Latest News

മാറാട് കൂട്ടക്കൊലക്കേസ് : വിചാരണയ്ക്കിടെ മുഖ്യസാക്ഷി കൂറുമാറി

കോഴിക്കോട്: [www.malabarflash.com] മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കെതിരായ വിചാരണയ്ക്കിടെ മുഖ്യസാക്ഷി കൂറുമാറി. ആയുധങ്ങള്‍ കൊണ്ടുപോയ ജീപ്പിന്റെ ഡ്രൈവര്‍ ടി.നൗഷാദാണ് കൂറുമാറിയത്. വിചാരണയ്ക്കു ഹാജരാകാത്ത ദൃക്‌സാക്ഷി ഉള്‍പ്പെടെ മൂന്നു പ്രധാന സാക്ഷികളെ അറസ്റ്റ് ചെയ്തു കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടു. മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികളായ നിസാമുദ്ദീന്‍, കെ.പി.കോയമോന്‍ എന്നിവര്‍ക്കെതിരെയാണ് വിചാരണ. കേസില്‍ ആദ്യം വിചാരണ തുടങ്ങിയപ്പോള്‍ ഇരുവരും ഒളിവിലായിരുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ പതിനഞ്ചിനാണ് വിചാരണ തുടങ്ങിയത്. കൊലപാതകങ്ങള്‍ നേരില്‍ കണ്ട സുഗുണനോടും മാറാട് ഒരു പള്ളിയില്‍ ഗൂഢാലോചന കണ്ട അംബുജാക്ഷനോടും ജയന്തനോടും വിചാരണയ്ക്കു ഹാജരാകാന്‍ പലകുറി കോടതി സമന്‍സ് അയച്ചു. പല കാരണങ്ങള്‍ പറഞ്ഞ്, അവര്‍ വന്നില്ല. ഹാജരാകാന്‍ മടിക്കുന്ന ദൃക്‌സാക്ഷികളെ പിടികൂടി എത്തിക്കണമെന്നാണ് കോടതിയുെട നിര്‍ദ്ദേശം. നിലവിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

ആയുധങ്ങള്‍ ജീപ്പില്‍ കയറ്റി മാറാട്ടെ ഒരുപള്ളിയില്‍ എത്തിച്ച ജീപ്പ് ഡ്രൈവര്‍ ടി.നൗഷാദിനെ വിസ്തരിച്ചെങ്കിലും കൂറുമാറി. ആയുധങ്ങളുമായി ജീപ്പില്‍ പോയിട്ടില്ലെന്നാണ് നൗഷാദിന്റെ മൊഴി. അതേസമയം, ജീപ്പ് കണ്ടെടുത്തതിന് സാക്ഷിയായി മഹസറില്‍ ഒപ്പിട്ട ബാബുരാജ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. കേസില്‍, മൊത്തം 148 പ്രതികളായിരുന്നു. ഇവരില്‍ 87 പേരെ കീഴ്‌ക്കോടതികള്‍ ശിക്ഷിച്ചു. ഇവര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌.

Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.