Latest News

പോലീസിന്റെ 'ആപ്പില്‍' കുടുങ്ങി പാവം പന്തലുപണിക്കാരന്‍

കാസര്‍കോട്: [www.malabarflash.com] റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസ് തുടങ്ങിയ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പേരില്‍ 'അപകട'ത്തിലായത് തൃശ്ശൂര്‍ സ്വദേശിയായ പന്തലുപണിക്കാരന്‍. രാവിലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളം, വാട്‌സ് ആപ്പ് തുറക്കാന്‍ കഴിയാത്ത അവസ്ഥ. തൃശ്ശൂരുകാരനായ പി.സി.ഷിജു മറുപടി പറഞ്ഞും അയച്ചും കുടുങ്ങി. 'ന്റെ പൊന്നു ഗഡിയെ ഇത് പി.സി.ഷിജുവാണേയ്, നമ്പറ് മാറിട്ട്ണ്ട്ട്ടാ....' പോലീസ് നമ്പറെന്ന് കരുതി വിളിക്കുന്നവര്‍ക്കൊക്കെ ഷിജുവിന്റെ ഈ മറുപടിയാണ് കിട്ടുക.

ശുഭയാത്ര 2015-ന്റെ ഭാഗമായി റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയെന്ന് കാസര്‍കോട് പോലീസ് വ്യാഴാഴ്ചയാണ് പത്രക്കുറുപ്പിറക്കിയത്. ഇതനുസരിച്ച് വെള്ളിയാഴ്ച പത്രങ്ങളില്‍ 9744001099 എന്ന നമ്പര്‍ പോലീസന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പ് നമ്പറായി വരികയും ചെയ്തു. ഗതാഗതസംബന്ധമായ പ്രശ്‌നങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍, അഭിപ്രായങ്ങള്‍, വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഈ ഗ്രൂപ്പിലേക്ക് നല്‍കാമെന്നായിരുന്നു പോലീസിന്റെ അറിയിപ്പ്.

എന്നാലിത് വര്‍ഷങ്ങളായി പി.സി.ഷിജു ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറാണ്. രാവിലെ മുതല്‍ കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഗതാഗത സംബന്ധമായ പ്രശ്‌നങ്ങളും അപകടങ്ങളുടെ ചിത്രങ്ങളും തന്റെ വാട്‌സ് ആപ്പിലേക്ക് വരാന്‍ തുടങ്ങിയതായി ഷിജു പറഞ്ഞു. ആദ്യമൊന്നും കാര്യമെന്തെന്ന് മനസ്സിലായില്ല. പിന്നീട് വിളിച്ചവരോട് തിരക്കിയപ്പോഴാണ് തന്റെ നമ്പറാണ് പോലീസ് നമ്പറായി നല്‍കിയിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞത്. മഞ്ചേശ്വരത്തുള്ളൊരു പോലീസുകാരന്‍വരെ തന്നെ വിളിച്ചുവെന്ന് ഷിജു പറയുന്നു. തന്റെ പേരിനൊപ്പം 'പി.സി' ഉള്ളതു കൊണ്ടാണോ അറിയാതെ ആയാലും പോലീസ് തന്റെ നമ്പര്‍ നല്‍കിയതെന്ന സംശയമാണ് ഷിജുവിന്.

തെറ്റ് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് വാട്‌സ് ആപ്പ് നമ്പര്‍ തിരുത്തി പോലീസ് വീണ്ടും പത്രക്കുറിപ്പിറക്കി. 9747001099 എന്ന നമ്പറിലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പ്. തിരുവനന്തപുരം കണ്‍ട്രോള്‍ റൂം സി.ഐ.യുടെ നമ്പറാണിത്. പൊതുജനങ്ങളില്‍നിന്ന് വാട്‌സ് ആപ്പ് വഴി ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകും. 

ജില്ലാതലത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി/അസി. കമീഷണര്‍ എന്നിവര്‍ക്കാണ് ശുഭയാത്ര പ്രോജക്ടിന്റെ ചുമതല. കണ്‍ട്രോള്‍ റൂമില്‍നിന്ന് വാട്‌സ് ആപ്പ് മെസേജ് ബന്ധപ്പെട്ട ജില്ലയിലെ നോഡല്‍ ഓഫിസര്‍ക്ക് കൈമാറുകയും തുടര്‍നടപടി സംബന്ധിച്ച് വാട്‌സ് ആപ്പ് വഴി റിപ്പോര്‍ട്ട് തേടുകയും ചെയ്യും. 

ബന്ധപ്പെട്ട പരാതിക്കാരന് വാട്‌സ് ആപ്പ് വഴി പരാതിയില്‍ സ്വീകരിച്ച തുടര്‍നടപടി സംബന്ധിച്ച് മറുപടിയും നല്‍കും. ട്രാഫിക് എ.ഡി.ജി.പിക്ക് പദ്ധതി സംബന്ധിച്ച് നോഡല്‍ ഓഫിസര്‍മാര്‍ മാസാന്ത റിപ്പോര്‍ട്ടും നല്‍കണം.

Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.