Latest News

യെമനില്‍ അറബ് രാഷ്ട്രങ്ങള്‍ വ്യോമാക്രമണം തുടങ്ങി

സനാ: ഗള്‍ഫ് മേഖലയെ യുദ്ധഭീതിയിലാക്കി യെമനില്‍ സൗദി അറേബ്യയും സഖ്യകക്ഷികളും വ്യോമാക്രമണം തുടങ്ങി. ഷിയാ ഹൂത്തി വിമതര്‍ യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് മുന്നേറ്റം തുടരുന്നതിനിടെയാണ് സുന്നി ഭരണത്തിന്‍ കീഴിലുള്ള അറബ് രാഷ്ട്രങ്ങള്‍ സൈനികനടപടി തുടങ്ങിയത്. വ്യാഴാഴ്ച തുടങ്ങിയ ആക്രമണത്തില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.

സൈനികനീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഷിയാ ഭരണത്തിലുള്ള ഇറാന്‍ രംഗത്തെത്തി. അപകടകരമായ നീക്കമാണിതെന്നും അമേരിക്കയാണ് ഇതിന് പിന്നിലെന്നും ഇറാന്‍ വിദേശകാര്യവക്താവ് മാര്‍സിയെ അഫ്കാം കുറ്റപ്പെടുത്തി. സംഘര്‍ഷം രൂക്ഷമായതോടെ യെമനിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 3,500 ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.

ബുധനാഴ്ച പ്രസിഡന്റ് അബെദ് റബ്ബൊ മന്‍സൂര്‍ ഹാദിയുടെ ഏദനിലുള്ള ഔദ്യോഗികവസതിക്ക് നേരേ വിമതര്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഹാദി ഇവിടം വിടാതിരിക്കാന്‍ ഏദന്‍ നഗരം വിമതര്‍ വളയുകയും ചെയ്തു. എന്നാല്‍, പ്രസിഡന്റ് സുരക്ഷിതനാണെന്നും അദ്ദേഹം ഏദനില്‍ത്തന്നെയുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഹാദിയെ ലക്ഷ്യമിട്ട് വിമതര്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തോട് അടുപ്പംപുലര്‍ത്തുന്ന അറബ് രാഷ്ട്രങ്ങള്‍ സൈനികനീക്കം ആരംഭിച്ചത്.

സൗദിക്കുപുറമേ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു.എ.ഇ. എന്നീ രാജ്യങ്ങളാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യെമനിലെ സര്‍ക്കാറിനെ സംരക്ഷിക്കാനെന്ന പേരിലുള്ള സൈനികനടപടിയില്‍ പങ്കെടുക്കുന്നത്. പാകിസ്താന്‍, ഈജിപ്ത്, ജോര്‍ദാന്‍ മൊറോക്കൊ, സുഡാന്‍ എന്നീ രാജ്യങ്ങള്‍കൂടി സഖ്യത്തില്‍ പങ്കാളികളാകും. സഖ്യത്തില്‍ പങ്കുചേരാന്‍ സൗദി അറേബ്യ അഭ്യര്‍ഥിച്ചതായും ഇക്കാര്യം പരിശോധിക്കുകയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിയാവുന്ന സഹായങ്ങള്‍ നല്‍കാമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വാഗ്ദാനം ചെയ്തതായി യെമനിലെ സൗദി സ്ഥാനപതി ആദെല്‍ അല്‍ ജുബൈര്‍ പറഞ്ഞു.

തലസ്ഥാനമായ സനായില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള വ്യോമത്താവളം, വടക്കന്‍ ഏദനിലുള്ള അല്‍ അനദ് വ്യോമത്താവളം എന്നിവിടങ്ങളിലാണ് അറബ്‌സഖ്യം വ്യാഴാഴ്ച വ്യോമാക്രമണം നടത്തിയത്. വിമതരുടെ താവളങ്ങളും യുദ്ധവിമാനങ്ങളും തകര്‍ത്തതായും സൗദി പ്രതിരോധവൃത്തങ്ങള്‍ അവകാശപ്പെട്ടു. ഇപ്പോള്‍ വ്യോമാക്രമണം മാത്രമേ ആരംഭിച്ചിട്ടുള്ളൂവെന്നും മറ്റ് സേനാ വിഭാഗങ്ങള്‍ മേഖലയിലേക്ക് നീങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി. ഏദനിലെ വിമാനത്താവളം വിമതരില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എണ്ണവില കുതിക്കുന്നു

സൗദി സഖ്യം വ്യോമാക്രമണം തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വ്യാഴാഴ്ച മാത്രം ആറ് ശതമാനം ഉയര്‍ന്നു. ഏഷ്യയിലെ വിപണിയില്‍ അഞ്ച് ശതമാനവും വര്‍ധിച്ചു. ഓഹരിവിപണികളിലും ഇടിവുണ്ടായി.

അറബ് തീരത്ത് നിന്ന് യൂറോപ്പിലേക്ക് ചരക്കുനീക്കം യെമനിലെ ഏദന്‍ കടലിടുക്കിലൂടെയാണ് പ്രധാനമായും നടക്കുന്നത്. ഇവിടെ നിന്ന് ഈജിപ്തിലെ സൂയസ് കനാല്‍ വഴി യൂറോപ്പില്‍ എത്തും. ഈജിപ്തിന്റെ നാല് പടക്കപ്പലുകള്‍ ഏദന്‍ കടലിടുക്കില്‍ ചരക്കുനീക്കത്തിന് സംരക്ഷണത്തിനായി നിലയുറപ്പിച്ചിച്ചിട്ടുണ്ട്. എങ്കിലും യുദ്ധം രൂക്ഷമായാല്‍ അറബ് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാനാണ് സാധ്യത. ഇതോടെ എണ്ണവിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കും.

Keywords: gulf, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.