Latest News

മുക്കുപണ്ട തട്ടിപ്പ്; നൗഷാദിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

ഉദുമ: മുക്കുപണ്ട തട്ടിപ്പിലെ സൂത്രധാരനെന്ന് സംശയിക്കുന്ന ഉദുമ എരോല്‍ കുന്നിലിലെ നൗഷാദ് മഹാരാഷ്ട്രയിലെ പൂനയില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുളള ബേക്കല്‍ വിഷ്ണുമഠം സ്വദേശിനിയായ രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് നൗഷാദിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. 

ജില്ലാ ബാങ്കിന്റെ ഉള്‍പ്പെടെ എട്ട് സഹകരണ ബാങ്ക് ശാഖകളില്‍ നിന്നുമായി സ്വര്‍ണ്ണമെന്ന വ്യാജേന മുക്കപണ്ടം പണയപ്പെടുത്തി 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ രതിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാഷാദിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓരോ തവണയും മുക്കുപണ്ടം പണയപ്പെടുത്തിയതെന്നും ഇതില്‍ മററുളളവരെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നുമാണ് രതി പോലീസിന് മൊഴി നല്‍കിയിട്ടുളളത്.

തട്ടിപ്പിനിരയായ എട്ട് ബാങ്ക് ശാഖകളിലും കഴിഞ്ഞ ദിവസം പോലീസ് രതിയെ കൊണ്ടു പോയി. രതിയെ ബാങ്ക് ജീവനക്കാര്‍ തിരിച്ചറിഞ്ഞു.രതിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയെങ്കിലും പണമോ മററു രേഖകളോ കണ്ടെത്താനായില്ല.

അഞ്ച് ദിവസത്തേക്കാണ് ഹൊസ്ദുര്‍ഗ് ജഡശഷ്യല്‍ മജിസ്‌ട്രേററ് (രണ്ട്) കോടതി രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുളളത്. യുവതി നല്‍കിയ വിവരമനുസരിച്ച് നൗഷാദിന്റെ എരോലിലുളള വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നൗഷാദ് പൂനയിലുളളതായി വ്യക്തമായത്. ഇയാള്‍ ഉപയോഗിക്കുന്നത് സ്വന്തം പേരിലുളള സിമ്മല്ലെന്നും സുഹൃത്തിന്റെ സെല്‍ഫോണാണെന്നും മനസ്സിലാക്കിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ഒളിത്താവളത്തെ കുറിച്ച് മനസ്സിലാക്കിയത്.
മുമ്പ് ഗള്‍ഫിലായിരുന്ന നൗഷാദ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ തിരിച്ചെത്തിയത്. ഗള്‍ഫില്‍ നടന്ന ഇടപാടുമായി ബന്ധപ്പെട്ട് ഇയാളുടെ പാസ്‌പോര്‍ട്ട് അവിടെ പിടിച്ചു വെച്ചതായാണ് സൂചന. അത് കൊണ്ട് തന്നെ ഇയാള്‍ക്ക് ഗള്‍ഫിലേക്ക് കടക്കാന്‍ കഴിയില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം.

നൗഷാദിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസിറക്കാനും തീരുമാനിച്ചതായാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

ഇയാളെ പിടികൂടിയാല്‍ വിദഗ്ദമായി വ്യാജ സ്വര്‍ണ്ണം നിര്‍മ്മിക്കുന്ന കേന്ദ്രത്തെപ്പററി വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അതിനിടെ മുക്കുപണ്ട തട്ടിപ്പിന് പിന്നില്‍ നൗഷാദാണെന്ന വിവരം പുറത്ത് വന്നതോടെ ഉദുമയിലെ ബാങ്കുകളിലും തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ബാങ്ക് അധികൃതര്‍. ഈ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഉദുമയിലെ ബാങ്കുകളിലെ സ്വര്‍ണ്ണ പണയങ്ങള്‍ പരിശോധിച്ചപ്പോള്‍ നൗഷാദ് തന്നെ ബാങ്കില്‍ നിന്നും സ്വര്‍ണ്ണപണയത്തിന്‍ മേല്‍ വായ്പ എടുത്തതായി കണ്ടെത്തിയതായാണ് സൂചന. 

തുടര്‍ച്ചയായ അവധി ദിനങ്ങളായതിനാല്‍ ബുധനാഴ്ചയോടെ കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഉദുമയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് വ്യക്തമാവുകയുളളു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.