Latest News

എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാന്‍ ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണം: വെളളാപ്പളളി

കാസര്‍കോട്:[www.malabarflash.com] രാഷ്ട്രീയ പ്രസ്ഥാനം ആരംഭിക്കുന്നതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്കി എസ്എന്‍ഡിപിഎം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് കാസര്‍കോട്ടു നിന്ന് തുടക്കമായി. തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ സമത്വ മുന്നേറ്റ യാത്ര ആരംഭിച്ചത്.

മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭദ്രദീപം കൊളുത്തി നടന്ന ഉദ്ഘാടനചടങ്ങില്‍ വെള്ളാപ്പള്ളി നടേശനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും ഉണ്ടായിരുന്നു. ബിജെപി നേതാവ് വി മുരളീധരനും ഉദ്ഘാടന ചടങ്ങില്‍ പങ്കാളിയായി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വൈകുന്നേരം കാസര്‍കോട് വച്ച് നടന്നു. മഴ മാറ്റുചകുറച്ച പൊതുസമ്മേളനത്തിന്റെ വേദിയില്‍ വെള്ളാപ്പള്ളി ഹിന്ദു സമുദായ ഐക്യത്തിന് ആഹ്വാനം ചെയ്തു. സിപിഐഎമ്മിനെയും, കോണ്‍ഗ്രസിനെയും, മുസ്ലിം ലീഗിനെയും എടുത്തുപറഞ്ഞ് വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചു.

സമത്വമുന്നേറ്റ യാത്ര ഒരു സമുദായത്തിനും എതിരല്ലെന്ന് പറഞ്ഞാണ് വെള്ളാപ്പള്ളി പ്രസംഗം തുടങ്ങിയത്. ജനിച്ച മണ്ണില്‍ ജീവിക്കുവാനുള്ള പോരാട്ടമാണിത്. അല്ലാതെ ആരെയും തോല്‍പിക്കാനോ ആരെയെങ്കിലും വെല്ലുവിളിക്കാനോ അല്ല സംഘടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സമുദായം അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസംഗത്തില്‍ പറഞ്ഞു.

എല്ലാ മേഖലകളിലും പ്രാധിനിധ്യം ഉറപ്പിക്കാന്‍ ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണം. ഇപ്പോള്‍ ഹിന്ദു സമുദായം ശോഷിച്ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 1946ല്‍ 65 ശതമാനമായിരുന്ന ഹിന്ദുക്കള്‍ ഇന്ന് 55 ശതമാനമായി കുറഞ്ഞു. മതപരിവര്‍ത്തനവും ജനനനിയന്ത്രണവും ഹിന്ദുക്കളുടെ ജനസംഖ്യയില്‍ കുറവുണ്ടാക്കി.

ഇടത് വലത് പാര്‍ട്ടികള്‍ ഹിന്ദുക്കള്‍ക്ക് ദാരിദ്രം മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. പതിമൂന്ന് വര്‍ഷത്തിന് ശേഷം ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കുന്നത് ജാഥയെ ഭയക്കുന്നതിനാലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വി.എസിനെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. തനിക്കെതിരെ വി എസ് വ്യക്തിപരമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്. ഇത്തരം രാഷ്ട്രീയമാണ് തങ്ങളെ പാര്‍ട്ടി രൂപീകരണത്തിലേക്ക് എത്തിച്ചത്. ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ജലസമാധിയാകുമെന്ന വി.എസിന്റെ പരാമര്‍ശത്തിന് വി എസ് ഇതുവരെസമാധിയില്‍ ആയിരുന്നുവെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ജാഥ വി.എസിനെ സമാധിയില്‍ നിന്നുണര്‍ത്തി.

സിപിഐഎമ്മിനെ പോലെ തങ്ങള്‍ക്ക് 51 വെട്ട് വെട്ടാന്‍ കഴിയില്ലെന്നും, സ്‌നേഹിക്കാനെ അറിയുവെന്നും പറഞ്ഞ വെള്ളാപ്പള്ളി ഉമ്മന്‍ ചാണ്ടിയും സിപിഐഎം എസ്എന്‍ഡിപിയെ പറയുന്നത് കണ്ട് കൂടെ കൂടിയിരിക്കുകയാണെന്നും വ്യക്തമാക്കി. സിപിഎമ്മും ഇടതുപക്ഷവും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സിപിഎമ്മിനോട് സഹതാപമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ലീഗാണെന്നും, ലീഗിനെയും കേരള കോണ്‍ഗ്രസിനെയും കണ്ടാണ് പഠിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിക്കാനുള്ള അവസരം ഇവിടെ നിഷേധിക്കപ്പെടുകയാണെന്നും എല്ലാവരും തങ്ങള്‍ക്കെതിരെ അണിനിരക്കുകയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി അതിഥികള്‍ ഇപ്പോള്‍ വീട്ടുകാരും, വീട്ടുകാരായ ഹിന്ദുക്കള്‍ വേലക്കാരായെന്നും കൂട്ടിച്ചേര്‍ത്തു. കൂടാതെ ഹിന്ദുക്കളുടെ അംഗസംഖ്യ കൂട്ടണമെന്നും ജനാധിപത്യമല്ല ഇവിടെ നടക്കുന്നത് മതാധിപത്യമാണെന്നും പറഞ്ഞു.

കേരളത്തില്‍ പള്ളി പണിയാന്‍ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണെന്ന് സൂചിപ്പിച്ച വെള്ളാപ്പള്ളി, സിഎച്ച് മുഹമ്മദ് കോയ ലീഗിനെ ഉറങ്ങുന്ന സിംഹം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും പറഞ്ഞു. സമത്വമുന്നേറ്റ യാത്ര തുടങ്ങാന്‍ തീരുമാനിച്ച സമയം മുതല്‍ ഇതിനെ തകര്‍ക്കുവാന്‍ പല ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സേവ് കേരള ബില്‍ഡ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ നടത്തുന്നത്. ചടങ്ങില്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളി നടേശന് യാത്രയുടെ പതാക കൈമാറി. പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ ഭദ്രദീപം കൊളുത്തിയതോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്.

ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് കുമ്മനം രാജശേഖരനും വിവിധ സന്യാസിമാരുടെ സമുദായനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ സമുദായ സംഘടനാ നേതാക്കളും ഹൈന്ദവാചാര്യന്മാരും ചടങ്ങിനെത്തിയിരുന്നു. കാസര്‍കോട് നിന്നും ആരംഭിച്ച സമത്വമുന്നേറ്റ യാത്ര ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണ് അവസാനിക്കുന്നത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.