Latest News

കുഴല്‍പ്പണക്കാരുടെ പണം തട്ടുന്ന മുഖ്യകണ്ണി അറസ്റ്റില്‍

കണ്ണൂര്‍: കുഴല്‍പ്പണ ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു പണം കവരുന്ന സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റില്‍. കോട്ടയം കുമാരനല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തെ മന്നത്തൂര്‍ വീട്ടില്‍ അരുണ്‍ ഗോപനെ(30) യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്റെ നിര്‍ദേശപ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത അരുണ്‍ ഗോപനെ എസ്പിയുടെ പ്രത്യേക സ്‌ക്വാഡിലെ മഹിജന്‍, രാജീവന്‍, അജയന്‍ എന്നിവരാണു കണ്ണൂരില്‍ എത്തിച്ചത്.

ടൗണ്‍ സിഐ എം.പി. ആസാദിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരത്തോടെ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അരുണ്‍ ഗോപനെ രണ്ടാഴ്ചത്തേ്ക്കു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിനു രാവിലെ 11.45 ഓടെ എളയാവൂര്‍-താഴെചൊവ്വ റോഡിലെ ഹംസ പള്ളിക്കു സമീപം വച്ച് കെഎല്‍ 13 വൈ 588 മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കക്കാട് ജില്ലി കമ്പനിക്കു സമീപത്തെ കുഞ്ഞുവളപ്പില്‍ കെ. ആഷിഫിനെ (30) തടഞ്ഞുനിര്‍ത്തിമര്‍ദിച്ചു കാറില്‍ തട്ടിക്കൊണ്ടുപോയി മൂന്നുലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യ സൂത്രധാരനാണ് അരുണ്‍ ഗോപനെന്നു പോലീസ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകുന്നതിന് ഇവര്‍ ഉപയോഗിച്ച കെഎല്‍ 08 എഎസ് 9568 എന്ന വ്യാജ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാര്‍ എളയാവൂര്‍ റോഡില്‍ മിനിലോറിയുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തെത്തുടര്‍ന്നു കാറിലുണ്ടായിരുന്ന അഞ്ചംഗസംഘം ആഷിഫിനെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്തപ്പോഴാണു നമ്പര്‍ വ്യാജമാണെന്നു പോലീസിനു മനസിലായത്.

അരുണ്‍ ഗോപനും ഉളിയില്‍ സ്വദേശി നൗഷാദുമാണു കുഴല്‍പ്പണ ഏജന്റുമാരെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ മുഖ്യകണ്ണികളെന്നു പോലീസ് പറഞ്ഞു. അരുണ്‍ ഗോപന്‍ നേരിട്ട് ഓപ്പറേഷനു ഇറങ്ങാതെ നേതൃത്വം നല്കിവരികയായിരുന്നു. ഇയാള്‍ വാടകയ്ക്കു വാഹനങ്ങളെടുത്തു സംഘത്തിനു കൈമാറും. കുഴല്‍പ്പണവുമായി പോകുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘത്തിനു കൈമാറുന്നതു നൗഷാദാണ്.

2009ല്‍ മാലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളിലെ പ്രതിയായ കട്ടന്‍ രാജുവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷനെടുത്ത സംഘത്തിലെ പ്രതി കൂടിയാണ് അരുണ്‍ ഗോപന്‍. മാലൂര്‍ സ്വദേശിയായ ഇസ്മായിലിന്റെ പിതാവിനെ കൊലപ്പെടുത്തിയ വിരോധത്തിനാണു കട്ടന്‍ രാജുവിനെ വകവരുത്തിയത്. ഇതിനായി ഇസ്മായില്‍ ചക്കരക്കല്‍ സ്വദേശി മാമുവിനു ക്വട്ടേഷന്‍ നല്കി. മാമു 10 ലക്ഷത്തിന് അരുണ്‍ ഗോപനു ക്വട്ടേഷന്‍ മറിച്ചുനല്കുകയായിരുന്നു. ഈ കേസില്‍ ഇസ്മയിലിനെ ഇതുവരെ പിടികൂടാനായില്ല.

ബംഗളൂരുവില്‍ ജ്വല്ലറി ഉടമയെ കെട്ടിയിട്ട് ഒരു കിലോവരുന്ന സ്വര്‍ണം കവര്‍ന്നതും, ബാലുശേരിയില്‍ ജ്വല്ലറി കവര്‍ന്നതും, വടകര, ചക്കരക്കല്‍ എന്നിവിടങ്ങളില്‍ കുഴല്‍പ്പണ ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നതും അരുണ്‍ ഗോപന്റെ നേതൃത്വത്തിലുള്ള സംഘമാണ്. കൂടാതെ ഏറ്റുമാനൂരില്‍ ഒരു വധശ്രമക്കേസിലും കളമശേരിയില്‍ മാരകായുധങ്ങള്‍ കൈവശം വച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

എളയാവൂരില്‍ വച്ച് ആഷിഫിനെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ മമ്പറം സ്വദേശി ഷാജഹാനെ നേരത്തെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ മലപ്പുറം പട്ടാമ്പി സ്വദേശിയും ഇപ്പോള്‍ കോട്ടയത്തു താമസക്കാരനുമായ അലി, തൃശൂര്‍ സ്വദേശി പ്രസാദ്, ആഷിഖ്, ഇവരുടെ സുഹൃത്തായ ഒരാള്‍ എന്നിവരെ പിടികൂടാനുണ്ട്. 

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.