Latest News

കുരുന്നുകളുടെ മരണം: പടന്നയില്‍ കണ്ണീര്‍ചാലൊഴുകി

പടന്ന : പടന്നയില്‍ കണ്ണീര്‍ചാലൊഴുകി. ഇരട്ട മരണത്തിന്റെ ആഘാതത്തില്‍ പടന്ന തരിച്ചു നിന്നു. ശനിയാഴ്ച വൈകിട്ട് പെരിയ നവോദയ സ്‌കൂള്‍ പരിസരത്ത് ദേശീയ പാതയില്‍ കാറില്‍ ലോറിയിടിച്ച് പടന്ന കാന്തിലോട്ടെ ഗള്‍ഫുകാരന്‍ അയൂബിന്റെയും പി സാബിറയുടെയും മക്കളായ അഫ്രീദ് എന്ന7 വയസ്സുകാരനെയും അഫ്രാസ് എന്ന 2 വയസ്സുകാരും മരണപ്പെട്ടത് വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ ആ ഗ്രാമത്തില്‍ ഇനിയും കഴിഞ്ഞിട്ടില്ല.

ശനിയാഴ്ച അപകടത്തില്‍ അഫ്രാദ് സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച രാവിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ കാന്തിലോട്ടെ വീട്ടിലെത്തിച്ചപ്പോഴേക്കും വീടും പരിസരവും ജനസമുദ്രമായിരുന്നു.

അഫ്രീദിന്റെ മരണ വിവരമറിഞ്ഞതു മുതല്‍ ഈ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു. അഫ്രീദ് പഠിച്ച ആയിറ്റി പീസ് സ്‌കൂളിലെ അധ്യാപകരടക്കം സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ പടന്ന വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

ഈ സംഭവം നടക്കുമ്പോഴൊക്കെ മംഗലാപുരം ആശുപത്രിയില്‍ അഫ്രാസ് മരണത്തോട് മല്ലിടിക്കുകയായിരുന്നു. രാത്രിയോടെ അഫ്രാസും മരണത്തിനു കീഴടങ്ങി. അപകട വിവരമറിഞ്ഞ് സാബിറയുടെ ഭര്‍ത്താവ് എം അയൂബും പിതാവ് എന്‍ അഹമ്മദും ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ. ദേശീയ പാതയില്‍ നവോദയ സ്‌കൂള്‍ പരിസരത്ത് സാബിറ ഓടിച്ച കാറില്‍ എതിരെ വരികയായിരുന്ന ലോറി ഇടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ആയിറ്റി പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഫ്രീദിനെ സ്‌കൂള്‍ ബസില്‍ നിന്ന് കൂട്ടി കാറില്‍ കാസര്‍കോട്ടേക്ക് പോകുന്നതിനിടയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ ഉണ്ടായിരുന്ന അഫ്രീദ് സംഭവ സ്ഥലത്ത് മരിച്ചു.

കാറിന്റെ ഡോര്‍ തകര്‍ത്താണ് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ശിഹാബ് തങ്ങള്‍ ട്രസ്റ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന സാബിറയെയും അഫ്രാസിനെയും മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
ഈ സമയത്തൊന്നും അപകടത്തില്‍പ്പെട്ടവരാരാണെന്നോ ഇവര്‍ എവിടെയുള്ളവരാണെന്നോ നാട്ടുകാര്‍ക്കറിയില്ലായിരുന്നു. അപകടം അറിഞ്ഞ് കാസര്‍കോട് ആശുപത്രിയിലേക്ക് കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ എം സി കമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ അബ്ദുള്‍ റഹിമാന്‍, ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. സി ഷുക്കൂര്‍, കരീം കുണിയ, അഷ്‌റഫ് എടനീര്‍, ഡോ. എം പി ഷാഫി ഹാജി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അസ്‌ലം പടന്ന തുടങ്ങിയവര്‍ എത്തി.
മംഗലാപുരത്തേക്കുള്ള യാത്രക്കിടയില്‍ ആംബുലന്‍സില്‍ വെച്ചാണ് പരിക്കേറ്റവര്‍ പടന്ന സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടി പടന്ന ആയിറ്റി പീസ് പബ്ലിക്ക് സ്‌കൂളിലെ യൂണിഫോം ധരിച്ചതിനാല്‍ ആംബുലന്‍സിലുണ്ടായിരുന്ന ട്രസ്റ്റ് പ്രവര്‍ത്തകര്‍ സ്‌കൂളുമായി ബന്ധപ്പെട്ടു.
പടന്നയിലെ ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടതോടെയാണ് പരിക്കേറ്റവരും മരിച്ച കുട്ടിയും പടന്ന സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.