായുധ വിപ്‌ളവത്തിന്‌ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പ്രാഥമിക നിഗമനം. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സംഘം എത്തിയതെന്ന് സ്ഥലവാസികള്‍.

ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 300 മീറ്ററകലെ തണ്ടര്‍ബോള്‍ട്ട് സംഘം ഉണ്ടായിരുന്നു. ഓഫീസില്‍ നിന്ന് വോക്കി ടോക്കി, ക്യാമറ ഉള്‍പ്പെടെയുള്ളവ മാവോയിസ്റ്റ് സംഘം കൊണ്ടുപോയി. ഓഫിസ് വളപ്പിനുള്ളില്‍ കയറിയതു മുതല്‍ ഇവര്‍ മാവോ അനുകൂല മുദ്രാവാക്യം മുഴക്കിയതായി സമീപ വാസികള്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ച ശേഷം, സമീപത്തെ വനമേഖലയിലേക്കാണ് സംഘം പോയതെന്ന് സ്ഥലവാസികള്‍ പറയുന്നു?. പൊലീസും വനംവകുപ്പും പരിശോധന തുടരുന്നു.

അതേസമയം, അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ആക്രമണമാണോ ഉണ്ടായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം പറയാനാകൂ. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് രമേശ് ചെന്നിത്തല ശബരിമലയില്‍ ദര്‍ശനത്തിന് ശേഷം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.