Latest News

പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടിയുള്ള ഫോട്ടോയെടുപ്പ്; ആദ്യദിവസം തന്നെ അലങ്കോലമായി

തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിന് വേണ്ടിയുള്ള ഫോട്ടോയെടുപ്പ് ആദ്യദിവസം തന്നെ അലങ്കോലമായി. ജീവനക്കാര്‍ക്ക് കാര്യമായ പരിശീലനം ഇല്ലാത്തതും കാര്‍ഡുടമകളുടെ എണ്ണത്തിന് അനുസരിച്ച് കാമറകള്‍ ഇല്ലാത്തതുമാണ് പലയിടത്തും പ്രശ്‌നമായത്.

തിരുവനന്തപുരം താലൂക്കിലെ പോത്തന്‍കോട് എം.വി.എച്ച്.എസ് ക്യാംപില്‍ ഫോട്ടെയെടുക്കാനെത്തിയത് നാലു കടകളിലെ 1800 കാര്‍ഡുടമകളാണ്. ആകെയുള്ളത് നാല് കാമറയും. അതാകട്ടെ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ക്ക്് അറിയുകയുമില്ല.
പൊരിവെയിലത്ത് ക്യൂനില്‍ക്കാന്‍ പ്രായമായ സ്ത്രീകള്‍ വിസമ്മതിക്കുക കൂടി ചെയ്തതോടെ ഫോട്ടോയെടുപ്പ് അലങ്കോലമായി. ഒടുവില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.

നെയ്യാറ്റിന്‍കര താലൂക്കില്‍ വൈഫൈ സംവിധാനത്തിന്റെ തകരാറുകൊണ്ട് രണ്ടിടത്ത് ഫോട്ടോയെടുപ്പ് നിര്‍ത്തി വച്ചിരിക്കുകയാണ്.
ആളുകളുടെ തിരക്കിന് അനുസരിച്ച് കാമറകളോ ജീവനക്കാരെയോ വയ്ക്കാത്തതാണ് പലയിടത്തും പ്രശ്‌നമായത്. കാര്‍ഡുടമകളുടെ എണ്ണത്തിന് അനുസരിച്ച് ഓരോ താലൂക്കിലും മൂന്ന് മുതല്‍ ആറ് ക്യാംപുകളാണ് തുറന്നിരിക്കുന്നത്. 140 ക്യാംപുകളാണ് ആകെയുള്ളത്.

കംപ്യൂട്ടര്‍ തകരാറിനെത്തുടര്‍ന്ന് എറണാകുളം ആലുവയില്‍ പുതിയ റേഷന്‍ കാര്‍ഡിനായി ഒരുക്കിയ ഫോട്ടോയെടുപ്പ് കേന്ദ്രം അടച്ചു. തുടര്‍ന്ന് ഫോട്ടോയെടുക്കാന്‍ മണിക്കൂറുകള്‍ ക്യൂ നിന്ന നാട്ടുകാര്‍ പ്രതിഷേധിച്ചു. ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളിലൊരുക്കിയ ഫോട്ടോയെടുപ്പു കേന്ദ്രമാണ് കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് പൂട്ടിയത്. രാവിലെ ഏഴുമണിമുതല്‍ കേന്ദ്രത്തിനു മുന്നില്‍ ക്യൂ നിന്ന സ്ത്രീകളടക്കമുള്ളവര്‍ വലഞ്ഞു.

നാല് ക്യാമറ ബൂത്തുകളാണ് ഒരുക്കിയിരുന്നത്. ഒമ്പതു മണിയോടെ ഫോട്ടോയെടുക്കാന്‍ ആരംഭിച്ചെങ്കിലും അല്‍പസമയത്തിനകം കംപ്യൂട്ടര്‍ സംവിധാനം തകരാറിലായി. ആയിരത്തില്‍ പരം ആളുകളാണ് ഈ സെന്ററില്‍ ഫോട്ടോ എടുക്കാന്‍ എത്തേണ്ടിയിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.