Latest News

കുടുംബതര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ച കൈയാങ്കളിയിലെത്തി; ഓട്ടോ ഡ്രൈവര്‍ വെള്ളത്തില്‍ വീണു മരിച്ചു

കോട്ടയം:[www.malabarflash.com] സഹോദരിയുടെ വീട്ടിലെ തര്‍ക്കം പരിഹരിക്കാന്‍ സഹോദരങ്ങളെ കൊണ്ടുവന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ അടിയേറ്റ് ഓടുന്നതിനിടെ വെള്ളത്തില്‍ വീണു മരിച്ചു. ഓടുന്നതിനിടെ ഞായറാഴ്ച തോട്ടില്‍ വീണ ഓട്ടോ ഡ്രൈവറുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണു കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ആര്‍പ്പൂക്കര തൊമ്മന്‍കവല വടക്കേരിക്കുന്നേല്‍ (പായിക്കാട്ട്) ഔസേഫിന്റെയും അമ്മിണിയുടെയും മകന്‍ സജു (35) ആണ് മരിച്ചത്. തൊമ്മന്‍കവല വലിയവെളിച്ചം വീട്ടില്‍ കൊച്ചുമോന്‍ (45), സഹോദരന്‍ ചാണ്ടി (40) എന്നിവര്‍ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലിക്കുട്ടിശേരി ചാമത്തറ ഭാഗത്ത് താമസിക്കുന്ന സഹോദരി തങ്കമ്മയുടെ കുടുംബ പ്രശ്‌നം തീര്‍ക്കാനാണു ഞായറാഴ്ച രാത്രി ചാണ്ടിയും കൊച്ചുമോനും സജുവിന്റെ ഓട്ടോയില്‍ എത്തിയത്. സഹോദരി വിളിച്ചു പറഞ്ഞനുസരിച്ചാണ് ഇവര്‍ എത്തിയത്. വീട്ടില്‍ നടന്ന ചര്‍ച്ചകള്‍ സംഘര്‍ഷത്തിലും കൈയാങ്കളിയിലുമെത്തി ഇതേത്തുടര്‍ന്നാണു ചാണ്ടിക്കും കൊച്ചുമോനും അടിയും വെട്ടും ഏറ്റത്.

ബഹളത്തിനിടെ തലയ്ക്ക് അടിയും വെട്ടുമേറ്റ സജു പുറത്തേക്ക് ഓടുന്നതിനിടെ സമീപത്തെ തോട്ടില്‍ വീണു. പരിക്കേറ്റ കൊച്ചുമോനെയും ചാണ്ടിയെയും ഈസമയം നാട്ടുകാര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അപ്പോഴാണു സജുവിനെ കാണാനില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് ആര്‍പ്പൂക്കരയില്‍നിന്ന് നാട്ടുകാരെത്തി തോട്ടിലും സമീപപ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. രാത്രി ഒരു മണിയോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ എട്ടരയോടെ നാട്ടുകാരാണു മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് സിഐ ഗിരീഷ് പി. സാരഥി, എസ്‌ഐ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

തങ്കമ്മയുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലുള്ള മകന്‍ ജിക്കുവും സൂഹൃത്തുക്കളായ റോബിന്‍, അമല്‍ എന്നിവരുമാണു കസ്റ്റഡിയിലുള്ളത്. കുടുംബസ്ഥലം വിറ്റ പണത്തെച്ചൊല്ലി ജിക്കുവും തങ്കമ്മയും തമ്മില്‍ നേരത്തേ മുതല്‍ വഴക്കുണ്ടായിരുന്നു. ഇതേച്ചൊല്ലി ഞായറാഴ്ച രാത്രിയും വാക്കേറ്റമുണ്ടായി. ഈസമയം തങ്കമ്മ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. പ്രശ്‌നം വീട്ടിലിരുന്നു ചര്‍ച്ചചെയ്യുന്നതിനിടെ വാക്കേറ്റത്തിലെത്തി. തങ്കമ്മ സഹോദരങ്ങളെ വിളിച്ചു വരുത്തിയപ്പോള്‍ ജിക്കു സുഹൃത്തുക്കളെയും വീട്ടിലേക്കു ക്ഷണിച്ചു.

കാവാലം സ്വദേശി ജോമോളാണു സജുവിന്റെ ഭാര്യ. മകള്‍ ജോസിയ വില്ലൂന്നി സെന്റ്‌ജോസഫ്‌സ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി. സജുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വില്ലൂന്നി സെന്റ്‌സേവ്യേഴ്‌സ് പള്ളിയില്‍.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.