Latest News

അഞ്ചു ലക്ഷത്തിന് വ്യാജ ഡോക്ടറേറ്റ് നേടിയവരില്‍ എം.എല്‍.എയും രാഷ്ട്രീയ, മത നേതാക്കളും

കോട്ടയം: (www.malabarflash.com) 60,000 മുതല്‍ അഞ്ചു ലക്ഷം വരെ മുടക്കിയാല്‍ കൊളംബോ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടാം. ഒപ്പം ശ്രീലങ്കയിലും മലേഷ്യയിലും വിനോദസഞ്ചാരവും നടത്താം. കോട്ടയം ജില്ലയിലെ പ്രമുഖനായ കേരളാ കോണ്‍ഗ്രസ് (എം) എം.എല്‍.എയും എല്‍.ഡി.എഫ് ഘടക കക്ഷിയായ പാര്‍ട്ടിയുടെ ദേശീയ നേതാവായ ബിസിനസുകാരനും ക്രൈസ്തവ മതനേതാക്കളും ശബരിമല മുന്‍ തന്ത്രിയും അടക്കമുള്ളവര്‍ ഇങ്ങിനെ ഡോക്ടറേറ്റ് നേടിയ പ്രമുഖരില്‍ ഉള്‍പ്പെടും.

വിദേശ സര്‍വകലാശാലയുടെ ഡോക്ടറേറ്റിനെതിരേ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ ഡോക്ടറേറ്റിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മധുമണിമലയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ആധ്യാത്മിക കുടുംബ മാസികയായ പുണ്യദര്‍ശനത്തിന്റെ ചീഫ്  എഡിറ്ററാണ് മധു മണിമല. 

ശ്രീലങ്കയിലെ കൊളംമ്പോ ഓപ്പണ്‍ ഇന്റര്‍നാഷനല്‍ കോംപ്ലിമെന്ററി മെഡിസിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇടനിലക്കാര്‍ വഴി പ്രമുഖരടക്കം 937 പേര്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ടെന്ന് മധു മണിമല പറഞ്ഞു. 25,000 രൂപ വരെ ഇടനിലക്കാര്‍ക്ക് കമ്മീഷനായി ലഭിക്കും.

ശ്രീലങ്കയില്‍ മാത്രം അംഗീകാരമുള്ള പി.എച്ച്.ഡി ബിരുദം അലങ്കാരമായി പേരിനൊപ്പം ചേര്‍ക്കാനാണ് ലക്ഷങ്ങള്‍ മുടക്കി പ്രമുഖര്‍ നേടിയത്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റിയുടെ പ്രോ വൈസ്ചാന്‍സിലര്‍ ആണെന്നു പറയുന്ന ഡോ.വി മോഹന്‍ദാസ് എന്ന വ്യക്തിയാണ് ഒന്നരമാസം കൊണ്ടു പ്രബന്ധം തയ്യാറാക്കി മൂന്നു മാസം കൊണ്ടു പി.എച്ച്.ഡി ബിരുദം സമ്പാദിച്ചു നല്‍കുന്നതെന്ന് മധു പറഞ്ഞു.

പത്താം ക്ലാസ് മുതലുള്ള സര്‍ട്ടിഫിക്കറ്റുകളും ആകെ തുകയുടെ 15 ശതമാനം അഡ്വാന്‍സായും ഡോ. വി മോഹന്‍ദാസിന്റെ അക്കൗണ്ടിലേക്ക് ഡോളറായോ ഇന്ത്യന്‍ രൂപയായോ നല്‍കിയാല്‍ പ്രബന്ധം തയ്യാര്‍. ബാക്കി തുക കൂടി നല്‍കിയാല്‍ ആറു മാസത്തിനുള്ളില്‍ ശ്രീലങ്കയിലോ മലേഷ്യയിലോ നടക്കുന്ന ചടങ്ങില്‍വെച്ച് ബിരുദം സമ്മാനമായി നേടാം. ഇനി വിദേശത്ത് പോകാന്‍ സമയവും താല്‍പര്യവുമില്ലെങ്കില്‍ 60,000 രൂപ നല്‍കിയാല്‍ പറയുന്ന മേല്‍വിലാസത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ എത്തും.

ഓരോരുത്തരുടെയും സാമ്പത്തിക ശേഷി അനുസരിച്ചാണ് പി.എച്ച്.ഡി ബിരുദത്തിന് വിലയിടുന്നത്. വിഷയം ഏതാണെന്ന് പറഞ്ഞാല്‍ പ്രൊ വൈസ് ചാന്‍സലറുടെ കീഴിലുള്ള പ്രൊഫസര്‍മാര്‍ പി.എച്ച്.ഡി പ്രബന്ധം തയ്യാറാക്കി നല്‍കും. ഇംഗ്ലീഷ് എന്നല്ല ഏത് വിഷയത്തിനും ഒന്നരമാസത്തിനുള്ളില്‍ പ്രബന്ധം റെഡി. മൂന്നു മാസത്തിനുള്ളില്‍ പേരിനു മുന്നില്‍ ചേര്‍ക്കാന്‍ ഡോക്ടറേറ്റും തയ്യാര്‍.

വര്‍ഷത്തില്‍ രണ്ടു തവണയാണ് ശ്രീലങ്കയിലും മലേഷ്യയിലും ബിരുദ ദാനച്ചടങ്ങ് നടക്കുന്നത്. വേണമെങ്കില്‍ നേരിട്ടു പോയി ബിരുദം വാങ്ങാം. അതിന് വേറെ പണം നല്‍കണം. ഇനി നേരിട്ടു വാങ്ങാന്‍ താല്‍പര്യമില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ വീട്ടിലെത്തിക്കും.

വിശ്വാസ്യതക്കായി ഇതിനോടകം ടൂര്‍ പാക്കേജിനൊപ്പം ഡോക്ടറേറ്റ് സ്വന്തമാക്കിയ എം.എല്‍.എ അടക്കമുള്ള നിരവധി പ്രമുഖരുടെ ഡോക്ടറേറ്റ് ബിരുദം നേടി നില്‍ക്കുന്ന ചിത്രങ്ങള്‍ മധു മണിമല വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു.

ഇതില്‍ എം.എല്‍.എയും ദേശീയ നേതാവും പേരിന് മുന്നില്‍ ഡോക്ടറേറ്റ് ഉപയോഗിക്കുന്നില്ല. ഈ ബിരുദത്തിന് ശ്രീലങ്കയില്‍ മാത്രമാണ് അംഗീകാരമുള്ളത്. സമ്പന്നന്‍മാര്‍ പേരിനു മുന്നില്‍ ഡോക്ടറെന്ന് ചേര്‍ക്കാനാണ് ലക്ഷങ്ങള്‍ മുടക്കി ഓപ്പണ്‍ ഇന്റര്‍നാഷണല്‍ കോംപ്ലിമെന്ററി മെഡിസിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി വിലയ്ക്കു വാങ്ങുന്നത്. പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് ചേര്‍ക്കാനായി മലയാളി പ്രമുഖര്‍ ലക്ഷങ്ങളാണ് മുടക്കിയിട്ടുള്ളത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.