Latest News

ശുംഭന്‍ പരാമര്‍ശം: എം.വി.ജയരാജന് സുപ്രീംകോടതിയുടെ നിശിത വിമര്‍ശനം

ന്യൂഡല്‍ഹി: ഹൈക്കോടതി കോടതി ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തില്‍ എം.വി.ജയരാജന് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ജയരാജന്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ശുംഭന്‍ പരാമര്‍ശത്തിന്റെ പേരില്‍ കോടതി അലക്ഷ്യത്തിനു ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ എം.വി.ജയരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവച്ചു.

പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച എം.വി.ജയരാജന്റെ നടപടിയെ നിശിതമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ജയരാജന്റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അപമാനിക്കുന്നതാണെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഒരുഘട്ടത്തില്‍ പോലും പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ, ക്ഷമാപണം നടത്താനോ ജയരാജന്‍ തയാറായില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നതായിരുന്നു ജയരാജന്റെ പ്രവൃത്തിയെന്നും കോടതി വിമര്‍ശിച്ചു.

എന്നാല്‍ ജഡ്ജിമാരെയല്ല വിധിന്യായത്തെയാണ് വിമര്‍ശിച്ചതെന്നായിരുന്നു ജയരാജന്റെ വാദം. പരാമര്‍ശം സംബന്ധിച്ച വിവാദം മാധ്യമ സൃഷ്ടിയാണെന്നും, പ്രസംഗത്തില്‍ കോടതിയെ കുറിച്ച് നടത്തിയ നല്ല പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ജയരാജന്‍ വാദിച്ചു. 

അതേസമയം, ജയരാജന്റെ പരാമര്‍ശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഹൈക്കോടതിക്കു വേണ്ടി ഹാജരായ അഭിഭാഷകരുടെ നിലപാട്. തുടര്‍ന്ന് പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ തയാറാണോയെന്ന് സുപ്രീം കോടതി ആരാഞ്ഞെങ്കിലും, തനിക്ക് അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ശുംഭന്‍ പരാമര്‍ശത്തെ തുടര്‍ന്നെടുത്ത കോടതി അലക്ഷ്യക്കേസില്‍ ആറുമാസം തടവും രണ്ടായിരം രൂപ പിഴയുമാണ് ഹൈക്കോടതി ജയരാജന് ശിക്ഷവിധിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.