Latest News

കസ്റ്റഡിയിലെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് തൂങ്ങിമരിച്ചു

കൊച്ചി:[www.malabarflash.com] പോലീസ് കസ്റ്റഡിയിലെടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ച യുവാവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് ആരോപിച്ച് മരട് ജനമൈത്രി പൊലീസ് കസ്റ്റഡിയിലെടുത്ത കുണ്ടന്നൂര്‍ ആലപ്പാട്ട് ലെയിനില്‍ കണക്കത്തറയില്‍ പരേതനായ മോഹനന്റെ മകന്‍ സുഭാഷാണ്(35) മരിച്ചത്.

പോലീസ് മര്‍ദിച്ചതില്‍ മനംനൊന്ത് സുഭാഷ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരട് എസ്.ഐ ആര്‍. സന്തോഷിനെതിരെ ബന്ധുക്കള്‍ അസിസ്റ്റന്റ് പോലീസ് കമീഷണര്‍ക്ക് പരാതി നല്‍കി.

അതേസമയം, മദ്യപന്മാര്‍ക്കെതിരെയുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പട്രോളിങ് നടത്തുന്നതിനിടെ സുഭാഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലീസ് ഭാഷ്യം.

നിര്‍മാണ തൊഴിലാളിയായിരുന്ന സുഭാഷിന് കാഴ്ചക്കുറവുള്ളതിനാല്‍ രാത്രി കാണാന്‍ കഴിയുമായിരുന്നില്ല. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് കുണ്ടന്നൂര്‍ ഇ.കെ. നായനാര്‍ ഹാളില്‍ സുഹൃത്തിന്റെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സുഭാഷിനെ രാത്രി 7.30 ഓടെ ഹാളിന്റെ ഗേറ്റിന്റെ മുന്നിലുണ്ടായിരുന്ന എസ്.ഐയും സംഘവും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുഭാഷിനോട് എവിടെപ്പോണടാ.. എന്ന് എസ്.ഐ ചോദിച്ചപ്പോള്‍ സുഹൃത്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് എസ്.ഐയുടെ ദേഹത്ത് പിടിച്ച് എന്താടാ എന്ന് തിരിച്ചുചോദിച്ചു. തുടര്‍ന്ന് സുഭാഷിന് കാഴ്ച തകരാറുണ്ടെന്നറിയാത്ത എസ്.ഐ ഹാളിന് മുന്നില്‍ വെച്ച് സുഭാഷിന്റെ മുഖത്ത് അടിച്ചു. പിന്നീട് ജീപ്പില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഉടന്‍ സുഹൃത്തുക്കളില്‍ ഒരാള്‍ ജാമ്യത്തിലിറക്കാന്‍ ചെല്ലുകയും പോലീസ് വിട്ടയക്കുകയും ചെയ്തു.

എന്നാല്‍, സ്‌റ്റേഷനില്‍നിന്ന് ഇറങ്ങുന്നതിനുമുമ്പ് തന്റെ മുഖത്ത് അടിച്ച കാര്യം സുഭാഷ് സുഹൃത്തിനോട് പറഞ്ഞു. തുടര്‍ന്ന് തല്ലിയതെന്തിനാണെന്ന് തിരക്കിയ സുഹൃത്തിനോട് എസ്.ഐ തട്ടിക്കയറുകയും വീണ്ടും സ്‌റ്റേഷനില്‍ കയറ്റി മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.

കേസ് ചാര്‍ജ് ചെയ്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയ സുഭാഷിനെ രാത്രി 10 ഓടെ ജാമ്യത്തില്‍ വിട്ടയച്ചു. സുഹൃത്തുക്കളെ കണ്ടശേഷം സുഭാഷ് വീട്ടിലേക്ക് പോയി. ഞായറാഴ്ച രാവിലെ ഭാര്യ ക്ഷേത്രത്തില്‍ പോയി മടങ്ങിയത്തെിയപ്പോള്‍ സുഭാഷിനെ കിടപ്പുമുറിയുടെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മരട് പൊലീസിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് കമീഷണര്‍ ബിജോ അലക്‌സാണ്ടര്‍ പറഞ്ഞു. ആര്‍.ഡി.ഒ സ്ഥലത്തില്ലാത്തതിനാല്‍ അസിസ്റ്റന്റ് തഹസില്‍ദാര്‍ ആശുപത്രിയില്‍ എത്തി നടപടി കൈക്കൊണ്ടു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സുധയാണ് മാതാവ്. ഭാര്യ: ചിത്ര. സഹോദരങ്ങള്‍: രാജേഷ്, സുജാത, സുമ.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.