Latest News

അറുപതാം വയസില്‍ വൃക്കദാനം ജോസഫൈനു സ്വപ്നസാഫല്യം

കൊച്ചി: [www.malabarflash.com] ജീവന്‍ പകുത്തുനല്‍കാന്‍ പ്രായാധിക്യം ജോസഫൈനു തടസമായിരുന്നില്ല. റിട്ടയേഡ് ബാങ്ക് ജീവനക്കാരിക്ക് ഈ പ്രായത്തില്‍ ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നു പലരും ചോദിച്ചു; കാരുണ്യത്തിന് വേറെ എത്രയോ വഴികളുണെ്ടന്ന് ഓര്‍മിപ്പിച്ചവരും ഏറെ. എന്നാല്‍, പ്രാര്‍ഥനയോടെ, നിശ്ചയദാര്‍ഢ്യത്തോടെ കാലങ്ങളായി ഹൃദയത്തിലേറ്റിയ വൃക്കദാനമെന്ന വലിയ സ്വപ്നത്തിലേക്കുള്ള മുന്നേറ്റത്തെ തടയാനാവുന്നതായിരുന്നില്ല അതൊന്നും. അറുപതാം വയസില്‍ ജോസഫൈന്‍ വൃക്കകളിലൊന്നു പകുത്തു നല്‍കി. വൃക്ക സ്വീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി വര്‍ഗീസ് ആന്റണി (35) പുതുജീവിതത്തിന്റെ സ്പന്ദനമറിഞ്ഞു.

തൃശൂര്‍ കുരിയച്ചിറ മദര്‍ തെരേസ സ്ട്രീറ്റിലെ അറയ്ക്കല്‍ വീട്ടില്‍ പരേതനായ ആന്റണിയുടെ ഭാര്യ ജോസഫൈന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് തിങ്കളാഴ്ച എറണാകുളം ലിസി ആശുപത്രിയില്‍. രാവിലെ ഓപ്പറേഷന്‍ തിയറ്ററിലേക്കു പ്രവേശിക്കുമ്പോള്‍ വൃക്കദാനമെന്ന വര്‍ഷങ്ങളായുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ ആഹ്ലാദവും അതു സ്വീകരിക്കുന്ന ചെറുപ്പക്കാരനു വേണ്ടിയുള്ള പ്രാര്‍ഥനയുമായിരുന്നു ജോസഫൈന്റെ മനസില്‍. ഡോ. ദാമോദരന്‍ നമ്പ്യാരുടെ നേതൃത്വത്തിലായിരുന്നു വിജയകരമായ ശസ്ത്രക്രിയ.

മുപ്പതു വര്‍ഷം മുമ്പ് രക്താര്‍ബുദത്തെത്തുടര്‍ന്നു ഭര്‍ത്താവ് മരിച്ചശേഷം ഏറെ പ്രതിസന്ധികള്‍ തരണം ചെയ്തായിരുന്നു ജോസഫൈന്റെ ജീവിതം. രണ്ടു പെണ്‍മക്കള്‍ക്ക് അന്നു പത്തും അഞ്ചും വയസ്. തന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും തനിക്കു ചുറ്റും വേദനിക്കുന്നവരെ അറിയാനും ആ

ശ്വസിപ്പിക്കാനും ജോസഫൈന്‍ പരിശ്രമിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചശേഷം മക്കളെ പഠിപ്പിച്ചു മിടുക്കരാക്കി. വിവാഹം കഴിച്ചയച്ച മക്കള്‍ ഇരുവരും കുടുംബത്തിനൊപ്പം വിദേശത്താണ്. വൃക്കദാനത്തെ മക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ അമ്മയുടെ തീക്ഷ്ണമായ ആഗ്രഹത്തോടു ചേര്‍ന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നു കഴിഞ്ഞ നവംബര്‍ 30നാണ് ജോസഫൈന്‍ വിരമിച്ചത്. തുടര്‍ന്നു വൃക്കദാനം ചെയ്യാനുള്ള ആഗ്രഹവുമായി ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷനെ സമീപിച്ചു. അവിടെ വച്ചാണ് വര്‍ഗീസ് ആന്റണിയെക്കുറിച്ചു ജോസഫൈന്‍ അറിയുന്നത്. ഓസ്‌ട്രേലിയയില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന വര്‍ഗീസിനു രണ്ടര വര്‍ഷം മുമ്പാണു വൃക്കരോഗം പിടിപെട്ടത്. ഒന്നര വര്‍ഷമായി ഡയലാസിസ് ചെയ്തുവരികയായിരുന്നു. ഭാര്യ അഞ്ജു വൃക്ക നല്‍കാന്‍ തയാറായെങ്കിലും അതിനു ചില തടസങ്ങളുണ്ടായി.

ജോസഫൈന്‍ വൃക്ക നല്‍കാന്‍ തയാറായപ്പോള്‍, സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഷ്ടപ്പെടുന്ന മറ്റൊരു വൃക്കരോഗിക്കു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള മുഴുവന്‍ തുകയും വര്‍ഗീസ് ആന്റണി നല്‍കി. ഈ ശസ്ത്രക്രിയ നേരത്തെ വിജയകരമായി നടന്നു. ജോസഫൈന്‍ ആന്റിയുടെ മാതൃക സ്വീകരിച്ചു താനും ഭാവിയില്‍ വൃക്കദാനം നടത്താനുള്ള തീരുമാനത്തിലാണെന്ന് അഞ്ജു പറഞ്ഞു. ഇവര്‍ക്കു രണ്ടു വയസുള്ള പെണ്‍കുട്ടിയുണ്ട്.

ശസ്ത്രക്രിയ സമയത്തു ഫാ.ഡേവിസ് ചിറമ്മലും ജോസഫൈന്റെ മക്കളും പ്രാര്‍ഥനകളോടെ ആശുപത്രിയിലുണ്ടായിരുന്നു. അറുപതാം വയസില്‍ വൃക്കദാനത്തിനു തയാറായ ജോസഫൈന്‍ കാരുണ്യത്തിന്റെ മാതൃകയാണെന്നു ഫാ. ചിറമ്മല്‍ പറഞ്ഞു.
(കടപ്പാട്: ദീപിക)

Keywords: kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.