Latest News

സദാചാര ഗുണ്ടാ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ചു

പാലക്കാട്: കുലുക്കല്ലൂരില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ 55 കാരന്‍ കൊല്ലപ്പെട്ടു. കുലുക്കല്ലൂര്‍ മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടിയില്‍ പ്രഭാകരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ചെര്‍പ്പുളശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 30 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. എരവത്ര സ്വദേശികളായ യുവാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.

കുലുക്കല്ലൂര്‍ എരവത്രയില്‍ സ്വകാര്യവ്യക്തിയുടെ വീടിനോടുചേര്‍ന്ന പറമ്പിലാണ് കൂലിപ്പണിക്കാരനായ പ്രഭാകരന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നല്‍കുന്ന വിവരം ഇപ്രകാരമാണ്: ഞായറാഴ്ച രാത്രി 7.30ഓടെ എരവത്രയിലെത്തിയ പ്രഭാകരനെ ഒരുസംഘം ആളുകള്‍ പിടികൂടുകയും റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിക്കുകയുമായിരുന്നു. സംഘത്തില്‍ മുപ്പതിലധികംപേര്‍ ഉണ്ടായിരുന്നെന്നും ഭൂരിപക്ഷവും സമീപവാസികളാണെന്നും ദൃക്‌സാക്ഷിയായ സ്ത്രീ മൊഴിനല്‍കിയിട്ടുണ്ട്.

മണിക്കൂറുകള്‍നീണ്ട മര്‍ദനത്തിനൊടുവില്‍ പ്രഭാകരനെ പുരയിടത്തില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. രാത്രി പത്തേമുക്കാലിന് വിവരംകിട്ടി പോലീസെത്തിയപ്പോഴേക്കും പ്രഭാകരന്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.

അതേസമയം, രാത്രി 10.30ഓടെ പ്രഭാകരന്റെ മൊബൈല്‍ഫോണില്‍നിന്ന് മകനെ വിളിച്ച അജ്ഞാതന്‍, എരവത്രയിലെത്തി പിതാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ മകനെയും ബന്ധുക്കളെയും ഒരുസംഘം കൈയേറ്റംചെയ്തതായും പരാതിയുണ്ട്. 

കൊല്ലപ്പെട്ട പ്രഭാകരനെതിരെയുള്ള ആരോപണം സംബന്ധിച്ച വിഷയത്തില്‍ അവ്യക്തതയുണ്ട്. പ്രാഥമികവിവരമനുസരിച്ച്, മോഷണക്കുറ്റം ആരോപിച്ചാണ് ഒരുസംഘം ആളുകള്‍ ഇയാളെ മര്‍ദിച്ചതെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മര്‍ദനമേറ്റ സ്ഥലത്തിന് സമീപത്തുള്ള വീട്ടില്‍ ഇടയ്ക്ക് പണിക്കുപോകാറുണ്ടായിരുന്നു. ഈ വീട്ടിലെ സ്ത്രീയാണ് പോലീസിന് മൊഴിനല്‍കിയത്.

സംഭവസ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ മാറിയാണ് കൊല്ലപ്പെട്ട പ്രഭാകരന്റെ വീട്. മേഖലയില്‍ സുപരിചിതനായ വ്യക്തിയായിരുന്നു ഇയാള്‍. കേസുമായി ബന്ധപ്പെട്ട് പിടിയിലായവരെ ചോദ്യംചെയ്തുവരുന്നു.

തുടര്‍ച്ചയായ മര്‍ദനംമൂലമുള്ള ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൈകൊണ്ടും വടികൊണ്ടും മര്‍ദിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രേമകുമാരിയാണ് പ്രഭാകരന്റെ ഭാര്യ. മക്കള്‍: പ്രവീണ്‍, പ്രസീത, പ്രജിത. മരുമകന്‍: സന്തോഷ്.
ചെര്‍പ്പുളശ്ശേരി സി.ഐ. വിജയകുമാറും സംഘവുമാണ് കേസന്വേഷിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.