Latest News

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതത്തില്‍ വിമാനം തകര്‍ന്ന് 150 പേര്‍ മരിച്ചു

പാരീസ്: ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരകളില്‍ എയര്‍ബസ് എ320 വിമാനം തകര്‍ന്ന് 150 പേര്‍ മരിച്ചു. 144 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സ്‌പെയിനിലെ ബാര്‍സിലോനയില്‍ നിന്ന് ജര്‍മനിയിലെ ഡുസല്‍ഡോഫിലേക്കു പോകുകയായിരുന്ന ജര്‍മന്‍ വിങ്‌സ് വിമാനമാണ് തകര്‍ന്നു വീണത്.

അപകടസ്ഥലത്തേയ്ക്ക് രക്ഷാസംഘം യാത്രതിരിച്ചിട്ടുണ്ട്. 2000 അടി ഉയരത്തില്‍ മലമുകളിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നത്. അതേസമയം, 38000 അടിയിലേക്ക് ഉയര്‍ന്നതിനുശേഷം വിമാനം പെട്ടന്ന് 6800 അടിയിലേക്കുതാഴ്ന്നു. തുടര്‍ന്ന് വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു എന്നാണ് ആദ്യ വിവരം.

ദക്ഷിണഫ്രാന്‍സിലെ ബാഴ്‌സലോണെത്ത് എന്ന പട്ടണത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെ ആല്‍പ്‌സ് പര്‍വതനിരകളിലെ ദുര്‍ഘടമായ പ്രദേശത്താണ് വിമാനം തകര്‍ന്നു വീണിരിക്കുന്നത്.

തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഫ്രാന്‍സിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം 9.39 ഓടെയാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തിലുള്ളവരില്‍ ആരും തന്നെ ജീവനോടെയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. അപകട കാരണം വ്യക്തമല്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സും വ്യക്തമാക്കി.

ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സയുടെ ഉപകമ്പനിയായ ജര്‍മന്‍ വിങ്‌സിന്റേതാണ് തകര്‍ന്ന വിമാനം. താരതമ്യേന ചെലവുകുറഞ്ഞ വിമാന സര്‍വീസാണ് ജര്‍മന്‍ വിങ്‌സിന്റേത്. 24 വര്‍ഷം പഴക്കമുള്ളതാണ് അപകടത്തില്‍ പെട്ട വിമാനം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.